പത്തനംതിട്ട: സുഖമില്ലാതെ കിടപ്പിലായ പിതാവിനെ ശുശ്രൂഷിക്കാൻ വീട്ടിൽ നിർത്തിയ പുരുഷ നഴ്‌സ് വീട്ടമ്മയുടെ സ്വർണാഭരണങ്ങളും, പണവും കവർന്നു കടന്നു. ജില്ലാ പൊലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ ഊർജിതമായ അന്വേഷണത്തിൽ പ്രതി ഇടുക്കിയിൽ നിന്നും പിടിയിലായി. കട്ടപ്പന സ്വദേശി പ്രദീപ് കുമാർ (39) ആണ് കോയിപ്രം പൊലീസിന്‍റെ പിടിയിലായത്.
കവിയൂർ പടിഞ്ഞാറ്റുശ്ശേരി ചിറത്തലക്കൽ രഞ്‌ജി ജോർജിന്‍റെ ഭാര്യ ഷിജിമോൾ മാത്യു (40)വിന്‍റെ പിതാവിനെ പരിചരിക്കാനെത്തിയതാണ് ഇയാൾ. ആഗസ്റ്റ് 14 നാണ് യുവാവ് നഴ്‌സായി എത്തുന്നത്. മൂന്നുദിവസം കഴിഞ്ഞപ്പോൾ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് പവൻ തൂക്കമുള്ള സ്വർണവളയും, രണ്ട് ഗ്രാം തൂക്കം വരുന്ന ഒരുജോഡി സ്വർണക്കമ്മലും, രണ്ട് പവന്‍റെ മോതിരവും, പതിനായിരം രൂപയും മോഷ്‌ടിച്ച് കടന്നുകളഞ്ഞു.
സെപ്റ്റംബർ ഒന്നിന് ഷിജിമോൾ കോയിപ്രം സ്റ്റേഷനിലെത്തി മൊഴിനൽകിയതിനെത്തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കോഴഞ്ചേരിയിലെ സ്വകാര്യ ഏജൻസിയാണ് പ്രദീപിനെ ഏർപ്പാടാക്കികൊടുത്തതെന്ന് മൊഴിയിൽ വ്യക്തമാക്കിയിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം പ്രതിക്കായുള്ള അന്വേഷണം നടത്തുന്നതിനിടയിലാണ് കട്ടപ്പന ഇരുപത് ഏക്കറിൽ നിന്ന് പ്രദീപിനെ പിടികൂടി.