കോഴിക്കോട്: പാണക്കാട്ടേത് സൗഹൃദ സന്ദർശനമാണെന്നും ലീഗുമായി അഭിപ്രായ വ്യത്യാസമില്ലെന്നും (No difference with league) പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺഗ്രസിനകത്ത് പ്രശ്‌നമുണ്ടായാലും ലീഗിനകത്ത് പ്രശ്‌നമുണ്ടായാലും അതവർ തീർക്കും. രണ്ടും വ്യത്യസ്‌ത പാർട്ടികളാണ്. വർഷങ്ങളായി മുന്നോട്ട് പോവുന്ന മുന്നണിയാണ്. ഏത് പാർട്ടിയായാലും അവർക്ക് പ്രശ്‌നമുണ്ടായാലും പാർട്ടി നേതൃത്വം പരിഹരിച്ച് മുന്നോട്ട് പോവുമെന്ന് വിഡി സതീശൻ കൂട്ടിച്ചേര്‍ത്തു.
മലപ്പുറത്ത് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ നടക്കുന്ന സാഹചര്യത്തില്‍ പാണക്കാട് സാദിഖലി തങ്ങള്‍ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളുമായി ആശയവിനിമയം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് എത്തിയത്. കോണ്‍ഗ്രസും ലീഗും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാഹോദര്യബന്ധം കൂടുതല്‍ സുദൃഢമായിരിക്കുന്ന കാലത്താണ് ഈ സൗഹൃദ സന്ദര്‍ശനം. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ഇക്കുറി പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായവ്യത്യാസമുള്ള ഒരു പഞ്ചായത്ത് പോലും മലപ്പുറം ജില്ലയിലില്ല. നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള സൗഹൃദം നിലനില്‍ക്കുന്നുണ്ട്. യു.ഡി.എഫ് ഏറ്റവും സുശക്തമായ ജില്ല കൂടിയാണ് മലപ്പുറം.
സി.പി.എമ്മിന് കൃത്യമായി മറുപടിയാണ് ലീഗ് നല്‍കിയിരിക്കുന്നത്. അക്കാര്യത്തില്‍ കോണ്‍ഗ്രസിന് സന്തോഷവും അഭിമാനവുമുണ്ട്. കോണ്‍ഗ്രസിനെ ക്ഷണിക്കാത്ത പരിപാടിക്ക് ഞങ്ങള്‍ ഇല്ലെന്നാണ് ലീഗ് പറഞ്ഞത്. പരിപാടി നടത്തുന്നതിന്‍റെ കാരണത്തോട് ലീഗിനും കോണ്‍ഗ്രസിനും വിരോധമില്ല. പാലസ്‌തീന്‍ വിഷയത്തില്‍ മഹാത്മാഗാന്ധിയും ഇന്ദിരാഗാന്ധിയും സ്വീകരിച്ച നിലപാട് തന്നെയാണ് കോണ്‍ഗ്രസിന് ഇപ്പോഴും. ലീഗ് കോഴിക്കോട് സംഘടിപ്പിച്ച അത്രയും വലിയ പരിപാടി നടത്താന്‍ ലോകത്ത് ആര്‍ക്കും സാധിച്ചിട്ടില്ല. ഓരോ പാര്‍ട്ടികളും അവരുടെ രീതിയിലാണ് പരിപാടികള്‍ നടത്തുന്നത്. ഏക സിവില്‍ കോഡില്‍ സി.പി.എം നടത്തിയതിനേക്കാള്‍ വലിയ സെമിനാര്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചു.