കേരളം

kerala

നിരീക്ഷണത്തിലുള്ളവര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് കലക്ടർ

By

Published : Mar 21, 2020, 11:48 PM IST

വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ കര്‍ശനമായി പരിശോധിക്കാന്‍ തീരുമാനം

quarantine person  പി.ബി.നൂഹ്  ജില്ലാ കലക്‌ടര്‍ പി.ബി.നൂഹ്  കാര്‍മല്‍ എഞ്ചിനീയറിങ് കോളജ്  home quarantine  covid 19  PB NOOH  pathanamthitta collector  pathanamthitta covid  പത്തനംതിട്ട കൊവിഡ് 19  പത്തനംതിട്ട കൊറോണ
നിരീക്ഷണത്തിലുള്ളവര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാല്‍ കേസെടുക്കുമെന്ന് പി.ബി.നൂഹ്

പത്തനംതിട്ട: കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് തെളിവുസഹിതം കണ്ടെത്തിയാല്‍ പൊലീസ് കേസെടുക്കുമെന്ന് ജില്ലാ കലക്‌ടര്‍ പി.ബി.നൂഹ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ കര്‍ശനമായി പരിശോധിക്കും. 12 തഹസില്‍ദാര്‍മാരടങ്ങുന്ന ടീമുകള്‍, സബ് കലക്‌ടറിന്‍റെ നേതൃത്വത്തിലുള്ള ടീം, ആര്‍ഡിഒയുടെ ടീം, 20 പൊലീസ് സ്‌റ്റേഷനുകളിലെ ടീം എന്നിവര്‍ വീടുകളില്‍ നേരിട്ട് പരിശോധന നടത്തും. വീടുകളില്‍ കഴിയാതെ പുറത്തുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. മൈക്രോ ഫിനാന്‍സുകള്‍ വീടുകളിലെത്തി പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പിരിവ് നിര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കലക്‌ടര്‍ അറിയിച്ചു.

എടിഎം കൗണ്ടറുകളില്‍ സാനിറ്റൈസറുകള്‍ സ്ഥാപിക്കുവാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ഞായറാഴ്‌ചത്തെ ജനതാ കര്‍ഫ്യുവിലെ നിര്‍ദേശങ്ങളെല്ലാം ജനങ്ങള്‍ കൃത്യമായി പാലിക്കണം. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഒമ്പത് വരെയും വീട്ടില്‍ തന്നെ കഴിയണം. സ്വകാര്യവാഹനങ്ങളിലുള്ള യാത്രകൾ ഒഴിവാക്കണം. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ വേണ്ട മുന്‍കരുതല്‍ എന്ന നിലയില്‍ ഐസൊലേഷന് വേണ്ടി കാര്‍മല്‍ എഞ്ചിനീയറിങ് കോളജില്‍ 250 റൂമുകള്‍ ലഭ്യമാക്കും. കൂടുതല്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ തിരുവല്ല ബിലിവേഴ്‌സ് ആശുപത്രിയിലെ ബോയ്‌സ്, ഗേള്‍സ് ഹോസ്റ്റലിലെ 500 മുറികള്‍ നല്‍കാന്‍ തയ്യാറാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും കലക്‌ടര്‍ വ്യക്തമാക്കി.

അതേസമയം ജില്ലയില്‍ ശനിയാഴ്‌ച കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഒമ്പത് പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും സ്വകാര്യ ആശുപത്രിയിൽ ഒരാളും ഐസൊലേഷനിലുണ്ട്. പുതിയതായി നാല് പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. വീടുകളില്‍ 366 പ്രൈമറി കോണ്‍ടാക്‌ടുകളും 445 സെക്കന്‍ഡറി കോണ്‍ടാക്‌ടുകളും ഉള്‍പ്പെടെ 811 പേര്‍ നിരീക്ഷണത്തിലാണ്. നിലവില്‍ വിദേശത്ത് നിന്നും തിരിച്ചെത്തിയ 4,431 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ശനിയാഴ്‌ച 42 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 215 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതുവരെ അയച്ച സാമ്പിളുകളില്‍ ഒമ്പത് പൊസിറ്റീവ് കേസുകളും 100 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. 66 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

വിദേശത്ത് നിന്നും തിരിച്ചെത്തിയ 880 പേരെ പുതുതായി കണ്ടെത്തിയിട്ടുണ്ട്. 152 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. തിരുവല്ല റെയില്‍വെ സ്റ്റേഷനില്‍ 750 യാത്രക്കാരെയും ബസ് സ്റ്റേഷനുകളില്‍ 5,435 യാത്രക്കാരെയും ഉള്‍പ്പെടെ ആകെ 6,185 പേരെ സ്‌ക്രീന്‍ ചെയ്തു. ഇതില്‍ 435 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുവന്നവരാണ്. ഇവരില്‍ രോഗലക്ഷണങ്ങള്‍ കാണിച്ച ആരെയും കണ്ടെത്തിയിട്ടില്ല.

ABOUT THE AUTHOR

...view details