പാലക്കാട്: സൈലന്‍റ് വാലിദേശീയോദ്യാനത്തിൽനിന്ന് കാണാതായ താൽക്കാലിക വാച്ചർ രാജനായി തമിഴ്‌നാട്ടിൽ തെരച്ചിൽ നടത്തി പൊലീസ്. രാജനെ മാവോയിസ്റ്റ് തട്ടിക്കൊണ്ടുപോയെന്നും വന്യമൃഗങ്ങൾ പിടിച്ചെന്നുമുള്ള കുടുംബത്തിന്‍റെയടക്കമുള്ള ആരോപണങ്ങൾ ശരിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. രാജൻ തമിഴ്‌നാട്ടിൽ എത്തിയതിന്‍റെ തെളിവുകള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു.
രാജനെ തേടിയുള്ള വനത്തിലെ തെരച്ചിൽ പൊലീസ് നേരത്തെ അവസാനിപ്പിച്ചിരുന്നു. ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയ പശ്ചാത്തലത്തിൽ രാജനെക്കുറിച്ച് വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. അഗളി ഡിവൈഎസ്‌പി എൻ മുരളീധരൻ, അഗളി സിഐ, എസ്ഐ എന്നിവരടങ്ങുന്നതാണ് അന്വേഷകസംഘം. രാജന്‍റെ അടുത്ത സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.