കേരളം

kerala

By

Published : Oct 11, 2022, 6:37 PM IST

Updated : Oct 11, 2022, 7:31 PM IST

ETV Bharat / state

ദുര മൂത്ത് കഴുത്തറുത്ത് രക്തമൊഴുക്കിയ നരബലി, കേരളം ഞെട്ടിത്തരിച്ച കറുത്ത ചൊവ്വ

കേരളം ഇതുവരെ കാണാത്ത മൃഗീയ ക്രൂരതയാണ് നരബലിയുടെ രൂപത്തില്‍ പത്തനംതിട്ടയില്‍ സംഭവിച്ചത്. രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്നതിന് പിന്നില്‍ ദമ്പതികൾ. മുഖ്യപ്രതി ഷാഫി പെരുമ്പാവൂർ സ്വദേശി.

extreme torture before the twin human sacrifice in kochi
ദുര മൂത്ത് കഴുത്തറുത്ത് രക്തമൊഴുക്കിയ നരബലി

കൊച്ചി: സമാനതകളില്ലാത്ത ക്രൂരതയും പണത്തോടുള്ള ആർത്തിയുമാണ് പത്തനംതിട്ടയിലെ നരബലിക്ക് പിന്നിലെന്ന് പൊലീസ്. സമ്പന്നരാകാൻ ദുർമന്ത്രവാദവും ആഭിചാരവും കൂട്ടുപിടിച്ചപ്പോൾ നരബലിക്ക് ഇരയായത് രണ്ട് സ്ത്രീകൾ.

നരബലിയില്‍ കൊല്ലപ്പെട്ടവർ

എന്തിനും പോന്ന ഷാഫിയെന്ന് പൊലീസ്: കേസിലെ മുഖ്യപ്രതിയും പെരുമ്പാവൂർ സ്വദേശിയുമായ ഷാഫി കലൂരിൽ താമസിച്ചാണ് കൊച്ചി നഗരത്തിൽ ചില്ലറ ജോലികളും, തട്ടിപ്പുകളുമായി കഴിഞ്ഞു കൂടിയത്. എംജി റോഡിന് സമീപം ചെറിയൊരു ഹോട്ടലും പ്രതി നടത്തിയിരുന്നു. ഇതിനിടെയാണ് സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ തയ്യാറാക്കി തട്ടിപ്പിന്റെ പുതിയ സാധ്യതകൾ പ്രതി തേടിയത്. അതിനിടെ തിരുവല്ല സ്വദേശിയായ ഫേസ്ബുക്കിൽ സജീവമായ തിരുമ്മൽ വൈദ്യൻ ഭഗവൽ സിങ്ങിനെ പ്രതി പരിചയപ്പെടുന്നു. ഇത് പിന്നീട് ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദത്തിലേക്ക് നയിക്കുകയായിരുന്നു.

പണാർത്തി മൂത്ത ഭഗവല്‍ സിങും ഭാര്യ ലൈലയും: പെരുമ്പാവൂരിൽ റഷീദ് എന്ന സിദ്ധനുണ്ടെന്നും അയാളെ തൃപ്തിപെടുത്തിയാൽ എന്തും നേടിയെടുക്കാൻ കഴിയുമെന്നും ഷാഫി ഭഗവൽ സിങ്ങിനെ വിശ്വസിപ്പിച്ചു. ഈ കാലയളവ് അത്രയും ഷാഫി 'ശ്രീദേവിയായി' ആൾമാറാട്ടം നടത്തിയായിരുന്നു ഫേസ്‌ബുക്കില്‍ ഭഗവൽ സിങ്ങിനോട് സംസാരിച്ചിരുന്നത്. ഫേസ് ബുക്ക് ചാറ്റുകൾ സജീവമാകുന്നതിനിടെ സിദ്ധൻ റഷീദെന്ന പേരിൽ ഭഗവൽ സിങ്ങിന്‍റെ വീട്ടിലെത്തുകയും ദോഷങ്ങൾ മാറാനും സമ്പന്നരാകാനും ചില പരിഹാര ക്രിയകൾ നിർദ്ദേശിക്കുകയും ചെയ്തു.

ആഭിചാരത്തിലേക്ക്: ഫേസ് ബുക്ക് ചാറ്റിനപ്പുറം ഭഗവൽ സിങ്ങിന്‍റെ കുടുംബത്തിന്‍റെ അന്ധവിശ്വാസം മുതലെടുത്ത് ഭാര്യ ലൈലയെ ഷാഫി പീഡിപ്പിക്കുകയും ചെയ്തു. പരിഹാര ക്രിയയായി നരബലി നടത്തിയാൽ സമ്പത്തും ഐശ്വര്യവും വന്നുചേരുമെന്ന ഷാഫിയുടെ നിർദേശവും തിരുവല്ലയിലെ ദമ്പതിമാർ സ്വീകരിച്ചു. ഇതിനാവശ്യമായ പണം മുടക്കിയാൽ നരബലി നടത്തേണ്ട സ്ത്രീയെ എത്തിക്കാമെന്നും ഷാഫി പറഞ്ഞിരുന്നു. ഇതുപ്രകാരമാണ് പ്രതിക്ക് നേരത്തെ പരിചയമുണ്ടായിരുന്ന റോസ്‌ലിനെ പണം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് ജൂൺ മാസത്തിൽ തിരുവല്ലയിൽ എത്തിച്ചത്.

സിനിമയെന്ന മറയില്‍ കൊല: ഭഗവൽ സിങ്ങിന്‍റെ വീട്ടിൽ വെച്ച് സിനിമ ചിത്രീകരണം നടത്തുകയാണെന്നായിരുന്നു റോസ്‌ലിനെ പ്രതി ധരിപ്പിച്ചത്. ഇത് പ്രകാരം റോസ്‌ലിനെ കട്ടിലിൽ കെട്ടിയിട്ട് പ്രതി ആയുധമുപയോഗിച്ച് തലയ്ക്കടിച്ച് ബോധരഹിതയാക്കുകയായിരുന്നു. ശേഷം ഭഗവൽ സിങ്ങിന്‍റെ ഭാര്യയെ കൊണ്ട് കഴുത്തറപ്പിച്ച് രക്തം ശേഖരിച്ച് വീടിന് ചുറ്റും തളിച്ചെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.

ഇതിനു ശേഷവും ഉദ്ദേശിച്ച സാമ്പത്തിക ഐശ്വര്യം ലഭിച്ചില്ലന്ന പരാതിയുമായി ഭഗവൽ സിങ് വീണ്ടും ഷാഫിയെ സമീപ്പിച്ചതോടെയാണ് ഒരു നരബലി കൂടി ആവശ്യമാണെന്ന് വിശ്വസിപ്പിച്ച് രണ്ടാമത്തെ കൊലപാതകം കൂടി ആസൂത്രണം ചെയ്തത്. ആദ്യത്തേത് പോലെ നേരത്തെ പരിചയമുണ്ടായിരുന്ന പത്മം എന്ന കടവന്ത്രയിൽ താമസിക്കുന്ന ലോട്ടറി വില്പനക്കാരിയായ തമിഴ്‌നാട് സ്വദേശിയെ തിരുവല്ലയിൽ ഭഗവൽ സിങ്ങിന്‍റെ വീട്ടിലെത്തിച്ച് ആദ്യ കൊലപാതകത്തിന് സമാനമായ രീതിയിൽ കൊലപ്പെടുത്തിയത്. കഴിഞ്ഞ മാസം ഇരുപത്തിയേഴിന് ഈ കൊലപാതകം നടന്നുവെന്നാണ് പൊലീസ് കരുതുന്നത്.

ഇങ്ങനെയൊന്ന് കേരളത്തിലാദ്യം: ദുർ മന്ത്രവാദത്തിന്‍റെ പേരിൽ പ്രതികൾ നടത്തിയ ക്രൂരത സമാനതകളില്ലാത്ത പൈശാചികതയാണെന്നാണ് പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമായത്. തലയ്ക്ക് അടിച്ച് ബോധം കെടുത്തി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാറിടം ഛേദിക്കുകയും, കത്തി ഉപയോഗിച്ച് ജനനേന്ദ്രിയത്തിൽ മുറിവുണ്ടാക്കി രക്തം ശേഖരിച്ച് ആഭിചാര ക്രിയയുടെ ഭാഗമായി വീടിനു ചുറ്റും രക്തം തളിച്ചുവെന്നുമാണ് മുഖ്യപ്രതി ഷാഫി പൊലീസിനോട് പറഞ്ഞത്.
നരബലി നടത്തിയ കേസിൽ നിലവിൽ മുഖ്യപ്രതി ഷാഫിയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. കൂട്ടു പ്രതികളായ ദമ്പതികൾക്കും കൊലപാതകങ്ങളിൽ നേരിട്ട് പങ്കുണ്ടെന്നും ഇവരുടെ അറസ്റ്റും ഉടൻ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

പൊലീസിലേക്ക് കാര്യങ്ങൾ:പത്മത്തിന്‍റെ മകൻ കടവന്ത്ര പൊലീസില്‍ നൽകിയ പരാതിയെ തുടർന്നാണ് ഞ്ഞെട്ടിക്കുന്ന നരബലിയെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. പ്രതി വെളിപ്പെടുത്തിയ കാര്യങ്ങൾ ഞെട്ടിക്കുന്നതാണെന്നും കൂടുതല്‍ വെളിപ്പെടുത്താൻ കഴിയില്ലന്നുമാണ് പൊലീസ് വ്യക്തമാക്കിയത്.

Last Updated : Oct 11, 2022, 7:31 PM IST

ABOUT THE AUTHOR

...view details