മലപ്പുറം : ലോക്ക്ഡൗണിന്‍റെ മറവിൽ ചാലിയാറിൽ അനധികൃത മണൽകടത്ത് വ്യാപകമാകുന്നു. ബുധനാഴ്ച നിലമ്പൂർ പൊലീസിന്‍റെ തന്ത്രപരമായ നീക്കത്തിലുടെ രണ്ട് ടിപ്പർ ലോറികൾ മമ്പാട് കോറക്കടവിൽ നിന്ന് പിടികൂടി. ഡ്രൈവറും, തൊഴിലാളികളും ഓടി രക്ഷപ്പെട്ടു.
കൊവിഡ് സാഹചര്യത്തിൽ പൊലിസിന്‍റെ ശ്രദ്ധ പ്രതിരോധ പ്രവർത്തനങ്ങളിലായ തക്കം മുതലാക്കിയാണ് മണൽ മാഫിയ ചാലിയാറിന്‍റെ വിവിധ കടവുകളിൽ നിന്ന് മണൽ കടത്തുന്നത്. പൊലീസിന്‍റെ നീക്കം മനസ്സിലാക്കാനായി യുവാക്കളുടെ സംഘത്തെ എസ്കോട്ട് എന്ന പേരിൽ മണൽ മാഫിയ പണം കൊടുത്ത് ഏർപ്പാടാക്കിയുണ്ട്.
ചാലിയാറിൽ മണൽക്കടത്ത്; ടിപ്പർ ലോറികൾ പിടികൂടി ALSO READ:കൊവിഡ് മാനദണ്ഡം ലംഘിച്ച് അഭിമുഖത്തിന് ആള്‍ക്കൂട്ടം ; വിശദീകരണം തേടി ആരോഗ്യമന്ത്രി
ബുധനാഴ്ച രാത്രി ഇൻസ്പെക്ടർ എം.എസ് ഫൈസലിന്‍റെ നേത്യത്വത്തിൽ എസ്കോട്ടിന്‍റെ കണ്ണ് വെട്ടിച്ച് തന്ത്രപരമായ നീക്കത്തിലൂടെയാണ് ലോറികൾ പിടിച്ചെടുത്തത്. പ്രതികൾ മുമ്പും മണൽ കടത്തിന് പിടിയിലായവരാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ നിന്നും പിഴയടച്ച് ഇറക്കുന്ന ടിപ്പറുകൾ തന്നെയാണ് വീണ്ടും മണൽ കടത്താനായി എത്തുന്നത്.
രണ്ട് പ്രളയങ്ങളിലായി ചാലിയാറിൽ വന്‍തോതില്‍ മണൽ അടിഞ്ഞതും ലോക്ക്ഡൗൺ കാരണം പ്രദേശത്തെ ക്രഷറുകൾ പ്രവർത്തനം നിർത്തിയതുമാണ് മണൽ മാഫിയക്ക് സൗകര്യമായത്. തുടർന്നും അനധികൃത മണൽ കടത്ത് തടയാൻ കർശന നടപടികൾ സ്വീകരിക്കാൻ ജില്ല പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.