പത്തനംതിട്ട: വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങി എത്തുന്നവരെ പാർപ്പിക്കാനായി അടൂരിൽ കൊവിഡ് 19 കെയര്‍ സെന്‍ററുകള്‍ സജ്ജമായതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയിൽ വിവിധ പഞ്ചായത്തുകളിലായി 22 സെന്‍ററുകളാണ് തയ്യാറാക്കിയിരിക്കുന്നത്. രണ്ട് വീതം ഉദ്യോഗസ്ഥരെ ഇവിടേക്ക് നിയോഗിച്ച് കഴിഞ്ഞു.
അടൂരില്‍ കൊവിഡ് കെയര്‍ സെന്ററുകള് സജ്ജം - covid Care Centers
വിവിധ പഞ്ചായത്തുകളിലായി 22 കൊവിഡ് 19 കെയര്‍ സെന്‍ററുകളാണ് തയ്യാറാക്കിയിരിക്കുന്നത്
![അടൂരില്‍ കൊവിഡ് കെയര്‍ സെന്ററുകള് സജ്ജം അടൂർ കൊവിഡ് കെയര്‍ സെന്ററുകള് സജ്ജം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ covid Care Centers Adoor](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7120232-371-7120232-1588956054339.jpg)
മുൻകരുതൽ നടപടികളെ കുറിച്ച് ചർച്ച ചെയ്യാനായി അടൂര്‍ ആര്‍ഡിഒ ഓഫീസില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേർന്നിരുന്നു. എല്ലാ കൊവിഡ് കെയര്‍ സെന്‍ററുകളും പഞ്ചായത്ത് സെക്രട്ടറി, പിഎച്ച്സികളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് യോഗത്തിൽ അറിയിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ഉണ്ടെങ്കിൽ ഇത്തരം വീടുകൾ പൂർണമായും ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ ആയിരിക്കും.
പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍ അധ്യക്ഷനായുള്ള പഞ്ചായത്ത് നിരീക്ഷണ സമിതികള്‍ മെയ് പത്തിനകം രൂപീകരിക്കണം. വാര്‍ഡ് മെമ്പര്‍മാര്‍ അധ്യക്ഷനായുള്ള വാര്‍ഡ് തല സമിതികള്‍ ഈ മാസം പതിനൊന്നിനകം രൂപീകരിക്കണം. എല്ലാ സമിതികളിലും പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടാകും. കൊവിഡ് കെയര്‍ സെന്‍ററുകളില്‍ പഞ്ചായത്ത് സമിതികളുടെ നേതൃത്വത്തില്‍ ഭക്ഷണം നല്‍കുന്നതിനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ആര്‍ഡിഒ പി.ടി എബ്രഹാം, അടൂര്‍ നഗരസഭാ അധ്യക്ഷ സിന്ധു തുളസീധര കുറുപ്പ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ സഖറിയാ വര്‍ഗീസ്, എ.ആര്‍ അജീഷ് കുമാര്‍, ഷൈലാ റെജി, ജി.പ്രസന്നകുമാരി, എസ്. ജയന്തി കുമാരി, രാധാ രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.