പത്തനംതിട്ട:തിരുവല്ലയിൽ അഞ്ചംഗ സംഘം മാരകായുധങ്ങളുമായി വീടുകയറി ആക്രമിക്കുന്നതറിഞ്ഞു അന്വേഷിക്കാനെത്തിയ നഗരസഭ കൗണ്‍സിലര്‍മാരെയും മുന്‍ കൗണ്‍സിലറെയും ഉൾപെടെ സംഘം ആക്രമിച്ചു. സംഭവത്തിൽ സംഘത്തിലെ മൂന്ന് യുവാക്കൾ തിരുവല്ല പൊലീസിന്‍റെ പിടിയിലായി. പെരിങ്ങോള്‍ വെങ്കടശ്ശേരി അഭിമന്യു (23), പെരിങ്ങോള്‍ വഞ്ചി പാലത്തിങ്കല്‍ മേനാട്ടില്‍ വീട്ടില്‍ സോജന്‍ സി ബാബു (23), പെരിങ്ങോള്‍ വലിയേടത്ത് വീട്ടില്‍ ജോയല്‍ (23) എന്നിവരാണ് പൊലീസ് പിടിയിലായത്.
സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലാവാനുണ്ടെന്ന് പൊലീസ് പറഞ്ഞു. അഴിയിടത്തുചിറ സംക്രമത്ത് വീട്ടില്‍ രാജേഷ് കുമാര്‍. തയ്യില്‍ വീട്ടില്‍ അജിത് കുമാര്‍, മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ പാതിരപ്പള്ളി വീട്ടില്‍ പി.എസ് മനോഹരന്‍, വാര്‍ഡ് കൗണ്‍സിലര്‍ ജി. വിമല്‍, 29-ാം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീനിവാസ് പുറയാറ്റ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.
ആക്രമണത്തിന് കാരണം അതിര് തര്‍ക്കം: പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. നഗരസഭ താത്‌കാലിക ജീവനക്കാരനും 30-ാം വാര്‍ഡില്‍ താമസക്കാരനുമായ പെരിങ്ങോള്‍ വെങ്കടശ്ശേരി വീട്ടില്‍ പ്രദീപിന്‍റെ വീട്ടിൽ വെള്ളി രാത്രി എട്ടു മണിയോടെ ആയിരുന്നു അക്രമം. പ്രദീപ് സഹോദരി ജ്യോതിലക്ഷ്‌മി എന്നിവര്‍ തമ്മില്‍ പരസ്‌പരം അതിര് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.
ഈ കേസ് കഴിഞ്ഞ ദിവസം കോടതിയില്‍ തീര്‍പ്പായിരുന്നു. പ്രദീപ് ഇന്നലെ സ്വന്തം വസ്‌തു വേലി കെട്ടി തിരിച്ചു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വീടു കയറിയുള്ള ആക്രമണത്തിലെത്തിയത്.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ മുന്‍ കൗണ്‍സിലര്‍ പി.എസ് മനോഹരനെ അഞ്ചംഗസംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പിന്നാലെ എത്തിയ രാജേഷിനെയും അജിത്തിനെയും സംഘം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മർദിച്ചു. ആക്രമണത്തില്‍ രാജേഷിന്‍റെ ഇടതുകാലിനു ഒടിവ് സംഭവിച്ചു.