പത്തനംതിട്ട: കൊവിഡ് പ്രതിസന്ധി മൂലം മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള നിരണം ഡക്ക് ഫാമിൽ ഉൽപ്പാദനം കുറഞ്ഞതോടെ താറാവ് കർഷകർ പ്രതിസന്ധിയിൽ. ആവശ്യാനുസരണം താറാവ് കുഞ്ഞുങ്ങളെ ലഭിക്കാതെ വരുന്നതാണ് കർഷകരെ പ്രയാസത്തിലാക്കുന്നത്. താറാവ് വളർത്തലിലൂടെ ഉപജീവനം നടത്തുന്ന ആയിരത്തോളം കർഷകർ കുട്ടനാടൻ മേഖലയിൽ മാത്രമുണ്ട്. താറാവ് കുഞ്ഞുങ്ങളെ ലഭിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്‌ത നിരവധി കർഷകരാണ് കാത്തിരിക്കുന്നത്. കൊവിഡിന് മുമ്പ് ഇരുപതിനായിരത്തോളം താറാവ് കുഞ്ഞുങ്ങളെയാണ് ഫാമിൽ നിന്നും പ്രതിമാസം വിതരണം ചെയ്‌തിരുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ നാല് മാസത്തോളം ഫാം അടച്ചിടേണ്ടി വന്നതാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നും ഡിസംബർ മാസത്തോടെ ഉൽപ്പാദനം പഴയ നിലയിലാകുമെന്നും ഡക്ക് ഫാം മേധാവി ഡോ. പി രാജു പറഞ്ഞു.