ജ്വല്ലറിയില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മോഷണം; ഒരാള്‍ പിടിയില്‍ - കോഴിക്കോട്
ജ്വല്ലറിയിൽ നിന്ന് 15 വളകൾ നഷ്ടമായതയാണ് പ്രാഥമിക വിവരം.
കോഴിക്കോട്: ഓമശേരിയിലെ ജ്വല്ലറിയില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മോഷണം. ശനിയാഴ്‌ച രാത്രി 7.30 ഓടെയാണ് മൂന്നുപേരടങ്ങുന്ന സംഘം ഓമശേരിയിലെ ഷാദി ജ്വല്ലറിയിലെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നത്. മുഖംമൂടിയും കയ്യുറയും ധരിച്ചെത്തിയ സംഘത്തിലെ ഒരാൾ ജ്വല്ലറിയിലെ ജീവനക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ക്യാഷ് കൗണ്ടറിൽ നിന്ന് പണവും സ്വർണവും കവരുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ജ്വല്ലറിയിൽ നിന്ന് 15 വളകൾ നഷ്ടമായതായാണ് പ്രാഥമിക വിവരം. കവർച്ചക്കിടെ ജ്വല്ലറിയിലെ ജീവനക്കാർ തീർത്ത പ്രതിരോധത്തിനിടെ പ്രതികളിൽ ഒരാളെ പിടികൂടി. മറ്റു രണ്ടു പേർ ഓടി രക്ഷപ്പെട്ടു. പശ്ചിമബംഗാള്‍ സ്വദേശിയാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ജീവനക്കാരുമായുള്ള മൽപ്പിടിത്തത്തിനിടെ ഇയാളുടെ ബോധം നഷ്ടമായിട്ടുണ്ട്. ഇയാളെ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ കയ്യിൽ നിന്ന് ഒരു തോക്കും ഒരു കത്തിയും കണ്ടെടുത്തിട്ടുണ്ട്. മൽപ്പിടിത്തത്തിനിടെ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റു. രക്ഷപ്പെട്ട രണ്ട് പേർക്കായുള്ള തെരച്ചിൽ ആരംഭിച്ചതായി കൊടുവള്ളി പൊലീസ് അറിയിച്ചു.