മലപ്പുറം: കൊണ്ടോട്ടി ഫിനാലെ, സ്വപ്‌ന വീട്, ഇൻഷുറൻസ് പദ്ധതികൾ, പൈതൃകനഗരം ഉള്‍പ്പെടുള്ള ജനപ്രിയ ബജറ്റുമായി കൊണ്ടോട്ടി നഗരസഭ. 31,95,43,476 രൂപ വരവും 30,82,82,229 രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയർമാൻ സനൂപ് അവതരിപ്പിച്ചത്. പുതിയ ഭരണസമിതിയുടെ സ്വപ്ന പദ്ധതിയായി മുന്നോട്ടുവെക്കുന്നത് പൈതൃക കൊണ്ടോട്ടി നഗരം പദ്ധതിയാണ്. ലോക ശ്രദ്ധയാകർഷിക്കുന്ന തരത്തിൽ കൊണ്ടോട്ടി ഫിനാലെ സംഘടിപ്പിക്കും.
ജനപ്രിയ പദ്ധതികളുമായി കൊണ്ടോട്ടി നഗരസഭ ബജറ്റ് - kondotty budget news
കൊണ്ടോട്ടി ഫിനാലെ, സ്വപ്‌ന വീട്, ഇൻഷുറൻസ് പദ്ധതികൾ, പൈതൃകനഗരം ഉള്‍പ്പെടെയാണ് ബജറ്റ് മുന്നോട്ട് വെക്കുന്നത്

നഗരസഭയിലെ സ്വന്തമായി ഭൂമിയുള്ള എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെ സ്വപ്ന വീട് പദ്ധതിക്ക് തുടക്കം കുറിക്കും. നഗരസഭയെ ഭക്ഷ്യ സുരക്ഷ നഗരമാക്കി മാറ്റുന്നതിന് പദ്ധതികൾ കൊണ്ടുവരും. ആധുനിക സൗകര്യങ്ങളോടെയുള്ള നഗരസഭ സമുച്ചയം പണിയും. കൊട്ടുകര സ്കൂളിന് സമീപവും ബസ് സ്റ്റാന്‍റ് പരിസരത്തും ഫുട് ഓവർ ബ്രിഡജ് പണിയും. 65 വയസ് കഴിഞ്ഞവർക്ക് ആരോഗ്യ ഇൻഷ്യൂറൻസ് പദ്ധതി കൊണ്ടുവരും. നെടിയിരുപ്പ് സ്വരൂപത്തിന്‍റെ തനിമ വിളിച്ചോതുന്ന തരത്തിൽ മ്യൂസിയവും നഗരസഭയിൽ വിശാലമായ കളിസ്ഥലവും ചിൽഡ്രൻസ് പാർക്കും സ്ഥാപിക്കും. കൊണ്ടോട്ടി ബസ് സ്റ്റാന്‍റ് ഹൈടെക് രീതിയിൽ നവീകരിക്കുന്നതോടൊപ്പം വിവിധ പദ്ധതികളാണ് പുതിയ സാമ്പത്തിക വർഷത്തിൽ നഗരസഭ ലക്ഷ്യമിടുന്നത്.
ചെയർപേഴ്‌സൺ സി.ടി ഫാത്തിമത്ത് സുഹിറാബി അധ്യക്ഷത വഹിച്ചു. വിവിധ സ്ഥിരം സമിതി അധ്യക്ഷരായ മിനിമോൾ, അഷ്റഫ് മടാൻ, അബീന പുതിയറക്കൽ, എ.മുഹിയുദ്ധീൻ അലി, റംല കൊടവണ്ടി, അംഗങ്ങളായ മുഹമ്മദ് ഷിഹാബുദ്ധീൻ കോട്ട, കെ.പി സൽമാൻ, സെക്രട്ടറി ടി.അനുപമ തുടങ്ങിയവർ സംസാരിച്ചു.