മലപ്പുറം: ബിവറേജ് ജീവനക്കാർക്ക് കൈക്കൂലി നൽകി അളവിൽ കൂടുതൽ വിദേശമദ്യം വാങ്ങിയ ഓട്ടോ ഡ്രൈവർ എക്സൈസിന്‍റെ പിടിയിൽ. പോരൂർ ചേരി പറമ്പ് സ്വദേശി സുനിൽകുമാറാണ് (37) എക്സൈസിന്‍റെ പിടിയിലായത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വണ്ടൂർ പൂക്കുളത്ത് വച്ചാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ പക്കൽ നിന്നും പതിനേഴര ലിറ്റർ മദ്യവും ഓട്ടോറിക്ഷയും പിടിച്ചെടുത്തു.
ബിവറേജിൽ നിന്ന് അളവിൽ കൂടുതൽ മദ്യം വാങ്ങിയ ഓട്ടോ ഡ്രൈവർ പിടിയിൽ
ബിവറേജസ് ജീവനക്കാർക്ക് കൈക്കൂലി നൽകിയാണ് താൻ അളവിൽ കൂടുതൽ മദ്യം വാങ്ങിയതെന്ന് പ്രതി എക്സൈസിനോട് പറഞ്ഞു
ബിവറേജിൽ നിന്ന് ഒരാൾക്ക് മൂന്ന് ലിറ്റർ മദ്യമാണ് പരമാവധി വാങ്ങാനാകുക. എന്നാൽ പ്രതിയുടെ കയ്യിൽ മതിയായ രേഖകളില്ലാതെ അളവിൽ കൂടുതൽ മദ്യം കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ചോദ്യം ചെയ്യലിലാണ് ബിവറേജസ് ജീവനക്കാർക്ക് 2,000 രൂപ കൈക്കൂലി നൽകിയാണ് അളവിൽ കൂടുതൽ മദ്യം വാങ്ങിയതെന്ന് ഇയാൾ പറഞ്ഞത്. സംഭവത്തിൽ ബിവറേജ് മേധാവിക്കും ജീവനക്കാർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് കാളിക്കാവ് എക്സൈസ് ഇൻസ്പെക്ടർ എംഒ വിനോദ്, എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.