മലപ്പുറം: അബ്‌ദുള്ളക്കുട്ടിയുടെ വാഹനാപകടം വിശദമായി അന്വേഷിക്കുമെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി അബ്‌ദുൾ കരീം. സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് കേസ് അന്വേഷണം നടത്തുന്നതെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്‌ദുള്ളകുട്ടിയുടെ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. അബ്‌ദുള്ളക്കുട്ടിയുടെ പരാതിയിൽ പൊന്നാനി പൊലീസും കാടാമ്പുഴ പൊലീസുമാണ് കേസെടുത്തത്. വെളിയങ്കോട് ഹോട്ടലിൽ വെച്ചുണ്ടായ സംഘർഷത്തെ തുടർന്ന് ഒരു സംഘം അപായപ്പെടുത്താൻ ശ്രമിച്ചു എന്നാണ് എ.പി അബ്‌ദുള്ള കുട്ടിയുടെ ആരോപണം.
അബ്‌ദുള്ളക്കുട്ടിയുടെ വാഹനാപകടം വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി - ജില്ലാ പൊലീസ് മേധാവി
ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്‌ദുള്ളകുട്ടിയുടെ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്

മലപ്പുറം രണ്ടാത്തണിയിൽ വെച്ചായിരുന്നു വാഹനാപകടം. എന്നാൽ അപകടത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഐ.പി.സി 279 മോട്ടോർ വെഹിക്കിൾ ആക്റ്റ് പ്രകാരമാണ് കാടാമ്പുഴ പൊലീസ് കേസടുത്തത്. അബ്‌ദുള്ളകുട്ടിയുടെ കൂടെ ഉണ്ടായിരുന്ന കണ്ണൂരിലെ യുവമോർച്ച പ്രവർത്തകൻ അരുണിൻ്റെ പരാതിയിലാണ് പൊന്നാനി പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തൽ, തടഞ്ഞു നിർത്തൽ, വാഹനത്തിന് നേരെ കല്ലെറിയിൽ എന്നീ കുറ്റങ്ങളിലാണ് കേസ്. എന്നാൽ ആരോപണങ്ങൾ ഹോട്ടൽ മാനേജർ നിഷേധിച്ചു. ഹോട്ടലിലോ പരിസരത്തോ അസ്വാഭാവിമായി ഒന്നും ഉണ്ടായിട്ടില്ലെന്ന് മാനേജർ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ട് സംഭവങ്ങളുമായി പരസ്പരം ബന്ധമുണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്‌ദുള്‍ കരീം വ്യക്തമാക്കി.