കോഴിക്കോട്: കോഴിക്കോട്ടെ ഓട്ടോക്കാരുടെ നന്മയുടെ ലോകത്ത് മറ്റൊരു പുതുമ കൂടി. സക്കീറിന്‍റെ ഓട്ടോയില്‍ കയറിയാല്‍ വഴിയോര കാഴ്ചകള്‍ക്കപ്പുറത്തെ ലോകത്തേക്ക് സഞ്ചരിക്കാം, വായനയുടെ ആഴങ്ങളിലേക്ക്. കുന്ദമംഗലം കേന്ദ്രീകരിച്ച് ഓട്ടോയോടുന്ന ഈ പുസ്തക പ്രേമി യാത്രികരെ വായനയുടെ അത്ഭുത ലോകത്തിലേക്ക് കൂട്ടിക്കൊണ്ട് പോകും.
ഓട്ടോ സവാരിക്കൊപ്പം വായനശാലയും! സക്കീര്‍ വേറെ ലെവലാണ് ഒരു തവണയെങ്കിലും സക്കീറിന്‍റെ ഓട്ടോറിക്ഷയില്‍ കയറിയാല്‍ സക്കീറിനെയും യാത്രയേയും പിന്നെ അയാള്‍ മറക്കില്ല. പുസ്‌തകങ്ങളുടെ ഒരു ലോകം തന്നെയാണ് ഇദ്ദേഹം തന്‍റെ ഓട്ടോയില്‍ ഒരുക്കിയിട്ടുള്ളത്. ഓഷോയും, മാര്‍ക്വേസും, അരുന്ധതി റോയിയും ബഷീറുമെല്ലാം ഓട്ടോ യാത്രയിൽ ഒപ്പം കൂടും. കൊച്ചു കുട്ടികള്‍ക്കായി ചെറുകഥ പുസ്‌തകങ്ങളമുണ്ട് സക്കീറിന്‍റെ ഓട്ടോറിക്ഷയിൽ. ഖുര്‍ആനും ഭഗവത് ഗീതയും ബൈബിളും ഉള്‍പ്പടെ അന്‍പതോളം പുസ്‌തകങ്ങളാണ് ഓട്ടോയില്‍ സജ്ജീകരിച്ചിരിക്കുന്നത്.
പുതുതലമുറയെ ഉള്‍പ്പെടെ വായനയിലേക്ക് കൈപിടിച്ച് കയറ്റുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് തന്‍റെ ഓട്ടോയില്‍ ഇത്തരം സൗകര്യങ്ങള്‍ ഒരുക്കിയതെന്ന് സക്കീര്‍ ഹുസൈന്‍ പറയുന്നു. പുസ്‌തകങ്ങള്‍ വായിച്ചിരുന്ന് ഇറങ്ങേണ്ട സ്ഥലമെത്തിയിട്ടും മറന്ന് പോയവരുണ്ടെന്നും ഇദ്ദേഹം പറയുന്നു.
ഇരുപത് വര്‍ഷമായി സക്കീർ കുന്ദമംഗലത്ത് ഓട്ടോറിക്ഷ ഓടിക്കാന്‍ തുടങ്ങിയിട്ട്. പഠിക്കാന്‍ വളരെ ഇഷ്‌ടമായിരുന്നുവെങ്കിലും ജീവിത ചുറ്റുപാടുകള്‍ കാരണം നാലാം ക്ലാസില്‍ വെച്ച് പഠനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് സാഹചര്യങ്ങള്‍ ഒത്തുവന്നതാവട്ടെ 36-ാം വയസിലും. പിന്നെ ഏഴാം ക്ലാസും പത്താം ക്ലാസും പ്ലസ് ടുവും എഴുതിയെടുത്തു. ഇപ്പോള്‍ ഡിഗ്രി വിദൂരപഠനത്തിലൂടെ എഴുതിയെടുക്കാനുള്ള തയാറെടുപ്പിലാണ് സക്കീർ ഹുസൈൻ.
Also Read: Silverline Project: കെ - റെയില്‍ ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍, പിന്തുണയുമായി പൗരപ്രമുഖര്‍