കോഴിക്കോട്:ഇറാൻ വത്തക്കയും (തണ്ണിമത്തന്‍) നാടൻ വത്തക്കയും ഒക്കെ നമ്മുടെ പ്രദേശത്തും സുലഭമായി വിളയിച്ചെടുക്കാം എന്ന് തെളിയിക്കുന്നതാണ് ഫ്രഷ് ഡേ ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള പുൽപ്പറമ്പ് വയലിലെ കര്‍ഷകര്‍. മുക്കം നഗരസഭ കൃഷിഭവന്‍റെ സഹകരണത്തോടെ മണ്ണുത്തി കാർഷിക സർവകലാശാലയുടെ കാർഷിക വകുപ്പിൽ നിന്നാണ് ഇരു വിഭാഗത്തിൽപ്പെട്ട വത്തക്കയുടെയും വിത്തുകൾ ശേഖരിച്ചത്.
ചേന്ദമംഗല്ലൂരിലെ പുൽപ്പറമ്പിൽ വയലിലാണ് കൃഷി ഇറക്കിയത്. 90 ദിവസത്തെ കാലാവധിയിലാണ് വത്തക്കയുടെ വിളവെടുപ്പ് നടത്തുന്നത്. വയലിലെ പ്രധാന കൃഷി വത്തക്കയാണങ്കിലും അറുപത് ദിവസ ഇടവേളയിൽ വിളവെടുക്കാവുന്ന കക്കിരിയും മത്തനും ഇടവിളയായി കൃഷി നടത്തി. തുടർച്ചയായി പെയ്ത വേനൽമഴ വത്തക്ക കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും അടുത്ത വര്‍ഷവും കൃഷി ഇറക്കാനാണ് ഇവരുടെ തീരുമാനം.