കാർ തട്ടിയെടുത്ത് 25.5 ലക്ഷം കവർന്ന സംഘത്തിലെ നാല് പേർ അറസ്റ്റിൽ - മുണ്ടൂർ കാർ തട്ടിക്കൊണ്ടുപോയി 25.5 ലക്ഷം രൂപ കവർച്ച നടത്തിയ സംഘത്തിലെ നാല് പേർ അറസ്റ്റിൽ
പന്നിയമ്പാടത്ത് വച്ച് ഉടമസ്ഥനെ ആക്രമിച്ച കൊള്ളസംഘം പണം തട്ടിയെടുത്ത ശേഷം കോങ്ങാടിനടുത്ത് കാർ തകർത്ത നിലയിൽ ഉപേക്ഷിക്കുകയായിരുന്നു.
![കാർ തട്ടിയെടുത്ത് 25.5 ലക്ഷം കവർന്ന സംഘത്തിലെ നാല് പേർ അറസ്റ്റിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4420604-thumbnail-3x2-robbery.jpg)
പാലക്കാട്: മണ്ണാർക്കാട്, ഭീമനാട് സ്വദേശിയെ മർദ്ദിച്ച് അവശനാക്കി കാറും 25.5 ലക്ഷം രൂപയും തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിൽ. കഴിഞ്ഞ ഒന്നാം തീയതി പുലർച്ചെ മുണ്ടൂർ, പന്നിയമ്പാടത്ത് വച്ചാണ് നാലു കാറുകളിലെത്തിയ കൊള്ളസംഘം ഭീമനാട് സ്വദേശിയെ കാറിൽ നിന്നും മർദ്ദിച്ച് ഇറക്കിവിട്ടതിന് ശേഷം, കാറിലുണ്ടായിരുന്ന പണം കവർന്നത്. കാർ പിന്നീട് കോങ്ങാടിനടുത്ത് തകർത്ത നിലയിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
പാലക്കാട് ജില്ലാ പൊലീസ് മേധാവി, ജി. ശിവ വിക്രം ഐ.പി.എസ്സിന്‍റെ നിർദ്ദേശത്തെത്തുടർന്ന് രൂപീകരിച്ച പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. സി.സി.ടി.വി ക്യാമറകൾ, ടോൾ ബൂത്തുകൾ, ഫോൺ കോളുകൾ എന്നിവ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഇവർ തൃശൂരിലുള്ളതായി വിവരം ലഭിച്ചു. തുടർന്ന് ഇരിങ്ങാലക്കുട സ്വദേശി സലീഷ് (33), പറവറട്ടാണി സ്വദേശി രതീഷ് (29), ഉള്ളൂർക്കര സ്വദേശി രാകേഷ് (29), പുതുക്കാട് സ്വദേശി അരുൺ (28) എന്നിവരെ തൃശൂർ ജില്ലയിലെ വിവിധ ഒളിത്താവളങ്ങളിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. പ്രതികൾ സഞ്ചരിച്ച വാനും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.