കേരളം

kerala

'ഞാൻ പിടിച്ച മുയലിന് കൊമ്പ് മൂന്നെന്ന ദുരഭിമാനമില്ല' ; അനുരാഗ് താക്കൂറുമായുള്ള സൗഹൃദ പോസ്റ്റില്‍ വിശദീകരണവുമായി എം.ബി രാജേഷ്

MB Rajesh On Friendship With Anurag Thakur | ഒരാഴ്‌ച മുൻപ് ഷിംലയിൽ ഔദ്യോഗിക യോഗത്തിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനൊപ്പമുള്ള ചിത്രം കുറിപ്പ് സഹിതം ഫേസ്‌ബുക്കിൽ പങ്കുവച്ചതാണ് വിമർശനത്തിനിടയാക്കിയത്

By

Published : Nov 23, 2021, 9:19 PM IST

Published : Nov 23, 2021, 9:19 PM IST

anurag thakur friendship controversy  mb rajesh facebook post  mb rajesh controversy  അനുരാഗ് താക്കൂർ  എം.ബി രാജേഷ്  എം.ബി രാജേഷ് ഫേസ്ബുക്ക് കുറിപ്പ്  അനുരാഗ് താക്കൂറുമായുള്ള സൗഹൃദം
അനുരാഗ് താക്കൂറുമായുള്ള സൗഹൃദം; വിമർശനങ്ങൾക്ക് മറുപടിയുമായി എം.ബി രാജേഷ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂറുമായുള്ള (Union Minister Anurag Thakkur) സൗഹൃദത്തെ കുറിച്ചുള്ള തന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ വിമര്‍ശനമുയര്‍ന്നതോടെ വിശദീകരണവുമായി സ്‌പീക്കർ എം.ബി രാജേഷ്. വിഷയത്തിൽ രണ്ട് തരത്തിലുള്ള പ്രതികരണങ്ങളുണ്ടായെന്നും അതിലൊരു വിഭാഗത്തിന്‍റെ നിലപാടുകളെ പൂർണമായും മാനിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നുവെന്നും അവർ ഉയർത്തിയ വിമർശനം ന്യായവും പ്രസക്‌തവുമാണെന്നും സ്‌പീക്കർ പറഞ്ഞു.

മറ്റൊരു വിഭാഗത്തിന്‍റെ വിമർശനം ആസൂത്രിതമായി സൃഷ്‌ടിക്കപ്പെട്ടതായിരുന്നുവെന്ന് എം.ബി രാജേഷ് പറയുന്നു. താൻ ഉയർത്തിപ്പിടിച്ച, വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടിനെ മുഴുവൻ റദ്ദാക്കാനുള്ള വ്യഗ്രത ഈ ആസൂത്രിത നീക്കത്തിൽ മുഴച്ചുനിന്നിരുന്നു. രാഹുൽ ഗാന്ധി പാർലമെന്‍റിൽ പ്രധാനമന്ത്രിയെ പരസ്യമായി ആലിംഗനം ചെയ്ത് സൗഹൃദം പ്രകടിപ്പിച്ചതിനെ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ നിലപാടുമായി കൂട്ടിക്കുഴയ്‌ക്കേണ്ടെന്ന് വാദിച്ചവരാണ് ഇന്ന് അനുരാഗ് താക്കൂറുമായുള്ള ചിത്രത്തിന്‍റെ പേരിൽ തന്‍റെ രാഷ്‌ട്രീയ നിലപാടിനെ ചോദ്യം ചെയ്യുന്നത്.

ഇഛാഭംഗത്തിന്‍റെ മുറിവ് ഉണക്കാൻ കഴിയാതെ പോയാൽ ചില മനുഷ്യർ ഇങ്ങനെ പഴയതുമറന്ന് പരസ്പര വിരുദ്ധമായി സംസാരിക്കും. അതിനെ ആ നിലയിലേ എടുക്കുന്നുള്ളൂവെന്നും സ്‌പീക്കർ എം.ബി രാജേഷ് വ്യക്തമാക്കി. ഒരാഴ്‌ച മുൻപ് ഷിംലയിൽ ഔദ്യോഗിക യോഗത്തിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനൊപ്പമുള്ള ചിത്രവും കുറിപ്പും ഫേസ്‌ബുക്കിൽ പങ്കുവച്ചതാണ് വിമർശനത്തിനിടയാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

വ്യക്തിബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും രാഷ്ട്രീയമുണ്ടോ? ഉണ്ട് എന്നു തന്നെയാണ് അസന്ദിഗ്ധമായ ഉത്തരം. അവ കക്ഷിരാഷ്ട്രീയത്തിന് അതീതമാകാമെങ്കിലും രാഷ്ട്രീയത്തിന് അതീതമാവുകയില്ല.

എല്ലാവർക്കുമെന്ന പോലെ എനിക്കും കക്ഷി-ജാതി-മത-ലിംഗ ഭേദങ്ങൾക്കതീതമായ സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളുമുണ്ട്. പാർലമെന്‍റിൽ പ്രവർത്തിച്ച കാലത്ത് കൂടുതൽ വിപുലമായ സൗഹൃദങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രതിപക്ഷത്തുള്ളവരിൽ ഏറ്റവും ഗാഢമായ വ്യക്തി ബന്ധം രാഹുൽ ഗാന്ധിയുമായിട്ടാണ് ഉണ്ടായിരുന്നത്. രാഹുൽ ഗാന്ധിയും ഈ വ്യക്തി ബന്ധത്തെക്കുറിച്ച് തന്നോട് സംസാരിച്ച കാര്യം കുറച്ചുദിവസം മുമ്പ് ശ്രീ. രമേശ് ചെന്നിത്തല ഒരു പൊതുചടങ്ങിൽ പറഞ്ഞത് വാർത്തയായിരുന്നല്ലോ.

ഡെക്കാൺ ക്രോണിക്കിളിന് 2014ൽ നൽകിയ ഇൻ്റർവ്യൂവിൽ ഞാൻ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ നിലപാടിനോട് വിയോജിച്ചുകൊണ്ടു തന്നെ രാഹുൽ ഗാന്ധി എന്ന വ്യക്തിയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നു. വർഗീയ വാദികൾ ദേശീയ തലത്തിൽ തന്നെ അദ്ദേഹത്തെ പരിഹാസപ്പേരിട്ട് ആസൂത്രിതമായി വ്യക്തിഹത്യ നടത്തിയിരുന്ന കാലത്തായിരുന്നു അത് എന്നോർക്കണം. എൻ്റെ ആ നല്ല വാക്കുകൾ വ്യക്തിഹത്യക്ക് നേതൃത്വം കൊടുത്തവരെ പ്രകോപിപ്പിച്ചു. അവർ എനിക്കെതിരെയും അതിൻ്റെ പേരിൽ കടന്നാക്രമണം നടത്തി. ഞാൻ അത് അവഗണിച്ചിട്ടേയുള്ളൂ. എതിർപക്ഷത്തുള്ളവരെ വ്യക്തിഹത്യ നടത്തുന്ന വിധമുള്ള പരാമർശങ്ങൾ ഞാൻ ഒരിക്കലും നടത്തിയിട്ടില്ല. രാഹുൽ ഗാന്ധി മുതൽ ബഹു. പ്രതിപക്ഷ നേതാവ് അടക്കം എല്ലാവരെക്കുറിച്ചും വ്യക്തിപരമായി നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളൂ. എന്നാൽ രാഷ്ട്രീയമായി ശക്തമായി വിമർശിക്കേണ്ടി വന്നപ്പോഴൊന്നും അതിൽ ഒരിളവും കാണിച്ചിട്ടുമില്ല.

ഒരാഴ്‌ച മുമ്പ് ഷിംലയിൽ ഔദ്യോഗിക യോഗത്തിൽ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനൊപ്പമുള്ള ചിത്രവും കുറിപ്പും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെക്കുറിച്ച് രണ്ടു തരത്തിലുള്ള പ്രതികരണങ്ങളുണ്ടായി. ഒന്ന് ആസൂത്രിതമായി സൃഷ്ടിക്കപ്പെട്ടതായിരുന്നു. ഞാൻ എന്നും ഉയർത്തിപ്പിടിച്ച, വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ നിലപാടിനെ മുഴുവൻ റദ്ദാക്കാനുള്ള വ്യഗ്രത ഈ ആസൂത്രിത നീക്കത്തിൽ മുഴച്ചു നിന്നിരുന്നു. രാഹുൽ ഗാന്ധിയെക്കുറിച്ച് നല്ല വാക്ക് പറഞ്ഞതിന് ആക്രമണം അഴിച്ചുവിട്ട വർഗീയ വാദികളുടെ അതേഭാഷയും ശൈലിയുമായിരുന്നു ഇവർക്കും. രാഹുൽ ഗാന്ധി പാർലമെൻ്റിൽ വച്ച് പ്രധാനമന്ത്രിയെ പരസ്യമായി ആലിംഗനം ചെയ്ത് സൗഹൃദം പ്രകടിപ്പിച്ചതിനെ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ നിലപാടുമായി കൂട്ടിക്കുഴക്കേണ്ടെന്ന് (അത് ശരിയുമാണ്) വാശിയോടെ വാദിച്ചവരാണ് ചിത്രത്തിന്‍റെ പേരിൽ എന്‍റെ രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്യുന്നത്. അന്ന് Hate the sin, not the sinner എന്ന ഗാന്ധി വചനമൊക്ക ഉദ്ധരിച്ചായിരുന്നു വാദമുഖങ്ങൾ. ഇഛാഭംഗത്തിൻ്റെ മുറിവ് കാലത്തിനും ഉണക്കാൻ കഴിയാതെ പോയാൽ, ചില മനുഷ്യർ ഇങ്ങനെ പഴയതുമറന്ന് പരസ്പര വിരുദ്ധമായി സംസാരിക്കും. അതിനെ ആ നിലയിലേ എടുക്കുന്നുള്ളൂ.

എന്നാൽ മറ്റു ചിലർ ഉയർത്തിയ വിമർശനം അങ്ങനെയല്ല. ഡൽഹി വംശഹത്യക്ക് നിദാനമായ വിദ്വേഷ പ്രസംഗം നടത്തിയ അനുരാഗ് താക്കൂറിൻ്റെ തീവ്ര നിലപാടുകളെ ചൂണ്ടിക്കാണിച്ച് അവർ ഉയർത്തിയ വിമർശനം ന്യായവും പ്രസക്തവുമാണ്. അതിനെ പൂർണമായും മാനിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. വർഗീയതക്കെതിരായി മതനിരപേക്ഷത സംരക്ഷിക്കാനുള്ള നിർണായകമായ പോരാട്ടം നടക്കുന്ന ഈ ചരിത്ര സന്ദർഭത്തിൽ ആ വിമർശനത്തിന്‍റെ ഉദ്ദേശശുദ്ധി ഞാൻ മനസിലാക്കുന്നു. സ്വയം വിമർശനം നടത്താനും ഭാവിയിൽ കൂടുതൽ ജാഗ്രത പുലർത്താനും എന്നെ അത് സഹായിക്കുകയും ചെയ്യും. വ്യക്തിബന്ധങ്ങൾ മുതൽ കുടുംബ ബന്ധങ്ങൾ വരെ ഏതും കക്ഷിരാഷ്ട്രീയത്തിനതീതമാകാമെങ്കിലും ആത്യന്തികമായി രാഷ്ട്രീയ ശരിക്ക് മുകളിലല്ല എന്നതാണ് എന്‍റെ ഉറച്ച ബോധ്യം. ആ രാഷ്ട്രീയ ബോധ്യമാണ് അല്ലാതെ ഞാൻ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്ന ദുരഭിമാന നിലപാടല്ല ഈ വിഷയത്തിൽ എന്നെ നയിക്കുന്നത്.

ABOUT THE AUTHOR

...view details