കേരളം

kerala

ശബരിമല മകരവിളക്ക്; ക്രമീകരണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും

By

Published : Jan 9, 2020, 3:12 PM IST

തിരുവാഭരണം കടന്നുപോകുന്ന പത്ത് പഞ്ചായത്തുകൾ ചെയ്യേണ്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.

ജില്ലാ കലക്‌ടര്‍ പി.ബി.നൂഹ്  തിരുവാഭരണ ഘോഷയാത്ര  ശബരിമല എഡിഎം  എന്‍.എസ്.കെ.ഉമേഷ്  sabarimala makaravilakk
ശബരിമല മകരവിളക്ക്; ക്രമീകരണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും

പത്തനംതിട്ട: ശബരിമല തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് എന്നിവയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്‌ടര്‍ പി.ബി.നൂഹ്. തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ഒരുക്കുന്ന ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

തിരുവാഭരണ പാതയില്‍ ഒരുക്കേണ്ട ക്രമീകരണങ്ങള്‍ക്ക് യോഗം രൂപം നല്‍കി. തിരുവാഭരണം കടന്നുപോകുന്ന പത്ത് പഞ്ചായത്തുകൾ ചെയ്യേണ്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. കുടിവെള്ളം, തെരുവ് വിളക്ക്, പാതയുടെ നവീകരണം മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഗ്രാമപഞ്ചായത്തുകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ കലക്‌ടര്‍ നിര്‍ദേശിച്ചു. അഗ്നിശമനസേന തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കും. വനംവകുപ്പിന്‍റെ എലിഫന്‍റ് സ്‌ക്വാഡും ആരോഗ്യവകുപ്പിന്‍റെ മെഡിക്കല്‍ സംഘവും ഘോഷയാത്രക്കൊപ്പമുണ്ടാകും. തിരുവാഭരണ പാതയില്‍ കൊല്ലമൂഴി, വയറ്റുകണ്ണി എന്നിവിടങ്ങളില്‍ താല്‍ക്കാലിക പാലം സജ്ജമാക്കും.

ശബരിമല മകരവിളക്ക്; ക്രമീകരണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും

തിരുവാഭരണ പാത തെളിക്കല്‍ പൂര്‍ത്തിയാകുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മകരവിളക്കിനോട് അനുബന്ധിച്ച് ജില്ലയിലെ എല്ലാ ആശുപത്രികളും സജ്ജമായിരിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. നിലവില്‍ ലഭ്യമായ 24 ആംബുലന്‍സുകള്‍ക്ക് പുറമെ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നിന്ന് പത്ത് എണ്ണം കൂടി ആരോഗ്യവകുപ്പ് ലഭ്യമാക്കും. തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ച് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ തഹസില്‍ദാര്‍ തസ്‌തികയിലുള്ള ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കും.

മകരവിളക്ക് ദര്‍ശിക്കാന്‍ കഴിയുന്ന പ്രധാന എട്ട് സ്ഥലങ്ങളില്‍ 14ന് വൈകിട്ട് അഞ്ചിന് മുമ്പായി ബാരിക്കേഡ് ക്രമീകരിക്കും. ഇവിടെ വെളിച്ചം, കുടിവെള്ളം എന്നിവ ഗ്രാമപഞ്ചായത്തുകള്‍ ഉറപ്പുവരുത്തണം. മകരവിളക്ക് ദര്‍ശിക്കുന്ന പ്രധാന സ്ഥലങ്ങളില്‍ ഡെപ്യൂട്ടി തഹസിദാരില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ഉണ്ടാകുമെന്നും ജില്ലാ കലക്‌ടര്‍ പറഞ്ഞു. യോഗത്തില്‍ ശബരിമല എഡിഎം എന്‍.എസ്.കെ.ഉമേഷ്, പന്തളം നഗരസഭ അധ്യക്ഷ ടി.കെ.സതി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്‌ടര്‍ ആര്‍.ബീനാറാണി, വിവിധ ജനപ്രതിനിധികള്‍, പന്തളം രാജകൊട്ടാര പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു

ABOUT THE AUTHOR

...view details