കേരളം

kerala

ETV Bharat / state

പോരിനൊരുങ്ങി ആറൻമുള, വിജയത്തുടർച്ചയോ തിരിച്ചു പിടിക്കലോ? - biju mathew aranmula

30 വര്‍ഷത്തിനിടെ ഒരു മുന്നണിയ്ക്കും ജയത്തുടര്‍ച്ച നല്‍കാത്ത ആറന്മുളയുടെ മനസ് ഇത്തവണ മാറുമെന്ന ശുഭപ്രതീക്ഷയിലാണ് എല്‍ഡിഎഫ്. സിറ്റിങ് എംഎല്‍എ വീണ ജോര്‍ജിനെതിരെ മുന്‍ എംഎല്‍എ ശിവദാസന്‍ നായരാണ് മത്സര രംഗത്ത്. ന്യൂനപക്ഷമോര്‍ച്ച നേതാവ് ബിജു മാത്യുവാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

വീണ ജോര്‍ജ് എല്‍ഡിഎഫ്  വീണ ജോര്‍ജ് ആറന്മുള  കെ ശിവദാസന്‍ നായര്‍ ആറന്മുള  ബിജു മാത്യു എന്‍ഡിഎ  ആറന്മുള നിയമസഭ മണ്ഡലം  ആറന്മുള മണ്ഡല ചരിത്രം  ആറന്മുള വിമാനത്താവള പദ്ധതി  കടമ്മനിട്ട രാമകൃഷ്ണന്‍ ആറന്മുള  എംകെ രാഘവന്‍ ആറന്മുള  എംടി രമേശ് ആറന്മുള  aranmula assembly analysis  aranmula veena george  sivadasan nair aranmula  biju mathew aranmula  aranmula airport issue
ആറന്മുള

By

Published : Mar 31, 2021, 5:07 PM IST

സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടര്‍മാരുള്ള മണ്ഡലം. ശക്തനായ എം.വി രാഘവനെ സാഹിത്യകാരനായ കടമ്മനിട്ട രാമകൃഷ്ണന്‍ അട്ടിമറിച്ച രാഷ്ട്രീയ ചരിത്രം. 1991 ന് ശേഷം ഒരു മുന്നണിയ്ക്കും ജയത്തുടര്‍ച്ച നല്‍കാത്ത മണ്ഡലം ഇത്തവണ ചരിത്രം തിരുത്തുമെന്നാണ് എല്‍ഡിഎഫിന്‍റെ വാദം. രണ്ടാമങ്കത്തിനിറങ്ങിയ സിറ്റിങ് എംഎല്‍എ വീണ ജോര്‍ജ് സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങളും അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങളും ഉയര്‍ത്തിയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. ഇടതു വോട്ടുകളും ഓര്‍ത്തഡോക്സ് വോട്ടുകളും നിലനിര്‍ത്തിയാല്‍ വീണയ്ക്ക് ജയം അനായാസം. എന്നാല്‍ സര്‍ക്കാരിനെതിരായ ഓര്‍ത്തഡോക്സ് സഭാ നിലപാട് എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. പ്രളയകാലത്തെ പ്രവര്‍ത്തനങ്ങള്‍ വോട്ടാകുമെന്ന പ്രതീക്ഷയും ഇടത് ക്യാമ്പിനുണ്ട്.

മറുവശത്ത് മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരാണ് എതിരാളി. മണ്ഡലത്തിലെ വ്യക്തി ബന്ധങ്ങളും വികസന പ്രശ്നങ്ങള്‍ ഉയര്‍ത്തിയുള്ള പ്രചാരണവും ഇത്തവണ തുണക്കുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കണക്കുകൂട്ടല്‍. 2016ല്‍ തിരിച്ചടിയായ വിമാനത്താവള വിവാദങ്ങള്‍ അവസാനിച്ചതും ശിവദാസന്‍ നായര്‍ക്ക് ആശ്വാസമാകുന്നു. ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കിയ ആറന്മുളയില്‍ മുന്‍നിര നേതാക്കള്‍ക്ക് പകരം നറുക്കുവീണത് പ്രാദേശിക നേതാവ് ബിജു മാത്യുവിനാണ്. ശബരിമല വിഷയവും പ്രളയ പുനര്‍നിര്‍മാണവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് എന്‍ഡിഎയുടെ പ്രചാരണം.

മണ്ഡല ചരിത്രം

കോയിപ്രം, തോട്ടപ്പുഴശ്ശേരി, അയിരൂര്‍, ആറന്മുള, മെഴുവേലി, കുളനട, മുളക്കുഴ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതായിരുന്നു പഴയ മണ്ഡലം. 2009ല്‍ പത്തനംതിട്ട നഗരസഭ, ചെന്നീര്‍ക്കര, ഇലന്തൂര്‍, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, നാരങ്ങാനം, ഓമല്ലൂര്‍, ഇരവിപേരൂര്‍, പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തി മണ്ഡലം പുനര്‍നിര്‍ണയിച്ചു. അയിരൂര്‍ പഞ്ചായത്തിനെ റാന്നിയിലേക്കും മുളക്കുഴയെ ചെങ്ങന്നൂരിലേക്കും ചേര്‍ത്തു. പുനര്‍നിര്‍ണയത്തോടെ ജില്ലയിലെ ഏറ്റവും വലിയ നിയമസഭ മണ്ഡലമായി ആറന്മുള മാറി. ആകെയുള്ള 2,37,351 വോട്ടര്‍മാരില്‍ 1,12,428 പേര്‍ പുരുഷന്മാരും 1,24,922 പേര്‍ സ്ത്രീകളും ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡറുമാണ്.

മണ്ഡല രാഷ്ട്രീയം

ഐക്യ കേരളത്തിനൊപ്പം നിലവില്‍ വന്ന മണ്ഡലത്തില്‍ യുഡിഎഫിന് ശക്തമായ സ്വാധീനമുണ്ട്. എന്നാല്‍ ഇടത് സ്ഥാനാര്‍ഥികളെയും മണ്ഡലം തുണച്ചിട്ടുണ്ട്. 1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ കെ ഗോപിനാഥപിള്ള നിയമസഭയിലെത്തി. സിപിഐയുടെ എന്‍.സി വാസുദേവനായിരുന്നു എതിരാളി. 1960ല്‍ വീണ്ടും ഗോപിനാഥപിള്ളയ്ക്ക് ജയം. ഇത്തവണ സിപിഐയുടെ ആര്‍ ഗോപാലകൃഷ്ണപിള്ളയാണ് പരാജയപ്പെട്ടത്. 1965ല്‍ കേരള കോണ്‍ഗ്രസിന്‍റെ എന്‍. ഭാസ്കരന്‍ നായര്‍ക്ക് ജയം. കോണ്‍ഗ്രസിന്‍റെ കെ വേലായുധന്‍ തോറ്റു. 1967ല്‍ എസ്.എസ്.പിയുടെ പി.എന്‍ ചന്ദ്രസേനന് ജയം. കോണ്‍ഗ്രസിന്‍റെ കെ.വി നായര്‍ പരാജയപ്പെട്ടു.

1970ല്‍ മണ്ഡലം സാക്ഷ്യം വഹിച്ചത് സ്വതന്ത്രരുടെ പോരാട്ടത്തിന്. ടി.എന്‍ ഉപേന്ദ്രനാഥ കുറുപ്പിനെ പി.എന്‍ ചന്ദ്രസേനന്‍ തോല്‍പ്പിച്ചു. തുടര്‍ന്നുള്ള അഞ്ച് തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന്‍റെ തുടര്‍ജയങ്ങള്‍. 1977ല്‍ സിറ്റിങ് എംഎല്‍എയെ തോല്‍പ്പിച്ച കോണ്‍ഗ്രസിലെ എം.കെ ഹേമചന്ദ്രന്‍ നിയമസഭയിലെത്തി. 1980ല്‍ കെ.കെ ശ്രീനിവാസനിലൂടെ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. 1982ലും 1987ലും ശ്രീനിവാസന്‍ ജയിച്ചു. 1991ല്‍ എന്‍എസ്‌എസിന്‍റെ രാഷ്ട്രീയ കക്ഷിയായ എന്‍ഡിപി സ്ഥാനാര്‍ഥി ആര്‍ രാമചന്ദ്രന്‍ നായര്‍ക്ക് ജയം.

1996ല്‍ ആദ്യമായി മണ്ഡലം ഇടതുമുന്നണി നേടി. ശക്തനായ എം.വി രാഘവനെ ഇടത് സ്വതന്ത്രനായ സാഹിത്യകാരന്‍ കടമ്മനിട്ട രാമകൃഷ്ണന്‍ അട്ടിമറിച്ചു. 2001ല്‍ മാലേത്ത് സരളാദേവിയിലൂടെ യുഡിഎഫ് സീറ്റ് തിരിച്ചുപിടിച്ചു. എ പദ്മകുമാറായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 2006ല്‍ വീണ്ടും ഇടതുമുന്നണിക്ക് നേട്ടം. ഡിഐസി സ്ഥാനാര്‍ഥിയായ സിറ്റിങ് എംഎല്‍എയെ കെ.സി രാജഗോപാലന്‍ തോല്‍പ്പിച്ചു. സരളാദേവി മൂന്നാമതായ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായ കെ.ആര്‍ രാജപ്പന്‍ രണ്ടാമതെത്തി.

നിയമസഭ തെരഞ്ഞെടുപ്പ് 2011

സിറ്റിങ് എംഎല്‍എ കെ.സി രാജഗോപാലിന് തോല്‍വി. യുഡിഎഫ് സ്ഥാനാര്‍ഥി കെ ശിവദാസന്‍ നായര്‍ സീറ്റ് തിരിച്ചുപിടിച്ചു. യുഡിഎഫ് 47.68% വോട്ടും എല്‍ഡിഎഫ് 42.90% വോട്ടും നേടി. 6,511 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ശിവദാസന്‍ നായരുടെ ജയം. ബിജെപി സ്ഥാനാര്‍ഥി കെ ഹരിദാസ് 10,277 വോട്ട് നേടി.

നിയമസഭ തെരഞ്ഞെടുപ്പ് 2016

ആറന്മുള വിമാനത്താവള പദ്ധതി സജീവ ചര്‍ച്ചയായ തെരഞ്ഞെടുപ്പ്. 108 ദിവസത്തെ പദ്ധതി വിരുദ്ധ സമരവും ശിവദാസന്‍ നായര്‍ എംഎല്‍എക്കെതിരെ ആറന്മുള ക്ഷേത്രത്തില്‍ വച്ചുണ്ടായ കയ്യേറ്റവും മണ്ഡലത്തെ ശ്രദ്ധേയമാക്കി. പദ്ധതിക്ക് തത്വത്തില്‍ അനുമതി നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ നിലപാടിനെ സിപിഎം തള്ളിപ്പറഞ്ഞതോടെ ജനവികാരം കോണ്‍ഗ്രസിനെതിരെ തിരിഞ്ഞു. പദ്ധതിയെ തള്ളി എല്‍ഡിഎഫും ബിജെപിയും ഒരു വശത്തും കോണ്‍ഗ്രസ് എതിര്‍വശത്തും.

നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന വീണ ജോര്‍ജിലൂടെ ഇടതിനൊപ്പം നിന്ന് ജനത്തിന്‍റെ മറുപടി. ശിവദാസന്‍ നായരെ 7,646 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് എല്‍ഡിഎഫ് സീറ്റ് തിരിച്ചുപിടിച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് 37,906 വോട്ട് നേടി നിര്‍ണായക ശക്തിയായി. ബിജെപിയുടെ വോട്ടുവിഹിതം 15.96% വര്‍ധിച്ചു. കോണ്‍ഗ്രസിന് മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ 12.46% വോട്ട് നഷ്ടപ്പെട്ടു.

നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

തദ്ദേശ തെരഞ്ഞെടുപ്പ് 2020

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2020

പത്തനംതിട്ട നഗരസഭയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. 13 സീറ്റ് വീതം എല്‍ഡിഎഫും യുഡിഎഫും നേടിയപ്പോള്‍ എസ്.ഡി.പി.ഐയും യുഡിഎഫ് വിമതരും നിര്‍ണായക ശക്തിയായി. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്ന് എസ്.ഡി.പി.ഐ വിട്ടുനിന്നതോടെ നഗരസഭ ഭരണം എല്‍ഡിഎഫ് നേടി. ചെന്നീര്‍ക്കര, മല്ലപ്പുഴശ്ശേരി, മെഴുവേലി, നാരങ്ങാനം, ഇരവിപേരൂര്‍ പഞ്ചായത്തുകള്‍ എല്‍ഡിഎഫും ആറന്മുള, ഇലന്തൂര്‍, കോഴഞ്ചേരി, ഓമല്ലൂര്‍, കോയിപ്രം പഞ്ചായത്തുകള്‍ യുഡിഎഫും നേടി. കുളനടയില്‍ എന്‍ഡിഎയാണ് ഭരണത്തിലെത്തിയത്. ജില്ല പഞ്ചായത്ത് ഡിവിഷനുകളായ ഇലന്തൂര്‍, കുളനട, കോയിപ്രം, കോഴഞ്ചേരി ഡിവിഷനുകളില്‍ എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചു.

ABOUT THE AUTHOR

...view details