കേരളം

kerala

By

Published : Mar 3, 2023, 3:53 PM IST

ETV Bharat / state

മലയാലപ്പുഴയിൽ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ കാലടിയിൽ കണ്ടെത്തി; വ്യവസായിയുടെ ക്വട്ടേഷനെന്ന് സൂചന

വ്യാഴാഴ്‌ച ഉച്ചയോടെയാണ് മലയാലപ്പുഴ വെട്ടൂര്‍ മുട്ടുമണ്‍ ചങ്ങായില്‍ അജേഷ് കുമാറിനെ കാറിലെത്തിയ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്.

Pathanamthitta Kidnapping  പത്തനംതിട്ടയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി  ഇന്നോവ കാറിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി  മലയാലപ്പുഴയിൽ തട്ടിക്കൊണ്ട് പോകൽ  kidnapped man from Malayalapuzha  man was kidnapped from Malayalapuzha
തട്ടിക്കൊണ്ട് പോയ യുവാവിനെ കണ്ടെത്തി

പത്തനംതിട്ട:ഇന്നോവ കാറിലെത്തി മലയാലപ്പുഴയിലെ വീട്ടിൽ നിന്ന് തട്ടികൊണ്ട് പോയ യുവാവിനെ തൃശൂരിൽ കണ്ടെത്തി. വ്യാഴാഴ്‌ച ഉച്ചയ്ക്ക് മലയാലപ്പുഴ വെട്ടൂരിൽ നിന്ന് അഞ്ചംഗ സംഘം തട്ടിക്കൊണ്ടു പോയ വെട്ടൂര്‍ മുട്ടുമണ്‍ ചങ്ങായില്‍ അജേഷ് കുമാറിനെയാണ് (ബാബുക്കുട്ടന്‍-38) ഇന്ന് പുലര്‍ച്ചെ കാലടി പൊലീസ് സ്‌റ്റേഷന് സമീപം കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയ സംഘം അജേഷിനെ ഇവിടെ ഇറക്കി വിട്ടതായാണ് സൂചന.

തുടർന്ന് പൊലീസ് സ്‌റ്റേഷനില്‍ അഭയം തേടിയ യുവാവിനെ പൊലീസ്‌ പത്തനംതിട്ടയിൽ എത്തിച്ചു. തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ ഡല്‍ഹിയില്‍ വ്യവസായിയായ മലയാലപ്പുഴ സ്വദേശിയാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. അജേഷ് കുമാറിന് ഇയാളുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്. വെട്ടൂര്‍ ആയിരവില്ലന്‍ ക്ഷേത്ര ഉപദേശക സമിതിയുടെ പ്രസിഡന്‍റും ഹോളോ ബ്രിക്‌സ് കമ്പനിയുടെ ഉടമയുമാണ് അജേഷ് കുമാർ.

പട്ടാപ്പകൽ തട്ടിക്കൊണ്ട് പോകൽ: ഇന്നലെ ഉച്ചയ്ക്ക് 2.40 നാണ് മലപ്പുറം രജിസ്‌ട്രേഷന്‍ ഇന്നോവ കാറില്‍ എത്തിയ അഞ്ചംഗ സംഘം അജേഷിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയത്. ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ മുറ്റത്തെത്തിയ ഇന്നോവ കാറില്‍ നിന്നിറങ്ങിയ ഒരാള്‍ വീട്ടിലെ കോളിങ് ബെല്‍ അടിച്ചു. അജേഷിന്‍റെ പിതാവ് ഉണ്ണികൃഷ്‌ണനാണ് വാതില്‍ തുറന്നത്.

കാറില്‍ ഇരിക്കുന്ന ആള്‍ വിളിക്കുന്നെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പുറത്തേക്കു വന്ന അജേഷിനെ അഞ്ചംഗ സംഘം ബലം പ്രയോഗിച്ച്‌ കാറില്‍ കയറ്റി കൊണ്ട് പോവുകയായിരുന്നു. ബഹളം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും സംഘം കാര്‍ സ്റ്റാര്‍ട്ട് ചെയ്‌ത് രക്ഷപ്പെട്ടു. റോഡിലെ ബഹളം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ കല്ല് എറിഞ്ഞതിനെത്തുടർന്ന് കാറിന്‍റെ പിന്നിലെ ചില്ലുകൾ തകർന്നിരുന്നു.

പീച്ച് നിറത്തിലുള്ള ഇന്നോവ കാറിലാണ് അജേഷ് കുമാറിനെ തട്ടിക്കൊണ്ട് പോയത്. ഇതിന്‍റെ ദൃശ്യം സമീപത്തെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. മലയാലപ്പുഴയിൽ നിന്ന് വെട്ടൂർ, കുമ്പഴ, റാന്നി, പാലാ വഴി തൃശൂർ ഭാഗത്തേക്കായിരുന്നു വാഹനം പോയത്. തുടർന്ന് അജേഷിനെ കണ്ടെത്താനുള്ള തെരച്ചിലിലായിരുന്നു പൊലീസ്. ഇതിന് പിന്നാലെയാണ് ഇയാളെ തൃശൂരിൽ നിന്ന് കണ്ടെത്തിയത്.

ഭീഷണി സന്ദേശം: തട്ടിക്കൊണ്ടു പോയ ശേഷം അജേഷിന്‍റെ മാതാവിന്‍റെ ഫോണിലേക്ക് തട്ടിക്കൊണ്ടു പോയവരുടേതെന്ന് കരുതുന്ന സന്ദേശം എത്തിയിരുന്നു. തങ്ങള്‍ക്ക് വേണ്ട ഒരു വീഡിയോ അജേഷിന്‍റെ കൈവശമുണ്ടെന്നും അത് തിരികെ കൊടുത്താല്‍ വിട്ടയയ്ക്കാമെന്നുമായിരുന്നു സന്ദേശം. തുടർന്ന് അജേഷിന്‍റെ മാതാവ് ഈ സന്ദേശം പൊലീസിന് കൈമാറുകയായിരുന്നു.

സംഭവത്തിൽ അജേഷിനെ പൊലീസ് വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്. അജേഷിന്‍റെ മാതാവിന്‍റെ ഫോണിലേക്ക് വിളിച്ച നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം. അജേഷിന്‍റെ ഫോണും പൊലീസ്‌ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ തട്ടിക്കൊണ്ട് പോകലിന്‍റെ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.

ALSO READ:ഭാര്യയെ ഇരുട്ടു മുറിയില്‍ പൂട്ടിയിട്ടു; അഭിഭാഷകന്‍റെ ക്രൂരത പുറംലോകം അറിഞ്ഞത് 11 വര്‍ഷത്തിന് ശേഷം

ABOUT THE AUTHOR

...view details