മലപ്പുറം:എക്സൈസ് ഇന്‍റലിജൻസ് വിഭാഗത്തിന് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എക്കാപറമ്പ് മലയതോട്ടത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ എം.ടി.എം.എയും ബ്രൗൺ ഷുഗറും കഞ്ചാവുമായി യുവാവ് പിടിയിലായി. കൊണ്ടോട്ടി ഒഴുകൂർ മലയത്തോട്ടത്തിൽ സ്വദേശി കച്ചേരിക്കൽ വീട്ടിൽ ഷഫീഖ്. പി.കെ എന്നയാളാണ് അറസ്റ്റിലായത്. മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ.ജിനീഷും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കൊണ്ടോട്ടിയിൽ മയക്കുമരുന്ന് വേട്ട പുതുവർഷം പ്രമാണിച്ച് ഇയാളുടെ നേതൃത്വത്തിൽ കൊണ്ടോട്ടിയിൽ നിന്ന് കോഴിക്കോട് ജില്ലയിലേക്കുൾപ്പെടെ വ്യാപകമായി വിവിധ മയക്കുമരുന്നുകൾ വിൽപന നടത്തിയതായി വിവരം ലഭിച്ചിരുന്നു. തുടർന്നുളള നിരീക്ഷണത്തിൽ ഇയാൾ വീട്ടിൽ വില്‌പനയ്ക്കായി മയക്കുമരുന്നുകൾ ചെറു പൊതികളിലാക്കുന്നതിനിടെയാണ് പിടിയിലാകുന്നത്.
ഇയാളിൽ നിന്ന് 50 ഗ്രാം ബ്രൗൺ ഷുഗറും 13. 270 ഗ്രാം എം.ഡി.എം.എയും ഒന്നര കിലോയോളം കഞ്ചാവും പിടികൂടി. പുതുവർഷം പ്രമാണിച്ച് മേഖലയിൽ പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എം.ഡി.എം.എ വ്യാപകമായി വിറ്റഴിച്ചതായി ഇയാൾ മൊഴി നൽകി. ബാംഗ്ലൂർ കലാസിപാളയത്ത് നിന്നാണ് ഇയാൾ വിവിധ മയക്കുമരുന്നുകൾ ശേഖരിക്കുന്നത്. തുടർന്ന് കൊണ്ടോട്ടിയിലെ നിരവധി ചെറുകിട ഏജന്‍റുമാർ മുഖേന ചെറുപൊതികളിലാക്കി വിൽപന നടത്തും. ബൈക്കിൽ കറങ്ങി നടന്ന് ഇങ്ങനെ വിൽപ്പന നടത്തുന്ന നിരവധി ഡെലിവറി ബോയ്‌സ് ഇയാൾക്ക് സഹായികളായി ഉള്ളതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്.
കൊണ്ടോട്ടി ടൗണിൽ ഇവർ പറയുന്നയിടങ്ങളിൽ ആവശ്യക്കാരിൽ നിന്ന് മുൻകൂറായി പണം വാങ്ങിയശേഷം പരിസരം നിരീക്ഷിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം മറ്റൊരാൾ വന്ന് പെട്ടെന്ന് സാധനം ‘ഡെലിവറി’ ചെയ്‌തു പോകുന്ന രീതിയാണ് ഇവർ അവലംബിക്കുന്നത്. ഇയാളുടെ സംഘാംഗങ്ങളെ ഉടൻ പിടികൂടുമെന്ന് എക്സൈസ് ഇൻസ്പെക്‌ടർ അറിയിച്ചു. നിലവിലുള്ള എൻ.ഡി.പി.എസ് നിയമപ്രകാരം അര ഗ്രാമിൽ കൂടുതൽ എം.ഡി.എം.എ കൈവശം വെക്കുന്നത് പിടിക്കപ്പെട്ടാൽ പത്ത് വർഷം വരെ തടവും 10 ഗ്രാമിന് മുകളിൽ കൈവശം വെക്കുന്നത് 20 വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.
എക്സൈസ് ഇൻസ്പെക്ടർ ഇ. ജിനീഷ്, എക്സൈസ് ഇന്‍റലിജൻസ് വിഭാഗം ഓഫീസർ ടി. ഷിജുമോൻ എന്നിവരോടൊപ്പം പ്രിവന്‍റീവ് ഓഫീസർമാരായ ഹംസ. പി.ഇ, മധുസൂദനൻ പി, എം വിജയൻ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജൻ നെല്ലിയായി, പ്രദീപ് കെ, ഉമ്മർകുട്ടി, സാജിദ് കെ.പി, നുഷൈർ. ഇ, ടി. ശ്രീജിത്ത്, രജിലാൽ പി.കെ., ഷബീർ അലി, അഹമ്മദ് റിഷാദ്, സജിത. പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ മഞ്ചേരിയിലെ പ്രത്യേക നാർക്കോട്ടിക് കോടതി മുമ്പാകെ ഹാജരാക്കും. കഴിഞ്ഞദിവസം അരീക്കോട് മൈത്ര പാലത്തിൽ നിന്ന് എം.ഡി.എം.എയുമായി കാവനൂർ സ്വദേശി ആദിൽ റഹ്മാൻ പിടികൂടിയതിനെ തുടർന്ന് എക്സൈസ് ഇന്‍റലിജൻസ് വിഭാഗം നടത്തിയ അന്വേഷണമാണ് കൊണ്ടോട്ടി കേന്ദ്രീകരിച്ചുള്ള വൻമയക്കുമരുന്ന് മാഫിയയിലേക്ക് എത്തുന്നത്. ഈ മാഫിയയിലെ മറ്റു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എക്സൈസ് ഇൻസ്പെക്ടർ ഇ.ജിനീഷ് അറിയിച്ചു.