ശബരിമല: ലക്ഷകണക്കിന് ഭക്തർക്ക് ദർശന പുണ്യമായി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ശരണ മന്ത്രങ്ങളിൽ അലിഞ്ഞ് സന്നിധാനം. പന്തളം കൊട്ടാരത്തിൽ നിന്ന് കൊണ്ടുവന്ന തിരുവാഭരണം ചാർത്തി അയ്യപ്പന് ദീപാരാധന നടന്നപ്പോഴാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്. തിരുവാഭരണപേടകങ്ങൾ വൈകിട്ട് 5.30ഓടെ ശരംകുത്തിയില്‍ എത്തിച്ചു. ശബരിമലദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദിന്‍റെ നേതൃത്വത്തില്‍ ശ്രീകോവിലിൽ നിന്നും അനുഗ്രഹം വാങ്ങി പതിനെട്ടാം പടിയിറങ്ങി തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാനായി പോവുകയും ചെയ്‌തു. തുടര്‍ന്ന് കർപ്പൂരാഴിയുടെ അകമ്പടിയിൽ 6.35ഓടെ ഘോഷയാത്രയെ സന്നിധാനത്തെത്തിച്ചു.
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു - ശബരിമല
പന്തളം കൊട്ടാരത്തിൽ നിന്ന് കൊണ്ടുവന്ന തിരുവാഭരണം ചാർത്തി അയ്യപ്പന് ദീപാരാധന നടന്നപ്പോഴാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്
പതിനെട്ടാം പടിക്ക് മുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍.വാസു, അം ഗങ്ങളായ വിജയകുമാര്‍, കെ.എസ് രവി, സ്‌പെഷ്യല്‍ കമ്മീഷ്‌ണര്‍ മനോജ് എന്നിവര്‍ തിരുവാഭരണ പേടകങ്ങളെ സ്വീകരിച്ച് സോപാനത്തേക്കാനയിച്ചു. അവിടെ നിന്നും തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരും, മേല്‍ശാന്തി സുധീര്‍ നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണ പേടകങ്ങൾ ഏറ്റുവാങ്ങി അയ്യപ്പന് ചാര്‍ത്തി 6.50ഓടെ ദീപാരാധന നടത്തി. ഈ സമയം കിഴക്ക് പൊന്നമ്പലമേട്ടില്‍ മൂന്ന് വട്ടം മകരജ്യോതിയും തെളിഞ്ഞു. ഇതോടെ ശബരിമല സന്നിധാനം ശരണം വിളികളാൽ നിറഞ്ഞു.
സന്നിധാനത്തും, നിലയ്ക്കലും, മരക്കുട്ടത്തും, പാണ്ടി താവളത്തിലും , കൊപ്രാകളത്തിലും, വാവര് നടയിലും, അപ്പം അരവണ കൗണ്ടറുകൾക്ക് സമീപവും, പമ്പാ യുടേണിലും, അപ്പാച്ചിമേട്ടിലും, പുൽമേട്ടിലും അടക്കം മകരജ്യോതി ദൃശ്യമായെടുത്തെല്ലാം നിരവധി തീർത്ഥാടകർ പർണശാലകൾ നിർമ്മിച്ച് മകരജ്യോതിദർശനത്തിനായി ദിവസങ്ങളായി കാത്തിരിക്കുകയായിരുന്നു. മകരജ്യോതിയുടെ ദർശന പുണ്യവുമായാണ് ഇവർ മലയിറങ്ങുന്നത്. മകരവിളക്ക് കഴിഞ്ഞുള്ള തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനും സന്നിധാനത്ത് പൊലീസ്, എന്‍.ഡി.ആര്‍.എഫ് , ദ്രുതകര്‍മസേനാ വിഭാഗങ്ങളുടെ സേവനം ശക്തമാക്കിയിരുന്നു.