മലപ്പുറം:ഫാബ്രിക് ഫെൻസിങ് സ്ഥാപിക്കുന്നതിന് മുന്നോടിയായി നിലമ്പൂർ കനോലിഫ്ലോട്ടിന് സമീപത്തെ കച്ചവടക്കാരുടെ ഷെഡുകൾ പൊളിച്ചുമാറ്റിയ സംഭവത്തിൽ, വനം വകുപ്പിനെതിരെ തെരുവോര കച്ചവടക്കാരുടെ പ്രതിഷേധം. കാലുകൾ സ്ഥാപിക്കുന്നത് ചർച്ചക്ക് ശേഷമെന്ന വനം വകുപ്പിന്‍റെ ഉറപ്പിൽ പ്രതിഷേധക്കാര്‍ മടങ്ങി. തുടർന്ന് റെയ്ഞ്ച് ഓഫീസർ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ മാർട്ടിൻ ലോവലുമായി സംസാരിച്ചതിനെ തുടർന്ന് തിങ്കളാഴ്‌ച യൂണിയൻ നേതാക്കൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭ അധികൃതർ തുടങ്ങിയവരുമായി ചർച്ച നടത്തുമെന്ന് ഉറപ്പ് നൽകി.
കഴിഞ്ഞ ദിവസമാണ് ഫാബ്രിക് ഫെൻസിങ് സ്ഥാപിക്കുന്നതിന് മുന്നോടിയായി 12 തെരുവോര കച്ചവടക്കാരുടെ ഷെഡുകൾ പൊളിച്ചുമാറ്റിയത്. ശനിയാഴ്‌ച വനപാലകരുടെ നേതൃത്വത്തിൽ ഫാബ്രിക് ഫെൻസിങ് സ്ഥാപിക്കുന്നതിന് കുഴിയെടുക്കുന്ന സ്ഥലത്തേക്കാണ് തെരുവോര കച്ചവടകരുടെ സംഘടന നേതാക്കളായ പി.വി.ഇസ്‌മായിൽ, വി.കെ.കുമാരൻ, ടി.എം എസ് ആസിഫ് എന്നിവരുടെ നേത്യത്വത്തിൽ പ്രതിഷേധക്കാർ എത്തിയത്. തുടർന്ന് പ്രവർത്തി നിര്‍ത്തി വെയ്ക്കണമെന്നും ചർച്ചക്ക് അവസരം ഉണ്ടാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ചർച്ചയ്‌ക്ക് ശേഷമേ പ്രവർത്തി തുടങ്ങുകയുള്ളു എന്നും ഡി.എഫ്.ഒ നൽകിയ ഉറപ്പ് പാലിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ഒരു നോട്ടീസ് പോലും നൽകാതെ മനുഷ്യത്വരഹിതമായ നടപടിയാണ് വനം വകുപ്പ് സ്വീകരിച്ചതെന്നും സമരക്കാർ പറഞ്ഞു. തങ്ങൾക്ക് വകുപ്പു തലത്തിൽ ലഭിച്ച നിർദ്ദേശ പ്രകാരമാണ് പ്രവർത്തി നടത്തുന്നതെന്നും, മേൽ ഉദ്യോഗസ്ഥൻമാരിൽ നിർദ്ദേശം ലഭിക്കാതെ പ്രവർത്തി നിര്‍ത്താനാവില്ലെന്ന് വനപാലകരും അറിയിച്ചതോടെ പ്രവർത്തി തുടരാൻ അനുവദിക്കില്ലെന്ന നിലപാടിൽ സമരക്കാർ ഉറച്ചു നിന്നു. തുടർന്ന് എസ്.ഐ.ശശികുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് എത്തി ഇരുവിഭാഗവുമായി ചർച്ച നടത്തി.