മലപ്പുറം:തിരൂരില്‍ ഒരു വീട്ടിലെ ആറ് കുട്ടികള്‍ ഒമ്പത് വര്‍ഷത്തിനിടെ മരിച്ച സംഭവത്തില്‍ അവസാനത്തെ കുട്ടിയുടെ മരണം സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്‌ടർ ഇക്കാര്യം പൊലീസിനെ അറിയിച്ചു. മരണം സംബന്ധിച്ച കൂടുതൽ വ്യക്തതക്ക് വേണ്ടി ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചു. ഒമ്പത് വര്‍ഷത്തിനിടെ ആറ് കുട്ടികളാണ് തിരൂരിൽ മരിച്ചത്. ഇന്നലെ മരിച്ച 93 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നു.
മലപ്പുറത്തെ കുട്ടികളുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം - child death case
ഒമ്പത് വര്‍ഷത്തിനിടെ ഒരു വീട്ടിലെ ആറ് കുട്ടികള്‍ മരിച്ചതില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു

ആർഡിഒ, ഡിവൈഎസ്‌പി, ഫോറൻസിക് സർജൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടികൾ. പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്‌ടർ കുട്ടിയുടേത് സ്വാഭാവിക മരണമാണെന്ന പ്രാഥമിക വിവരം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. മറ്റ് ദുരൂഹതകളില്ലെന്നും ബലപ്രയോഗം നടന്നതിന്‍റെയോ വിഷാംശത്തിന്‍റെയോ അടയാളങ്ങളില്ലെന്നും പൊലീസിനെ ധരിപ്പിച്ചു.
ആന്തരികാവയവങ്ങൾ വിദഗ്‌ധ പരിശോധനയ്ക്കയച്ചതിന്‍റെ കൂടി അടിസ്ഥാനത്തിലാകും അന്തിമ റിപ്പോർട്ട് തയ്യാറാക്കുക. മറ്റ് കുട്ടികളുടെ മരണങ്ങളും സമാനരീതിയിലാണെന്ന് ബന്ധുക്കൾ നേരത്തെ തന്നെ പൊലീസിനെ അറിയിച്ചിരുന്നു. ചികിത്സാ രേഖകളും അനുബന്ധ വിശദാംശങ്ങളും ബന്ധുക്കൾ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവ കൂടെ പരിശോധിച്ചാകും പൊലീസിന്‍റെ തുടരന്വേഷണം. ഏത് വിധത്തിലുള്ള അന്വേഷണവുമായും സഹകരിക്കുമെന്ന് ബന്ധുക്കളും വ്യക്തമാക്കിയിട്ടുണ്ട്.