മലപ്പുറം:കൈയിൽ മരവികളുമായി സ്വര്‍ണതരികൾ ശേഖരിക്കാനെത്തുന്ന ആദിവാസികൾ ചാലിയാറിന്‍റെ തീരങ്ങളിലെ പതിവുകാഴ്‌ചയാണ്. പ്രളയം തകർത്ത ജീവിതം തിരിച്ചുപിടിക്കാൻ കാടിന്‍റെ മക്കൾ ചാലിയാറില്‍ സ്വര്‍ണതരികൾ തേടിയിറങ്ങുന്നു. മേപ്പാടിയിലെ മരുതമലകളിൽ നിന്നും ചാലിയാറിലേക്ക് ഒഴുകിയെത്തുന്ന സ്വർണാംശമുള്ള മണ്ണ് ശേഖരിച്ച് ഇവര്‍ സ്വർണം വേർതിരിച്ചെടുക്കുന്നു. 100 മില്ലിഗ്രാം പൊന്നിന് 300 രൂപ വരെയാണ് കൂലി ലഭിക്കുക. ചില ദിവസങ്ങളിൽ 300 മില്ലിഗ്രാം വരെ കിട്ടും. എന്നാൽ ചിലപ്പോൾ അധ്വാനം മുഴുവനും വെറുതെയാവും. രാവിലെ കുട്ടികളുമായി എത്തുന്നവർ സന്ധ്യ വരെ പുഴക്കരകളിൽ കഴിച്ചുകൂട്ടുന്നു.
പ്രളയം തകർത്ത ജീവിതം തിരിച്ചുപിടിക്കാൻ പൊന്ന് തേടിയിറങ്ങി കാടിന്‍റെ മക്കൾ - flood effects
മേപ്പാടിയിലെ മരുതമലകളിൽ നിന്നും ചാലിയാറിലേക്ക് ഒഴുകിയെത്തുന്ന സ്വർണാംശമുള്ള മണ്ണ് ശേഖരിച്ച് സ്വർണം വേർതിരിച്ചെടുക്കുകയാണ് നിലമ്പൂരിലെ ആദിവാസികൾ.
വയനാടൻ മലനിരകളുമായി അതിർത്തി പങ്കിടുന്ന അപ്പൻ കാപ്പ്, ഇരുട്ടുകുത്തി, കുന്തലപാറ, വാണിയമ്പുഴ, ചെമ്പ്ര, തുടങ്ങിയ കോളനികളിലെ നൂറുകണക്കിന് കുടുംബങ്ങളെയായിരുന്നു ഇത്തവണത്തെ പ്രളയം ബാധിച്ചത്. കാടിനെ നാടുമായി ബന്ധിപ്പിക്കുന്ന പാലങ്ങൾ മഴവെള്ളത്തിൽ ഒലിച്ചുപോയി. കൃഷിഭൂമി മുഴുവൻ പ്രളയത്തില്‍ തകര്‍ന്നതും തിരിച്ചടിയായി. ഇതോടെയാണ് സ്വര്‍ണതരികൾ ശേഖരിക്കുന്നതിലേക്ക് ഇവര്‍ ശ്രദ്ധ ചെലുത്തിയത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ നാമാവശേഷമായ കവളപ്പാറ കോളനിയിലെ 25 കുടുംബങ്ങൾ കഴിയുന്ന പോത്തുകല്ല് ദുരിതാശ്വാസ ക്യാമ്പിലെ മിക്കവരും മണ്ണ് ശേഖരിച്ച് പൊന്നരിച്ചാണ് ജീവിതമാർഗം കണ്ടെത്തുന്നത്.
ചാലിയാറിന്‍റെ മണൽതരികളിൽ സ്വർണമുണ്ടെന്ന പേരില്‍ വില്യം ലോഗൻ എഴുതിയ മലബാർ മാനുവലിൽ ചാലിയാറിന് കനകവാഹിനി എന്നും സുവർണനദിയെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.