പത്തനംതിട്ട :ശബരിമല തീർഥാടകർ മല കയറുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് നിര്‍ദേശം പുറപ്പെടുവിച്ച് അധികൃതര്‍ (Guidelines for Sabarimala pilgrims). രോഗികള്‍, പ്രായമായവര്‍, കുട്ടികള്‍ അടക്കമുള്ള തീര്‍ഥാടകര്‍ പാലിക്കേണ്ട നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നിർദേശങ്ങൾ ഇങ്ങനെ (Authorities have issued instructions at Sabarimala).
- എല്ലാ പ്രായത്തിലുമുള്ള തീർഥാടകരും സാവധാനം മലകയറണം.
- ലഘു ഭക്ഷണം കഴിച്ചതിനുശേഷം മലകയറുന്നതാണ് നല്ലത്.
- 45 വയസിന് മുകളിലുള്ള എല്ലാ തീർഥാടകരും പ്രത്യേകിച്ച് പാരമ്പര്യമായി ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളോ രക്താതിമർദമോ ഉള്ളവർ മലകയറുന്നതിന് മുമ്പ് വൈദ്യ പരിശോധനയ്ക്ക് വിധേയരാകണം.
- സ്ഥിരമായി മരുന്ന് കഴിക്കുന്ന തീർഥാടകർ വ്രതത്തിൻ്റെ ഭാഗമായി മരുന്നുകൾ കഴിക്കുന്നത് നിർത്തരുത്.
- ആസ്‌ത്‌മ രോഗികളും അലർജിയുമായി ബന്ധപ്പെട്ട ശ്വസന പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരും മലകയറുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. ആരോഗ്യവകുപ്പ് കാനനപാതയിൽ നടത്തുന്ന ഓക്‌സിജൻ പാർലറുകൾ ഉപയോഗിക്കണം. ശ്വാസകോശ ശേഷി വർധിപ്പിക്കുന്നതിനായി ആസ്‌ത്‌മ രോഗികൾ അവരുടെ വ്യായാമത്തിൽ ഓട്ടവും എയറോബിക് വ്യായാമവും ഉൾപ്പെടുത്തി മല കയറ്റത്തിന് മുൻകൂട്ടി തയ്യാറാകണം.
- തിരക്ക് വർധിക്കുന്ന സമയങ്ങളിൽ കാടിനുള്ളിലെ വഴികൾ തെരഞ്ഞെടുക്കുന്നതും, കാടിനുള്ളിൽ വിശ്രമിക്കുന്നതും പാമ്പുകടിയേൽക്കാൻ സാധ്യതയുള്ളതിനാൽ ഒഴിവാക്കേണ്ടതാണ്.
- പഴകിയതും തുറന്നു വച്ചതുമായ ആഹാരങ്ങൾ ഉപയോഗിക്കാതിരിക്കുക.
- തുറസായ പ്രദേശങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക.
- തുറസായ സ്ഥലങ്ങളിൽ വിരി വയ്‌ക്കുന്നത് ഒഴിവാക്കുക.
- മാലിന്യങ്ങൾ വേസ്റ്റ് ബിന്നുകളിൽ മാത്രം നിക്ഷേപിക്കുക.
- മല കയറുന്നതിനു മുൻപുള്ള ദിവസങ്ങളിൽ ചെറു വ്യായാമങ്ങൾ ചെയ്യുന്നത് ഗുണകരമാകും.
തീർഥാടകർ അസ്വാസ്ഥ്യമുണ്ടായാൽ പാലിക്കേണ്ട നിർദേശങ്ങൾ :
- ആരോഗ്യ വകുപ്പിൻ്റെ കൺട്രോൾ റൂം നമ്പർ 04735-203232 ൽ ബന്ധപ്പെട്ട് ലോക്കേഷൻ, എന്ത് തരം ബുദ്ധിമുട്ട് ആണ്, എത്ര പേർക്ക് ബുദ്ധിമുട്ട് എന്നെല്ലാം അറിയിക്കുക.
- കൺട്രോൾ റൂമിൽ നിന്നും ഏറ്റവും അടുത്ത എമർജൻസി മെഡിക്കൽ സെന്‍ററിൽ സെക്കൻഡുകൾക്കുള്ളിൽ ഈ വിവരം അറിയിക്കുകയും ജീവനക്കാരെ ലൊക്കേഷനിൽ എത്തിക്കുകയും ചെയ്യും. അതോടൊപ്പം തന്നെ അടുത്ത അയ്യപ്പ സേവാ സംഘം സ്ട്രെക്ച്ചർ, അടുത്ത ആശുപത്രി എന്നിവിടങ്ങളിൽ ഈ വിവരം അറിയിക്കുക. ആവശ്യമെങ്കിൽ ആംബുലൻസ് സൗകര്യം ഈ കൺട്രോൾ റൂമിൽ നിന്നും എത്തിക്കും.
- സ്ഥലത്തെത്തുന്ന എമർജൻസി മെഡിക്കൽ സെൻ്റർ സ്റ്റാഫ് നഴ്‌സ് രോഗിയെ പരിശോധിക്കുകയും, വേണ്ട പ്രാഥമിക ശുശ്രൂഷ നൽകുകയും, ആശുപത്രിയിലേക്ക് മാറ്റുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യും. ആവശ്യമുള്ള സന്ദർഭങ്ങളിൽ രോഗിയോടൊപ്പം ഈ സ്റ്റാഫ് നഴ്‌സ് ആശുപത്രി വരെ അനുഗമിക്കും.
- ആദ്യ മിനിറ്റുകൾ എമർജൻസി രോഗികൾക്ക് ബേസിക് ലൈഫ് സപ്പോർട്ട് നൽകിയാൽ അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അതുകൊണ്ട് ആശുപത്രിയിൽ എത്തിക്കുന്നതിന് മുന്നേ സിപിആർ ഉൾപ്പെടെ ബേസിക് ലൈഫ് സപ്പോർട്ട് നൽകേണ്ടത് അത്യാവശ്യമാണ്.
അതേസമയം മകരവിളക്ക് മഹോത്സവത്തിൽ കലിയുഗവരദനെ ദർശിക്കാൻ ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് സുഗമായ ദർശനം ഒരുക്കുന്നതിനോടൊപ്പം സുരക്ഷയ്ക്കും കൃത്യമായ ക്രമീകരണങ്ങളുമായി സന്നിധാനത്ത് പൊലീസ് അഞ്ചാംബാച്ച് ചുമതലയേറ്റു. ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതിനും പൊലീസിന്‍റെ ഇ ഫേസ് ആണ് ചുമതലയറ്റത്. പാലക്കാട് ജില്ല പൊലീസ് മേധാവി ആർ ആനന്ദ് സ്പെഷൽ ഓഫിസറും ഡിവൈഎസ്‌പി ശ്രീകാന്ത് അസിസ്റ്റന്‍റ് സ്പെഷ്യൽ ഓഫിസറുമായ 1800 പൊലീസുകാരുൾപ്പെട്ട ബാച്ചാണ് ചുമതല ഏറ്റെടുത്തത്.
പുലർച്ചെ മൂന്നുമണി മുതൽ 11 വരെയുള്ള സമയങ്ങളിൽ വിവിധ ടേണുകളിൽ ആയിട്ടാണ് ഇവരെ ഡ്യൂട്ടിക്ക് നിയോഗിക്കുക റെസ്പോൺസ് ടീം ബോംബ് സ്ക്വാഡ് ടെലി കമ്മ്യൂണിക്കേഷൻ ടീം തുടങ്ങിയ പൊലീസ് വിഭാഗങ്ങളും സന്നിധാനത്ത് പ്രവർത്തിക്കുന്നു.