ഫുട്ബോൾ ഗാലറി തകർന്ന സംഭവം; സുരക്ഷാ വീഴ്ച്ചയുണ്ടായതായി ഷാഫി പറമ്പിൽ എം.എല്‍.എ
കളിക്കളത്തിൽ മരിച്ച ഫുട്‌ബോൾ താരം ധനരാജിന്‍റെ കുടുംബത്തിന്‍റെ സഹായത്തിനായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിനിടെയാണ് ഗാലറി തകര്‍ന്ന് വീണത്.
പാലക്കാട്:ഫുട്ബോൾ ഗാലറി തകർന്ന് കാണികൾക്ക് പരിക്കേറ്റ സംഭവത്തിൽ സുരക്ഷാ വീഴ്ച്ച ഉണ്ടായതായി സംഘാടക സമിതി ചെയർമാൻ ഷാഫി പറമ്പിൽ എം.എൽ.എ. സംഭവത്തിൽ പ്രതിഷേധിച്ച് ഷാഫി പറമ്പിൽ എം.എൽ.എയുടെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാർച്ച് നടത്തി. കളിക്കളത്തിൽ മരിച്ച ധനരാജിന്‍റെ കുടുംബത്തിന്‍റെ സഹായത്തിനായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിനിടെയാണ് അപകടം ഉണ്ടായത്. താൽകാലികമായി നിർമിച്ച ഗാലറി തകർന്ന് വീണ് 54 പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ ജില്ലാ ഫുട്ബോൾ അസോസിയേഷനെതിരെ പൊലീസ് കേസ് എടുത്തു. പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചിലവും സംഘാടകർ വഹിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. പതിനെട്ടര ലക്ഷം രൂപ ധനരാജിന്‍റെ കുടുംബത്തിനായി സമാഹരിച്ചു. വീണ്ടും മത്സരം നടത്താൻ ശ്രമിക്കുമെന്ന് ജില്ലാ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.