പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ - പാലക്കാട് വാർത്ത
2018ൽ പനിച്ചു കിടക്കുന്ന കുട്ടിയ്ക്ക് പനിയ്ക്കുള്ള മരുന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഉറക്കഗുളികകൾ നൽകിയായിരുന്നു പീഡനത്തിന്‍റെ തുടക്കം.
പാലക്കാട്:പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടാനച്ഛൻ ഉൾപ്പെടെ രണ്ട് പേരെ ഷോളയൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇലച്ചിവഴി സ്വദേശി രങ്കസ്വാമി (59), കീരിപ്പതി സ്വദേശി ശക്തിവേൽ (27) എന്നിവരാണ് അറസ്റ്റിലായത്.
ഷോളയൂർ സ്റ്റേഷൻ പരിധിയിലുള്ള പതിനാല് വയസുള്ള പെൺകുട്ടി നൽകിയ മൊഴി പ്രകാരം 2018 മുതൽ കുട്ടി പീഡനത്തിനിരയായിട്ടുണ്ട്. 2018ൽ പനിച്ചു കിടക്കുന്ന കുട്ടിയ്ക്ക് പനിയ്ക്കുള്ള മരുന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഉറക്കഗുളികകൾ നൽകിയായിരുന്നു പീഡനത്തിന്‍റെ തുടക്കം. ആ സമയത്ത് കുട്ടി വീട്ടിൽ തനിച്ചായിരുന്നു എന്ന് പൊലീസ് പറയുന്നു.
ഒക്ടോബർ 18ന് മകളെ കാണാനില്ലെന്ന പരാതി കുട്ടിയുടെ അമ്മ പൊലീസിൽ നൽകിയിരുന്നു. അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടാകുന്നത്. സത്യവേലിനെ അറസ്റ്റ് ചെയ്യുന്നതിനിടയിലാണ് പെൺകുട്ടി രണ്ടാനച്ഛന്‍റെ പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. ഇതോടെയാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.