തകർന്ന റോഡിന്‍റെ അറ്റകുറ്റപ്പണി ചെയ്യാൻ എത്തിയ കരാറുകാരെ നാട്ടുകാർ തടഞ്ഞു കോഴിക്കോട് : നവീകരിച്ച് ഒരാഴ്‌ചക്കകം തകർന്ന റോഡ് വീണ്ടും കരാറുകാരുടെയും പിഡബ്ല്യുഡിയുടെയും നേതൃത്വത്തിൽ അറ്റകുറ്റ പ്രവർത്തി നടത്താൻ എത്തിയതാണ് ( Peoples Stopped Road Work ) പ്രതിഷേധത്തിന് ഇടയാക്കിയത്. കോഴിക്കോട് ഊട്ടി ഹ്രസ്വദൂരപ്പാതയിൽ മാവൂർ ഗ്രാമപഞ്ചായത്തിന്‍റെ പരിധിയിലുള്ള താത്തൂർ പൊയിലിലാണ് അറ്റകുറ്റപ്പണി നടത്തുന്നതിനെതിരെ പ്രതിഷേധമുയർന്നത്. ഒൻപത് മണിയോടുകൂടിയാണ് കരാറുകാരുടെ നേതൃത്വത്തിൽ താത്തൂർ പൊയിൽ അങ്ങാടിക്ക് സമീപം തകർന്ന റോഡിന്‍റെ ഭാഗം മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ച് നീക്കാൻ ആരംഭിച്ചത്.
സംഭവമറിഞ്ഞ പ്രദേശവാസികൾ ആദ്യം പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലത്തുണ്ടായിരുന്ന അസിസ്റ്റന്‍റെ എൻജിനീയർ പ്രസാദുമായി സംസാരിച്ചു. എന്നാൽ പ്രദേശവാസികളുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ അസിസ്റ്റന്‍റെ എൻജിനീയർ തയ്യാറായില്ല.
വിവരമറിഞ്ഞ് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സി വാസന്തി സ്ഥലത്തെത്തി. വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ. അറ്റകുറ്റപ്പണി നിർത്തിവയ്ക്കാൻ കരാറുകാരോട് ആവശ്യപ്പെട്ടു.അതിനിടയിൽ യുവജന സംഘടനകളും പ്രതിഷേധവുമായി
സ്ഥലത്തെത്തി.ഇതോടെ കരാറുകാരും പ്രതിഷേധക്കാരുമായി വാക്കേറ്റം നടന്നു. തുടർന്ന് ഏറെ നേരത്തെ വാക്കേറ്റത്തിനുശേഷം പ്രവർത്തി നിർത്തിവയ്ക്കാൻ കരാറുകാർ തയ്യാറായതോടെയാണ് പ്രതിഷേധം അ സാനിച്ചത്. 12 മണിയോടുകൂടി പൊളിച്ചുമാറ്റിയ റോഡിന്‍റെ അറ്റകുറ്റപ്പണി നിർത്തിവച്ചു.
റോഡ് പൊളിച്ചതിനെ തുടർന്ന് അപകട ഭീഷണി ഒഴിവാക്കാൻ ഈ ഭാഗത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. റോഡിന്‍റെ വിവിധ ഭാഗങ്ങൾ തകർന്നതിനെ തുടർന്ന് നേരത്തെ യുവജന സംഘടനകളുടെ നേതൃത്വത്തിൽ വിജിലൻസ് വിഭാഗത്തിന് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് സ്ഥലത്ത് എത്തി സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തി. എരഞ്ഞിമാവ് വരെ എട്ട് കിലോമീറ്റർ ദൂരമാണ് ആറ് കോടി ചിലവഴിച്ച് നവീകരിച്ചത്. ടാറിംങ് പൂർത്തിയാക്കിയിരുന്ന റോഡ് ആഴത്തിൽ വിള്ളൽ വീഴുകയും റോഡിന്‍റെ മിക്ക ഭാഗങ്ങളും അരികിലേക്ക് ടാറിംങ് തെന്നി നീങ്ങുകയും ചെയ്‌തു. വിവാദമാവുകയും വിജിലൻസ് അന്വേഷണം ആരംഭിക്കുകയും ചെയ്‌തതോടെയാണ് ഇപ്പോൾ അറ്റകുറ്റപ്പണിയുമായി കരാറുകാർ രംഗത്തെത്തിയത്. അതേസമയം അറ്റകുറ്റപ്പണി നടത്തുന്നതിനായി കരാറുകാർ പൊളിച്ചിട്ട റോഡിന്‍റെ ഭാഗങ്ങൾ നാല് സെന്‍റീ മീറ്റർ മാത്രമാണ് ഉള്ളതെന്ന കാര്യം വ്യക്തമായി. കരാറിലെ വ്യവസ്ഥയനുസരിച്ച് എട്ട് സെന്‍റീമീറ്റർ വേണ്ട സ്ഥാനത്താണ് നാട്ടുകാർ അളന്നപ്പോൾ നാല് സെന്‍റീ മീറ്റർ മാത്രമേ ഉള്ളൂ എന്ന കാര്യം പുറത്തായത്. അന്വേഷണം പൂർത്തിയാവുന്നതിനു മുമ്പേ അറ്റകുറ്റപ്പണി നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയടാനുള്ള ശ്രമവുമായി മുന്നോട്ടു പോയാൽ ശക്തമായി നേരിടുമെന്ന് നാട്ടുകാർ മുന്നറിയിപ്പു നൽകി.
Also read : തകർന്ന റോഡിൽ വിജിലൻസ് പരിശോധന; താറുമാറായി കോഴിക്കോട് - ഊട്ടി ഹ്രസ്വദൂര പാത