പാലക്കാട്: യുവതിയെയും നവജാത ശിശുവിനെയും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി നടുറോഡിൽ ഉപേക്ഷിച്ച് ആംബുലൻസ് ഡ്രൈവർ. യുവതിയും കുഞ്ഞും ഭർത്താവും രണ്ടു ബന്ധുക്കളും നഴ്‌സിങ് അസിസ്റ്റന്‍റും ആയിരുന്നു ആംബുലൻസിനുള്ളിൽ ഉണ്ടായിരുന്നത്. കനത്ത ചൂടിൽ ഏകദേശം ഒരു മണിക്കൂറോളമാണ് ഇവർക്ക് ആംബുലൻസിൽ ഇരിക്കേണ്ടതായി വന്നത്. പിന്നീട് പൊലീസ് എത്തിയാണ് ഇവരെ മറ്റൊരു ആംബുലൻസിൽ തൃശൂരിലേക്ക് എത്തിച്ചത്. അമിതവേഗതയിൽ ആയിരുന്ന ആംബുലൻസിന് അകത്ത് വച്ച് യുവതി സ്‌ട്രക്‌ചറിൽ നിന്ന് വീണതായും ബന്ധുക്കൾ പരാതിപ്പെട്ടു.
യുവതിയെയും നവജാത ശിശുവിനെയും നടുറോഡിൽ ഉപേക്ഷിച്ച് ആംബുലൻസ് ഡ്രൈവർ - ambulance driver palakkad
തിങ്കളാഴ്ച രാവിലെ പത്തരയോടെ പാലക്കാട് പോസ്റ്റ് ഓഫീസ് കൊപ്പം റോഡിൽ ആയിരുന്നു സംഭവം

സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ പുതുനഗരം സ്വദേശി പടിക്കൽപാടം ആഷിദിന്‍റെ പേരിൽ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാവിലെ പത്തരയോടെ പാലക്കാട് പോസ്റ്റ് ഓഫീസ് കൊപ്പം റോഡിൽ ആയിരുന്നു സംഭവം. പ്രസവ ശേഷമുണ്ടായ പ്രശ്നങ്ങളെ തുടർന്ന് യുവതിയെ തൃശൂരിലേക്ക് വിദഗ്‌ധ ചികിത്സയ്‌ക്കായി മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു. തുടർന്ന് കിണാശ്ശേരി കേന്ദ്രീകരിച്ച് ഓടുന്ന ആലപ്പുഴ സ്വദേശിയുടെ ആംബുലൻസിനെ സമീപിക്കുകയായിരുന്നു. ഈ ആംബുലൻസിന്‍റെ ഡ്രൈവറായിരുന്നു ആഷിദ്.
എന്നാൽ, വഴി അറിയില്ലെന്ന കാരണം പറഞ്ഞ് ആഷിദ് മറ്റൊരു ഡ്രൈവറെ ചുമതലയേൽപ്പിച്ചു. ഇതിനിടെ പോകേണ്ട വഴിയിൽ നിന്ന് ഏറെ ദൂരം മാറി സഞ്ചരിക്കുകയും ചെയ്തു. തുടർന്ന് ആംബുലൻസിൽ ഉണ്ടായിരുന്നവരുമായി തർക്കമുണ്ടായി. യുവതിയുടെ ബന്ധുക്കൾ ഡ്രൈവറെ കൈയേറ്റം ചെയ്തതതായും പരാതിയുണ്ട്. ഈ സംഭവങ്ങളെ തുടർന്ന് ഡ്രൈവർ വണ്ടി നിർത്തി ഇറങ്ങി പോകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.