മലപ്പുറം: താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്ര ബോട്ട് മറിഞ്ഞ് ഒരു കുടുംബത്തിലെ 11 പേർ മരിച്ചതിന്‍റെ ഞെട്ടലിലും ദുഃഖത്തിലുമാണ് നാട്. പെരുന്നാൾ അവധിയോടനുബന്ധിച്ച് താനൂർ കുന്നുമ്മൽ സൈതലവിയുടെ കുടുംബവീട്ടിൽ ഒത്തുചേർന്നതായിരുന്നു ഇവർ. സഹോദരങ്ങളായ കുന്നുമ്മൽ ജാബിർ, കുന്നുമ്മൽ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയും അടങ്ങുന്നവരായിരുന്നു കുടുംബ വീട്ടിൽ ഒത്തു ചേർന്നത്.
കുന്നുമ്മല്‍ വീടിനെ കണ്ണീരിലാഴ്‌ത്തി അവര്‍ മടങ്ങി; കുടുംബത്തിന് നഷ്‌ടമായത് 11 പേരെ, ഞെട്ടലില്‍ നാട് - kerala
താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്ര ബോട്ട് മറിഞ്ഞ് ഒരു കുടുംബത്തിലെ 11 പേർ മരിച്ചതിന്‍റെ ഞെട്ടലിലും ദുഃഖത്തിലുമാണ് നാട്. കുന്നുമ്മല്‍ വീട്ടിലെ സഹോദരങ്ങളുടെ ഭാര്യമാരും എട്ട് മക്കളും ആണ് ബോട്ടപകടത്തില്‍ മരിച്ചത്
![കുന്നുമ്മല്‍ വീടിനെ കണ്ണീരിലാഴ്‌ത്തി അവര്‍ മടങ്ങി; കുടുംബത്തിന് നഷ്‌ടമായത് 11 പേരെ, ഞെട്ടലില്‍ നാട് Tanur boat accident kunnummal family lost eleven members കുന്നുമ്മല്‍ വീടിനെ കണ്ണീരിലാഴ്‌ത്തി അവര്‍ മടങ്ങി താനൂർ](https://etvbharatimages.akamaized.net/etvbharat/prod-images/1200-675-18449032-thumbnail-16x9-kkdk.jpg)
കുട്ടികളുടെ നിർബന്ധപ്രകാരമാണ് തൂവൽത്തീരത്തേക്ക് പോകാൻ തീരുമാനിച്ചത്. സൈതലവിയാണ് എല്ലാവരെയും കേട്ടുങ്ങലിൽ എത്തിച്ചത്. ഒരു കാരണവശാലും ബോട്ടിൽ കയറരുതെന്ന് പറഞ്ഞിരുന്നു. വീട്ടിൽ തിരിച്ചെത്തി ഭാര്യയ്ക്ക് ഫോൺ ചെയ്‌തപ്പോൾ നിലവിളിയാണു കേട്ടത്. സംഭവസ്ഥലത്തേക്കു പാഞ്ഞെത്തിയെങ്കിലും പ്രിയപ്പെട്ടവരുടെ വേർപാട് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളു.
കുന്നുമ്മൽ ജാബിറിന്‍റെ ഭാര്യ ജൽസിയ, മകൻ ജരീർ, കുന്നുമ്മൽ സിറാജിന്‍റെ ഭാര്യ, മക്കളായ നൈറ, റുഷ്‌ദ, സഹറ, സൈതലവിയുടെ ഭാര്യ സീനത്ത്, മക്കളായ ഷംന, ഹസ്‌ന എന്നിവരാണ് മരിച്ചത്. പത്തു മാസം മാത്രം പ്രായമുള്ള സിറാജിന്‍റെ കുഞ്ഞും മരിച്ചു. ഇനി കുടുംബത്തിൽ അവശേഷിക്കുന്നത് മാതാവും മൂന്ന് ആൺമക്കളും പിന്നെ പരിക്കേറ്റ സഹോദരിയും മക്കളും അടക്കം എട്ട് പേർ മാത്രം.