മലപ്പുറം:പി.വി അൻവർ എം.എൽ.എ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ സത്യ വിരുദ്ധമെന്ന് ജില്ലാ കലക്‌ടർ ജാഫർ മാലിക്. ജില്ലാ കലക്‌ടര്‍ കേന്ദ്ര ഗവൺമെന്‍റിന്‍റെ ആളാണെന്ന അധിക്ഷേപവുമായാണ് പി.വി.അൻവര്‍ എം.എല്‍.എ രംഗത്തെത്തിയത്. ഇതിനെതിരെ പ്രതികരിച്ച കലക്‌ടര്‍ എം.എൽ.എയുടെ ആരോപണത്തെ ഭയപ്പെടുന്നില്ലെന്നും താൻ എവിടെയും ജോലി ചെയ്യാൻ സന്നദ്ധനാണെന്നും പറഞ്ഞു.
പി.വി അൻവർ എം.എൽ.എയുടെ ആരോപണങ്ങള്‍ തള്ളി മലപ്പുറം ജില്ലാ കലക്‌ടര്‍ - ജാഫർ മാലിക്
സർക്കാരിന്‍റെ ഭവന പദ്ധതി നിർമാണം തടഞ്ഞാൽ എം.എൽ.എ ആണെങ്കിലും നടപടി സ്വീകരിക്കാൻ നിർബന്ധിതനാകുമെന്നും ജില്ലാ കലക്‌ടര്‍ ജാഫർ മാലിക് വ്യക്തമാക്കി.
![പി.വി അൻവർ എം.എൽ.എയുടെ ആരോപണങ്ങള്‍ തള്ളി മലപ്പുറം ജില്ലാ കലക്‌ടര്‍ pv anwar mla malappuram collector jaffar malik rebuild nilampur പി.വി അൻവർ എം.എൽ.എ മലപ്പുറം ജില്ലാ കലക്‌ടര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5635160-thumbnail-3x2-j.jpg)
എംഎൽഎക്ക് താല്‍പര്യമുള്ള കുറച്ചു ഭൂമി ആദിവാസികൾക്ക് പതിച്ചു നൽകി സർക്കാരിന്‍റെ പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് പി.വി അൻവർ എം.എൽ.എ നടത്തിയതെന്ന് കലക്‌ടര്‍ ആരോപിച്ചു. 'നിലമ്പൂര്‍ റീ ബില്‍ഡ്' സംരംഭത്തിൽ സർക്കാരിനോ ജില്ലാഭരണകൂടത്തിനോ യാതൊരു ഉത്തരവാദിത്വവും ഇല്ല. പദ്ധതിയുടെ പേരിൽ ലഭിച്ചിട്ടുള്ള ഭൂമി, പണം എന്നിവ സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നും കലക്ടർ വ്യക്തമാക്കി.
ഫെഡറൽ ബാങ്ക് ആദിവാസികൾക്കുവേണ്ടി പണം നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ വാഗ്ദാനം വേണ്ടെന്ന് വെക്കാൻ കഴിയില്ല. സർക്കാരിന്‍റെ സേവകനായതിനാൽ തന്നെ സർക്കാരിന് ലാഭമുണ്ടാക്കി നൽകുകയെന്നത് തന്‍റെ കർത്തവ്യമാണെന്നും ഇതിൽ കേന്ദ്ര ഗവൺമെന്‍റ് ആളെന്നോ, സംസ്ഥാന സർക്കാരിന്‍റെ ആളെന്നോ ഉള്ള വേര്‍തിരിവില്ലെന്നും ജാഫർ മാലിക് പറഞ്ഞു. സർക്കാരിന്‍റെ ഭവന പദ്ധതി നിർമാണം തടഞ്ഞാൽ എം.എൽ.എ ആണെങ്കിലും നടപടി സ്വീകരിക്കാൻ നിർബന്ധിതനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.