കേരളം

kerala

By

Published : Dec 22, 2022, 6:12 PM IST

ETV Bharat / state

'തുണയായവര്‍ക്കായി' അയ്യന് മുന്നില്‍; അപകടത്തിൽ നഷ്‌ടപ്പെട്ട കാലുകളുമായി പതിനെട്ടാംപടി കയറാന്‍ കണ്ണന്‍

മലപ്പുറം കോട്ടയ്ക്കലിലുണ്ടായ അപകടത്തില്‍ കാലുകൾ നഷ്‌ടപ്പെട്ട കണ്ണൻ ബുദ്ധിമുട്ടുകളെ മറികടന്ന് ചക്രക്കസേരയിൽ ശബരിമലയിലേക്ക്, അയ്യപ്പ ദര്‍ശനം ജീവിതത്തില്‍ തണലായവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍

Malappuram  Kottakkal  Kannan  Sabarimala  wheel chair  തുണയായവര്‍  അയ്യന് മുന്നില്‍  അപകടത്തിൽ നഷ്‌ടപ്പെട്ട കാലുകളുമായി  പതിനെട്ടാംപടി  കണ്ണന്‍  മലപ്പുറം  കോട്ടയ്ക്കല്‍  അയ്യപ്പ ദര്‍ശനം  ചക്രക്കസേര  ശബരിമല  സമീറ  തമിഴ്‌നാട്
അപകടത്തിൽ നഷ്‌ടപ്പെട്ട കാലുകളുമായി പതിനെട്ടാംപടി കയറാന്‍ കണ്ണന്‍

അപകടത്തിൽ നഷ്‌ടപ്പെട്ട കാലുകളുമായി പതിനെട്ടാംപടി കയറാന്‍ കണ്ണന്‍

മലപ്പുറം: കോട്ടയ്ക്കല്‍ അപകടത്തിൽ കാലുകൾ നഷ്‌ടപ്പെട്ട കണ്ണൻ ചക്രക്കസേരയിൽ ശബരിമലയിലേക്കു യാത്ര പോവുകയാണ്. അയ്യനടുത്തേക്കുള്ള യാത്രയില്‍ ഒരു ലക്ഷ്യം മാത്രമാണ് കണ്ണനുള്ളത്. സ്വപ്‌നം കാണാൻ പോലും സാധ്യമല്ലാതിരുന്ന വീട് നിർമിച്ചു നൽകിയ സമീറ ടീച്ചർക്കു വേണ്ടി മനസ്സുരുകി പ്രാർഥിക്കണം.

തമിഴ്‌നാട് മുത്തുപേട്ട സ്വദേശിയായ കണ്ണൻ വർഷങ്ങൾക്കു മുൻപാണ് മലപ്പുറത്തെത്തിയത്. വിവിധയിടങ്ങളിൽ കെട്ടിട നിർമാണ ജോലി ചെയ്‌ത്‌ വരികയായിരുന്നു. ആയിടെ ലോറിയിൽ നിന്നു ലോഡ് ഇറക്കുന്നതിനിടെ അപകടം പറ്റി കണ്ണന് ഇടതുകാൽ നഷ്‌ടമാകുന്നത്. ഇതോടെ കണ്ണന്‍റെ വലതു കാലിന്‍റെ സ്വാധീനവും കുറഞ്ഞു. തുടര്‍ന്ന് എടവണ്ണപ്പാറയിൽ ലോട്ടറി ടിക്കറ്റ് വില്‍പന നടത്തി ഭാര്യയ്ക്കും നാലി മക്കൾക്കുമൊപ്പം ഓമാനൂർ തടപ്പറമ്പിലെ ഷെഡിൽ കഴിയുന്നതിനിടെയാണ് കൊണ്ടോട്ടി ഗവ.കോളജ് അധ്യാപിക എം.പി സമീറ ദേവദൂതയായി ഇവര്‍ക്ക് മുന്നിൽ അവതരിക്കുന്നത്.

തടപ്പറമ്പിൽ എട്ട് ലക്ഷം രൂപ ചെലവഴിച്ച് സമീറ ടീച്ചറും കോളജിലെ എൻഎസ്എസ് വിദ്യാർഥികളും ചേർന്ന് സൗകര്യങ്ങൾ ഏറെയുള്ള വീട് കണ്ണന് നിർമിച്ചുനൽകി. കൂടാതെ സഞ്ചരിക്കാന്‍ ചക്രക്കസേരയും വാങ്ങി നല്‍കി. 2016ൽ ഭവന നിർമാണം പൂർത്തിയായപ്പോള്‍ തന്നെ കണ്ണന്‍ കരുതിയതാണ് ദുരിത ജീവിതം മാറ്റിയെടുത്ത പ്രിയപ്പെട്ട അധ്യാപികയ്ക്കു വേണ്ടി പ്രാർഥിക്കണമെന്ന്. എന്നാല്‍ ഓരോ കാരണങ്ങളാൽ യാത്ര നീണ്ടുപോവുകയായിരുന്നു.

കഴിഞ്ഞദിവസമാണ് കണ്ണന്‍ കൊണ്ടോട്ടിയിൽ നിന്നു ശബരിമലയിലേക്ക് യാത്ര തിരിച്ചത്. തേഞ്ഞിപ്പലം, കോട്ടയ്ക്കൽ, എടപ്പാൾ, തൃശൂർ വഴി യാത്ര ചെയ്‌ത്‌ ഈ മാസാവസാനത്തോടെ സന്നിധാനത്ത് എത്താനാണ് തീരുമാനം. വൈകിയാൽ മകര ജ്യോതി കാണാനും പദ്ധതിയുണ്ട്. അതേസമയം ട്രോളി ഉപയോഗിക്കാതെ പതിനെട്ടാംപടി നേരിട്ടു കയറണമെന്നാണ് കണ്ണന്‍റെ ആഗ്രഹം. തുടര്‍ന്ന് ബസിൽ നാട്ടിലേക്കു മടങ്ങും. യാത്രയ്‌ക്കായി ചിലർ പണം നൽകിയെന്നും യാത്രയ്ക്കിടെ പലരും പലവിധത്തിൽ സഹായിക്കുന്നതായും കണ്ണൻ പറയുന്നു. യാത്രയിലുടനീളം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് കണ്ണന്‍റെ ഭക്ഷണവും താമസവും.

ABOUT THE AUTHOR

...view details