മലപ്പുറം:പയ്യനാട് പോക്സോ കേസ് പ്രതിയെ കുത്തി കൊലപ്പെടുത്തി. അറുപതുകാരനായ പള്ളിക്കണ്ടി സൈതലവിയാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടിസം ബാധിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടായിരത്തി പതിനാറിൽ അറസ്റ്റിലായ പയ്യനാട് പള്ളിക്കണ്ടി സൈതലവിയാണ് കുത്തേറ്റ് മരിച്ചത്. കേസിന്‍റെ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മാവനാണ് കൊലക്കേസിലെ പ്രതി.
പോക്സോ കേസ് പ്രതിയെ ഇരയുടെ അമ്മാവൻ കുത്തികൊന്നു
സഹോദരിയുടെ മകളെ അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.
വീടിനടുത്തുള്ള കവുങ്ങിൻതോട്ടത്തിൽ സൈതലവിയെ കത്തികൊണ്ട് പലതവണ കുത്തുകയായിയിരുന്നു. രാവിലെമുതൽ സൈതലവിയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് പതിനൊന്നരയോടെ മൃതദേഹം കണ്ടത്. കൊലപാതകത്തിന് ശേഷം മുപ്പത്തഞ്ചുകാരനായ പ്രതി പൊലീസിൽ കീഴടങ്ങി. സഹോദരിയുടെ മകളെ അതിക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. സൈതലവിയുടെ മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ് മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കും.