പാലക്കാട്:കഞ്ചിക്കോട് കിന്‍ഫ്ര ഫുഡ് പാര്‍ക്കിന്‍റെ ഏതാണ്ട് മുഴുവന്‍ ഭൂമിയും സംരംഭകര്‍ ഏറ്റെടുത്തത് വ്യവസായ മേഖലയിലെ പാലക്കാടിന്‍റെ മുഖച്ഛായ മാറ്റുകയാണ്. സംരംഭങ്ങള്‍ക്കായി ആകെ അനുവദിക്കാവുന്ന 49.76 ഏക്കർ ഭൂമിയിൽ 36 സംരംഭങ്ങൾക്കായി 49.46 ഏക്കർ ഭൂമിയും കൈമാറി. 30 സെന്‍റ് മാത്രമാണ് ഇനി ബാക്കിയുള്ളത്.
30,919 ചതുരശ്ര അടിയുള്ള സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറി കെട്ടിടത്തിൽ അതിന്‍റെ മൂന്നിലൊന്ന് ഭാഗവും സംരംഭകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. അഞ്ച് കമ്പനികളാണ് ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇൻഹാമ സ്പൈസസ് ആൻഡ് അഗ്രോ പ്രൊഡക്സ് പ്രൈവറ്റ് ലിമിറ്റഡ്, ഹാർവിക ഫുഡ് ആൻഡ് അക്വാ പ്രൈവറ്റ് ലിമിറ്റഡ്, എംഎസ് ബയോ ഇൻഗ്രേഡിയ നാച്ചുറൽസ് പ്രൈവറ്റ് ലിമിറ്റഡ്, ഫ്ലേവനോയ്ഡുകൾ ന്യൂട്രാസ്യൂട്ടിക്കൽസ്, ഫ്ലാവ്കോ നാച്ചുറൽ പ്രോഡക്സ് എന്നീ കമ്പനികളാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
മുളക്, മല്ലി, മഞ്ഞള്‍, കുരുമുളക്, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, കോക്കനട്ട് പൗഡര്‍, തേങ്ങാവെള്ളം, തേങ്ങയുടെ ചിരട്ട കൊണ്ടുള്ള ഉത്പന്നങ്ങള്‍ തുടങ്ങിയവ ഉൽപ്പാദിപ്പിക്കുന്നതാണ് പുതിയ സംരംഭങ്ങള്‍. സതേൺ ഗ്രീൻ ഫാമിങ് ആൻഡ് മാർക്കറ്റിങ് മൾട്ടി സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, എസ്‍സിഎ ഫുഡ് പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, അഡ്സോ നാച്ചുറൽസ്, എംകെ ടി ധാൽ, സക് ന്യൂട്രി ഇൻക്രീഡിയൻസ്, ഫാൽക്കൺ മിൽസ്, ഈസി ഫുഡ്സ്, അത്‍ലറ്റ് ബിറ്റ് എന്നീ എട്ട് കമ്പനികളാണ് പുതുതായി ആരംഭിക്കാനിരിക്കുന്നത്. ഈ കമ്പനികള്‍ക്കെല്ലാം വ്യവസായ വകുപ്പ് സ്ഥലം അനുവദിച്ചിട്ടുണ്ട്.