കേരളം

kerala

പത്തനംതിട്ടയില്‍ 12 പച്ചതുരുത്തുകള്‍ കൂടി; സംരക്ഷിക്കുന്നത് 8600 തൈകള്‍

By

Published : Jun 5, 2021, 7:48 AM IST

പത്തനംതിട്ട ജില്ലയിലെ പെരിങ്ങയില്‍ 18.51 ഏക്കറില്‍ 101 പച്ചത്തുരുത്തുകളാണ് ഒരുക്കിയിരിക്കുന്നത്

ജൈവവൈവിദ്ധ്യം  Haritha Kerala Mission with the project  പച്ചത്തുരുത്തുകൾ  പദ്ധതിയുമായി ഹരിതകേരളം മിഷൻ  Environment Day  12 fresh greens  Haritha Kerala Mission
ജൈവവൈവിദ്ധ്യത്തിന്‍റെ പച്ചത്തുരുത്തുകൾ; പദ്ധതിയുമായി ഹരിതകേരളം മിഷൻ

പത്തനംതിട്ട:ജില്ലയിൽ പരിസ്ഥിതി ദിനത്തില്‍ പുതിയതായി 12 പച്ചതുരുത്തുകള്‍ കൂടി. ജില്ലയിലെ 18.51 ഏക്കറിലായി വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായാണ് ജൈവകലവറയായ 101 പച്ചത്തുരുത്തുകള്‍ ഒരുക്കിയിരിക്കുന്നത്. പെരിങ്ങരയിലാണ്‌ സംസ്ഥാനത്തെ ആദ്യ മാതൃക പച്ചതുരുത്ത് ഒരുക്കിയിട്ടുള്ളത്‌. 2019 ജൂണ്‍ അഞ്ച്‌ ലോക പരിസ്ഥിതി ദിനത്തില്‍ ജില്ലയില്‍ ആരംഭിച്ചതാണ് പച്ചതുരുത്ത് പദ്ധതി.

കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ മുല്ലോട്ട് ഡാമിന്റെ പരിസരത്ത് ആണ് ജില്ലയിലെ ആദ്യ പച്ചതുരുത്ത് ആരംഭിച്ചത്. നിലവില്‍ 8600 ല്‍ അധികം തൈകളാണ് 101 പച്ചത്തുരുത്തുകളിലായി ഉള്ളത്. മുഴുവന്‍ വാര്‍ഡുകളിലും പച്ചതുരുത്ത് ഒരുക്കി കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ പച്ചതുരുത്ത് എന്ന നേട്ടം സ്വന്തമാക്കി. ആയുര്‍വേദ സസ്യങ്ങളും വൃക്ഷങ്ങളും നിറഞ്ഞ മലയാലപ്പുഴ ആയുര്‍വേദ പച്ചതുരുത്ത്, അച്ചന്‍ കോവിലാറിന്റെ തീരത്ത് സ്ഥാപിച്ച ഓമല്ലൂര്‍ ആറ്റരികം പച്ചതുരുത്ത് എന്നിവ ദേശീയ നിലവാരത്തിലേക്ക് എത്തുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്‌.

കണ്ടറിയാം പ്രകൃതിയെ

ഈ പരിസ്ഥിതി ദിനത്തില്‍ പച്ചത്തുരുത്ത് പദ്ധതിക്ക് രണ്ടു വയസ് പൂര്‍ത്തിയാകുമ്പോള്‍ ജില്ലയില്‍ പുതിയ 12 പച്ചതുരുത്തുകളാണ് ഒരുങ്ങുന്നത്. കുറ്റൂര്‍, കവിയൂര്‍, തണ്ണിത്തോട്, കടമ്പനാട്, ഏനാദിമംഗലം, തുമ്പമണ്‍, റാന്നി, റാന്നി പെരുനാട്, കോന്നി, മെഴുവേലി, പന്തളം തെക്കേക്കര, പത്തനംതിട്ട നഗരസഭ എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് ഈ വര്‍ഷം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുതിയ പച്ചതുരുത്തുകള്‍ ഒരുങ്ങുന്നത്. പച്ചതുരുത്ത് നവീകരണ പദ്ധതിക്കായും പുതിയ പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കുന്നതിനായും 10000 തൈകളാണ് സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ മാത്തൂര്‍, കലഞ്ഞൂര്‍ നഴ്‌സറികളില്‍ ലഭ്യമാക്കിയിട്ടുള്ളത്.

വിവിധ ഇനം വൃക്ഷങ്ങൾ

പ്ലാവ്, മാവ്, കുടംപുളി, വാളന്‍ പുളി, നെല്ലി, അരിനെല്ലി, കമ്പകം, ഞാവല്‍, ആര്യവേപ്പ്, കരിവേപ്പ്, നാരകം, നാഗമരം, വയണ, മാതളനാരകം, മൂട്ടിപ്പഴം, സീതപ്പഴം, ഇലഞ്ഞി, പേര, മുള, നെന്‍മേനിവാക, കൂവളം, കണിക്കൊന്ന, നീര്‍മരുത്, കരിങ്ങാലി, അശോകം, ദന്തപ്പാല, വേങ്ങ, പൂവരശ്, കുന്നിവാക, വെട്ടി, ഉതി, കരിഞ്ഞൊട്ട, ഇഞ്ച, ഉങ്ങ്, ചമത, കുളമാവ്, കറുവ, അത്തി, കുമിഴ്, കുടകപ്പാല, മരോട്ടി, മുരിങ്ങ, ജാതി, ചെറുതേക്ക്, മണിമരുത്, ഇലിപ്പ, താന്നി, കസ്തൂരിവെണ്ട, കടലാടി, ആടലോടകം, ചെറൂള, കറ്റാര്‍വാഴ, ചിറ്റരത്ത, കിരിയാത്ത്, ബ്രഹ്‌മി, വെളള മന്ദാരം, എരുക്ക്, ചെറുനാരകം, തെറ്റി, പാണല്‍, പാരിജാതം, നീല അമരി, വാതംകൊല്ലി, കച്ചോലം, മൈലാഞ്ചി, തുമ്പ, രാമതുളസി, തുളസി, കുറുന്തോട്ടി, കരിങ്കുറിഞ്ഞി, രാമച്ചം, തഴുതാമ, കരിനൊച്ചി, തിപ്പലി, പനിക്കൂര്‍ക്ക, മുഞ്ഞ തുടങ്ങി വിവിധ ഇനം വൃക്ഷങ്ങളും സസ്യങ്ങളും ജില്ലയിലെ പച്ചത്തുരുത്തുകളില്‍ ഉണ്ട്.

ജൈവവൈവിധ്യ സംരക്ഷണം

കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യം കൊണ്ടുണ്ടാകുന്ന ആഗോളതാപനത്തെ ചെറുക്കുന്നതിനും ഈ ചെറുതുരുത്തുകള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. കാര്‍ബണ്‍ കലവറകളായി വര്‍ത്തിക്കുന്ന പച്ചതുരുത്തുകള്‍ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കും. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ പരിസ്ഥിതി പുന:സ്ഥാപന പ്രവര്‍ത്തനങ്ങള്‍ നടത്തി കേരളത്തിന് തന്നെ മാതൃകയായി സംസ്ഥാനത്തെ ആദ്യത്തെ മാതൃകാ പച്ചത്തുരുത്താണ് പെരിങ്ങരയിൽ ഒരുക്കുന്നത്. പെരിങ്ങര ഗ്രാമപഞ്ചായത്തിലെ പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ്മ ഹൈസ്‌കൂളില്‍ 76.6 സെന്റിലായാണ് മാതൃകാ പച്ചതുരുത്ത് നിര്‍മിക്കുന്നത്. 250 ഓളം ഇനത്തില്‍പ്പെട്ട സസ്യങ്ങളും വൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് വിദ്യാർഥികള്‍ക്ക് ആവശ്യമായ ക്ലാസ് മുറികളും സജ്ജീകരിച്ച് ദേശീയ നിലവാരത്തിലേക്ക് ഉയരുന്ന തലത്തിലുളള ബയോപാര്‍ക്കാണ് മാതൃകാ പച്ചത്തുരുത്തിലൂടെ ലക്ഷ്യമിടുന്നത്.

ALSO READ:വീണ്ടും പച്ചയണിഞ്ഞ് ആനമുടിചോലയിലെ മലമേടുകൾ

ലോക പരിസ്ഥിതി ദിനത്തില്‍ ഒരു തൈ നടുക എന്നതിലുപരി മുന്‍വര്‍ഷങ്ങളില്‍ നട്ട തൈകള്‍ സംരക്ഷിക്കുക എന്നത് കൂടിയാണ് ഹരിത കേരളം മിഷന്‍ പച്ചത്തുരുത്ത് പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്നും പരിപാടികള്‍ എല്ലാം തന്നെ പൂര്‍ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്നതാണ് എന്നും ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍ രാജേഷ് പറഞ്ഞു.

ABOUT THE AUTHOR

...view details