മലപ്പുറം:മലപ്പുറം എടക്കര മൂത്തേടത്ത് സിപിഎം - കോൺഗ്രസ് സംഘർഷം. സംഭവത്തിൽ ഇരുപക്ഷത്തെയും നാല് പ്രവർത്തകർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ഡിവൈഎഫ്ഐ മൂത്തേടം മേഖല സെക്രട്ടറി ക്രിസ്റ്റി ജോണിനെ എടക്കര സ്വകാര്യ ആശുപത്രിയിലും കോൺഗ്രസ് പ്രവർത്തകരായ അജയ്, നൗഫൽ, നിഷാദ് എന്നിവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കത്തി ഉൾപ്പടെയുള്ള മാരകായുധങ്ങൾ കൊണ്ടാണ് ആക്രമിച്ചതെന്നാണ് വിവരം.
മലപ്പുറത്ത് സിപിഎം - കോൺഗ്രസ് സംഘർഷം - എടക്കര
സിപിഎം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും തെരഞ്ഞെടുപ്പ് ദിവസവും ഇരു വിഭാഗം പ്രവർത്തകരും തമ്മിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു.

സിപിഎം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉടലെടുത്ത തർക്കത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. ഇതിനു പിന്നാലെ തെരഞ്ഞെടുപ്പ് ദിവസവും ഇരു വിഭാഗം പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രശ്‌നം രമ്യതയിൽ തീർക്കാൻ കഴിഞ്ഞ ദിവസം ചർച്ച നടത്തുകയും ചെയ്തു. ഇതിനിടെയാണ് ബൈക്കിൽ വരികയായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ ക്രിസ്റ്റിയെ കോൺഗ്രസ് പ്രവർത്തകർ ചേർന്ന് ആയുധം ഉപയോഗിച്ച് മർദ്ദിച്ചതെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു. അതേസമയം പരാജയഭീതിയിലായ സിപിഎം നേതൃത്വം വ്യാപകമായി ആക്രമം അഴിച്ചു വിടുകയാണെന്ന് കോൺഗ്രസ് മൂത്തേടം മണ്ഡലം പ്രസിഡന്‍റ് ഉസ്‌മാൻ കാറ്റാടി ആരോപിച്ചു.