കേരളം

kerala

ETV Bharat / state

എഐ കാമറ വിവാദം; ശിഖണ്ഡിയെ മുന്‍നിര്‍ത്തിയല്ല മുഖ്യമന്ത്രി യുദ്ധം ചെയ്യേണ്ടത് എന്ന് രമേശ് ചെന്നിത്തല - രമേശ് ചെന്നിത്തല

പദ്ധതിയിലെ അഴിമതി പുറത്തു കൊണ്ടു വന്ന താന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എസ്ആര്‍ഐടി പറഞ്ഞതായും അവരുടെ നിയമ നടപടിയെ സ്വാഗതം ചെയ്യുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു

Ramesh Chennithala on AI Camera controversy  Ramesh Chennithala  AI Camera controversy  AI Camera  എഐ കാമറ വിവാദം  രമേശ് ചെന്നിത്തല  എസ്ആര്‍ഐടി
രമേശ് ചെന്നിത്തല

By

Published : May 11, 2023, 2:14 PM IST

രമേശ് ചെന്നിത്തല പ്രതികരിക്കുന്നു

കോഴിക്കോട്: എഐ കാമറ ആരോപണത്തില്‍ ശിഖണ്ഡിയെ മുൻനിർത്തിയല്ല മുഖ്യമന്ത്രി പിണറായി വിജയൻ യുദ്ധം ചെയ്യേണ്ടത് എന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്തുകൊണ്ട് മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നും ഒരു ആരോപണത്തിനും സർക്കാര്‍ മറുപടി പറഞ്ഞില്ലെന്നും എസ്ആര്‍ഐടിയെ കൊണ്ട് മറുപടി പറയിച്ചത് എന്തുകൊണ്ടെന്നും ചെന്നിത്തല ചോദിച്ചു.

എസ്ആര്‍ഐടിയുടെ മറുപടി ദുർബലമാണ്. സർക്കാരിനും കെൽട്രോണിനും ഉത്തരംമുട്ടി. അപ്പോള്‍ എസ്ആര്‍ഐടിയെ ഇറക്കി. മറുപടി പറയേണ്ടത് സർക്കരാണ്. എസ്ആര്‍ഐടിയുടെ വിശദീകരണം അഴിമതിയെ വെള്ളപൂശുന്നതിനും വസ്‌തുതകള്‍ പുറത്തു കൊണ്ടു വരുന്നവരെ ഭീഷണിപ്പെടുത്തി നിശബ്‌ദരാക്കുന്നതിനുമാണ്.

ഇന്നലെ കമ്പനിയുടെ വാർത്ത സമ്മേളനം തന്നെ ദുർബലവും പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങൾ ശരിവയ്ക്കുന്നതുമാണ്. പദ്ധതിയിലെ അഴിമതി പുറത്തു കൊണ്ടു വന്ന ഞാന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് എസ്ആര്‍ഐടി പറയുന്നത്. അവരുടെ നിയമ നടപടികളെ സ്വാഗതം ചെയ്യുന്നു.

അവയെ നിയമപരമായി തന്നെ നേരിടും. മാത്രമല്ല എസ്ആര്‍ഐടി തന്നെ കോടതിയിലെത്തുന്നത് നല്ലതുമാണ്. കോടിയില്‍ അഴിമതി തുറന്നു കാട്ടാനുള്ള അവസരമാണ് കമ്പനി തന്നെ സജ്ജമാക്കി തരുന്നത്. ഭീഷണി ഒന്നും ഇങ്ങോട്ട് വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Also Read:എ ഐ ക്യാമറ വിവാദം : പ്രതിപക്ഷ ആരോപണങ്ങളിൽ കഴമ്പില്ല, കേരളത്തിൽ ഇനിയൊരു പദ്ധതിക്കില്ല : എസ്‌ആർഐടി

ഞങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെങ്കില്‍, ഞങ്ങള്‍ പുറത്തു കൊണ്ടു വന്ന രേഖകള്‍ തെറ്റാണെങ്കില്‍, എന്തു കൊണ്ട് സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നില്ല? എന്തു കൊണ്ട് സര്‍ക്കാരിന് അവ ഖണ്ഡിക്കാന്‍ കഴിയുന്നില്ല? മുഖ്യമന്ത്രി എന്തു കൊണ്ടാണ് ഇതു വരെ ഇതിന് മറുപടി പറയാത്തത്? പദ്ധതി നടപ്പാക്കുന്ന കമ്പനിയെ രംഗത്തിറക്കി വിട്ടിട്ട് അദ്ദേഹം ഇപ്പോഴും മൗനം പാലിക്കുന്നത് എന്തു കൊണ്ട്? പൊതു മത്സരാധിഷ്‌ഠിത ടെണ്ടറില്‍ പങ്കെടുത്ത് നിയമാനുസൃതം ടെണ്ടര്‍ നേടിയെന്നാണ് എസ്ആര്‍ഐടി പറയുന്നത്. അതു തന്നെ തെറ്റാണ്.

ടെണ്ടര്‍ നടപടികള്‍ തന്നെ തെറ്റും നിയമസാധുത ഇല്ലാത്തതുമാണ്. ടെണ്ടര്‍ നടപടികളില്‍ ഒത്തുകളി നടന്നു എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അതിനുള്ള തെളിവുകളും പുറത്തു വന്നിട്ടുണ്ട്. ടെണ്ടറില്‍ പങ്കെടുത്ത കമ്പനികള്‍ക്ക് ബിസിനസ് പങ്കാളിത്തമുണ്ടായിരുന്നു. എസ്ഐആര്‍ടിയും അശോക ബില്‍ഡ്‌കോണും അക്ഷര എന്‍റര്‍പ്രൈസസും ആണല്ലോ ടെണ്ടറില്‍ പങ്കെടുത്തത്. ഇതില്‍ എസ്ആര്‍ഐടിയും അശോകയും ഇതിന് മുന്‍പ് തന്നെ കെ ഫോണ്‍ പദ്ധതിയില്‍ ബിസിനസ് പങ്കാളികളായിരുന്നു.

കെ ഫോണില്‍ എസ്ഐആര്‍ടി ഉപകരാര്‍ കൊടുത്തത് അശോകയ്ക്ക് അല്ലേ എന്നും ചെന്നിത്തല ചോദിച്ചു. ഇത്രയൊക്കെ അഴിമതി പുറത്തു വന്നിട്ടും അഴിമതി പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാരിന്‍റെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ പദ്ധതി ഉപേക്ഷിക്കുക തന്നെ വേണമെന്നും ഇതിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം എഐ കാമറ വിവാദത്തിൽ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങൾ പൂർണമായും തള്ളിയായിരുന്നു കരാർ കമ്പനിയായ എസ്‌ആർഐടി ഇന്നലെ രംഗത്ത് വന്നത്. സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട ഒരു രേഖയും മറച്ചുപിടിക്കേണ്ട ആവശ്യം കമ്പനിക്ക് ഇല്ലെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ മധു നമ്പ്യാർ തിരുവനന്തപുരത്ത് പറയുകയുണ്ടായി. എസ്‌ആർഐടി ഉപകരാർ നൽകിയ പ്രസാദിയോ കമ്പനിക്ക് മുഖ്യമന്ത്രിയുടെ ബന്ധുവുമായി ബന്ധമുണ്ടെന്ന വാർത്തകളും അദ്ദേഹം തള്ളുകയായിരുന്നു.

Also Read:എഐ കാമറ കണ്ടുപിടിക്കുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള സമയപരിധി നീട്ടി

ABOUT THE AUTHOR

...view details