മലപ്പുറം: കേരളാ പ്ലാന്‍റേഷൻ കോർപറേഷൻ ലാഭത്തിലാക്കാൻ ഉത്തരവാദിത്വ ടൂറിസം ഉൾപ്പെടെ വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്ന് കേരള പ്ലാന്‍റേഷൻ കോർപറേഷൻ ചെയർമാൻ അഡ്വ.എച്ച് രാജീവൻ. നിലവിൽ റബർ, കശുമാവ് കൃഷികളാണ് പ്രധാനമായും കോർപറേഷന്‍റെ പരിധിയിലുള്ളത്. വില കുറവുമൂലം റബർ കൃഷിയും കാലാവസ്ഥ വ്യതിയാനം മൂലം കശുമാവ് കൃഷിയും ലാഭകരമല്ലാത്ത അവസ്ഥയിലാണ്. പ്ലാന്‍റേഷൻ കോർപറേഷന്‍റെ കീഴിൽ 11 എസ്റ്റേറ്റുകളിലായി 16,000 ഹെക്ടർ സ്ഥലമാണുള്ളത്. പ്ലാന്‍റേഷൻ കോർപറേഷനെ ലാഭത്തിലാക്കാൻ ഫാം ടൂറിസം, ഉത്തരവാദിത്വ ടൂറിസം എന്നിവ നടപ്പിലാക്കും.
പുതിയ പദ്ധതികളുമായി കേരളാ പ്ലാന്‍റേഷൻ കോർപറേഷൻ - Kerala Plantation Corporation
കേരളാ പ്ലാന്‍റേഷൻ കോർപറേഷനെ ലാഭത്തിലാക്കാൻ ഫാം ടൂറിസം, ഉത്തരവാദിത്വ ടൂറിസം എന്നിവ നടപ്പിലാക്കും

ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കോർപറേഷന്‍റെ കീഴിലുള്ള കാലപഴക്കമുള്ള കെട്ടിടങ്ങൾ നവീകരിച്ചാൽ ടൂറിസത്തിലൂടെ വലിയ വരുമാനം ഉണ്ടാക്കാൻ കഴിയും. കാസർകോട് കേന്ദ്രീകരിച്ച് കശുമാങ്ങയിൽ നിന്നും ജ്യൂസ്, വിനാഗിരി, സോഡാ തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കും. ഇതോടെ കോർപറേഷന്‍റെ കീഴിലെ കശുമാവിൻ തോട്ടങ്ങളിൽ നശിച്ചുപോകുന്ന കശുമാങ്ങകൾ വലിയ സാമ്പത്തിക നേട്ടമാക്കാനാകുമെന്നും ഈ മാസം തന്നെ കശുമാങ്ങ വിഭവങ്ങൾ വിപണിയിൽ എത്തിക്കുമെന്നും രാജീവൻ നിലമ്പൂരില്‍ പറഞ്ഞു.
കാസർകോട് എൻഡോസൾഫാൻ ഇരകൾക്ക് നൽകിയ 54 കോടി രൂപയും പ്ലാന്‍റേഷൻ കോർപറേഷനിൽ നിന്നാണ് ഈടാക്കിയത്. കോർപറേഷൻ പണം നൽകിയെങ്കിലും കേസ് നിലവിലുള്ളതിനാൽ ഇരകൾക്ക് ഇനിയും വിതരണം ചെയ്തിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും ചെയർമാൻ പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും കോർപറേഷന്‍റെ കീഴിലുള്ള 3000ഓളം തൊഴിലാളികൾക്കും 300ഓളം ജീവനക്കാർക്കും ശമ്പളം മുടങ്ങാതെ നൽകാൻ കഴിഞ്ഞിട്ടുണ്ട്. പ്രളയവും വന്യ മൃഗശല്യവും കോർപറേഷന് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിയിട്ടുള്ളതെന്നും രാജീവൻ പറഞ്ഞു.