കോഴിക്കോട് : ലഹരി മാഫിയാസംഘവുമായി അടുത്ത ബന്ധമുള്ള പോലീസുകാരന് സസ്പെൻഷൻ (Policeman Suspended In Kozhikode ). കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ രജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്. താമരശ്ശേരി അമ്പലമുക്കിൽ ലഹരി മാഫിയ ക്യാമ്പ് നടത്തിയ അയൂബിനൊപ്പം നിൽക്കുന്ന ഫോട്ടോകൾ പുറത്തായതിന് പിന്നാലെയാണ് നടപടി (policeman has links with the drug mafia).
സിപിഒ രജിലേഷിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമര രംഗത്ത് ഇറങ്ങുകയും പൊലീസിൽ പരാതി നൽകുകയും ചെയ്‌തിരുന്നു. കൊടുവള്ളി എംഎൽഎ എം.കെ മുനീറും സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകി. പൊലീസിനെ അക്രമിച്ച കേസിലെ പ്രതി നിബിലിന്‍റെ വീട്ടുമുറ്റത്ത് നിന്നും ഒന്നര മാസം മുമ്പെടുത്ത ഫോട്ടോകളാണ് പൊലീസുകാരനെ കുടുക്കിയത്.
താമരശ്ശേരി അമ്പലമുക്കിൽ അയൂബിന്‍റെ സ്ഥലത്ത് തമ്പടിച്ച ലഹരി മാഫിയ സംഘം സമീപത്തെ പ്രവാസിയുടെ വീട് ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്‌തിരുന്നു. സ്ഥലത്തെത്തിയ താമരശ്ശേരി പൊലീസിന്‍റെ ജീപ്പും ലഹരി സംഘം തകർത്തിരുന്നു. സംഭവത്തിൽ എട്ടോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഈ പ്രതികളെ ചോദ്യം ചെയ്‌തതിലൂടെ പൊലീസുകാരനായ രജിലേഷുമായുള്ള ബന്ധം വ്യക്തമായിരുന്നു. നേരത്തെ താമരശ്ശേരി പൊലീസ് സ്റ്റേഷനിലും രജിലേഷ് സേവനമനുഷ്‌ഠിച്ചിരുന്നു. മയക്കുമരുന്ന് മാഫിയാസംഘങ്ങളുമായി താമരശ്ശേരി സ്റ്റേഷനിലെ ചില പൊലീസുകാർക്ക് അടുത്ത ബന്ധമുണ്ടെന്ന് നാട്ടുകാർക്കും പരാതി ഉണ്ടായിരുന്നു.