കേരളം

kerala

ETV Bharat / state

കൂടത്തായി കൊലക്കേസിൽ കൂറുമാറ്റം; ജോളിക്ക് അനുകൂല മൊഴി നൽകി പ്രദേശിക സിപിഎം നേതാവ്

കേസിലെ 155-ാം സാക്ഷി സിപിഎം കട്ടാങ്ങൽ ലോക്കൽ കമ്മിറ്റി അംഗമായ പ്രവീൺ കുമാറാണ് കൂറ് മാറിയത്

By

Published : May 4, 2023, 2:45 PM IST

കൂടത്തായി കൊലക്കേസിൽ കൂറുമാറ്റം  കൂടത്തായി കൊലക്കേസ്  Koodathi Murder Case  koodathayi case  ജോളി  കോടഞ്ചേരി സെന്‍റ് മേരീസ് ഫൊറോന പള്ളി  റോയ്‌ തോമസ്  പ്രവീൺ കുമാർ
കൂടത്തായി കൊലക്കേസിൽ കൂറുമാറ്റം

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിൽ സാക്ഷി കൂറുമാറി. പ്രോസിക്യൂഷൻ ഭാഗം 155-ാം സാക്ഷി സിപിഎം കട്ടാങ്ങൽ ലോക്കൽ കമ്മിറ്റി അംഗമായ കമ്പളത്ത് പറമ്പ് വീട്ടിൽ പ്രവീൺ കുമാർ ആണ് കൂറ് മാറിയത്. നേരത്തേ സിപിഎം കട്ടാങ്ങൽ ലോക്കൽ സെക്രട്ടറി ആയിരുന്നു പ്രവീൺ. ഒന്നാം പ്രതിയായ ജോളിക്കും നാലാം പ്രതിയായ മനോജ് കുമാറിനും അനുകൂലമായാണ് പ്രവീൺ കുമാർ മൊഴി മാറ്റിയത്.

ഒന്നാം പ്രതിയായ ജോളിക്ക് നാലാം പ്രതിയായ മനോജ് കുമാർ വ്യാജ രേഖയിൽ ഒപ്പിട്ട് നൽകിയ സ്ഥലത്തേക്ക് 2019 നവംബർ മാസത്തിൽ ക്രൈം ബ്രാഞ്ച് മനോജ് കുമാറിനെ തെളിവെടുപ്പിനായി കൊണ്ടുവന്ന സമയം തയ്യാറാക്കിയ മഹസറിലെ സാക്ഷിയാണ് പ്രവീൺ കുമാർ. നാലാം പ്രതിയായ മനോജ് കുമാർ ചാത്തമംഗലം മുൻ പഞ്ചായത്ത് മെമ്പറും കട്ടാങ്ങൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു.

മനോജ് കുമാറും പ്രവീൺ കുമാറും ഒരേ സമയം ലോക്കൽ കമ്മിറ്റിയിൽ പ്രവർത്തിച്ചിരുന്നുവെന്നും മനോജ് കുമാറിനെ 15 വർഷമായി അടുത്തറിയാം എന്നും പ്രോസിക്യൂഷന്‍റെ ക്രോസ് വിസ്‌താരത്തിൽ പ്രവീൺ കുമാർ സമ്മതിച്ചു. 46 സാക്ഷികളെയാണ് കേസിൽ ഇതുവരെ വിസ്‌തരിച്ചത്.

14 വർഷം, ആറ് കൊലപാതകം: 2019 ലായിരുന്നു കേരളത്തെ നടുക്കിയ കൊലപാതക പരമ്പരകളുടെ ചുരുളഴിയുന്നത്. 2002 മുതൽ 2016 വരെയുള്ള കാലയളവിലെ 14 വര്‍ഷത്തിനിടെയാണ് കുടുംബത്തിലെ ആറുപേരെ വിഷം നല്‍കിയും സയനൈഡ് നല്‍കിയും ജോളി കൊലപ്പെടുത്തിയതെന്നാണ് കേസ്. കുടുംബ സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടിയാണ് ആറ് കൊലപാതകങ്ങളും ജോളി നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

2011ലാണ് ജോളിയുടെ ആദ്യ ഭർത്താവായ റോയ് തോമസ് മരിച്ചത്. ഇതേ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് റോയ് തോമസിന്‍റെ ബന്ധുവായ ജോസഫ് ഹിലാരിസാണ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ മരണം ആത്മഹത്യയാണെന്ന് കാണിച്ച് കേസ് പൊലീസ് എഴുതിത്തള്ളുകയായിരുന്നു.

എട്ട് വർഷങ്ങൾക്ക് ശേഷം 2019ൽ റോയ്‌ തോമസിന്‍റെ സഹോദരൻ റോജോ തോമസ് നൽകിയ പരാതിയിലാണ് കേസ് വീണ്ടും ഉണരുന്നത്. വടകര റൂറൽ എസ് പി ആയിരുന്ന കെ ജി സൈമണാണ് കേസിൽ വഴിത്തിരിവുണ്ടാക്കിയത്. ഒരു കുടുംബത്തിലെ ആറ് മരണങ്ങളുടേയും ദുരൂഹതയുടെ കാരണം തേടി കോടഞ്ചേരി സെന്‍റ് മേരീസ് ഫൊറോന പള്ളിയിലെ കല്ലറ ക്രൈം ബ്രാഞ്ച് തുറന്ന് പരിശോധിച്ചു.

പിന്നാലെയാണ് മരണങ്ങളെല്ലാം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്. ഇതിനിടെ ആറ് കൊലപാതകങ്ങളിലും പങ്കുണ്ടെന്ന് ജോളി ഏറ്റു പറഞ്ഞതായി അയൽവാസിയും മൊഴി നൽകി. കല്ലറകൾ തുറന്ന ദിവസം വൈകിട്ടാണ് കുറ്റസമ്മതം നടത്തിയത് എന്നാണ് എൻപി മുഹമ്മദ് എന്ന ബാവ മൊഴി നൽകിയത്.

അതിനിടെ പുറത്തെടുത്ത് പരിശോധന നടത്തിയതിൽ നാല് മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡോ വിഷാംശമോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട് വന്നിരുന്നു. കൊല്ലപ്പെട്ട അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയിൽ മാത്യു, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളായിരുന്നു പരിശോധിച്ചത്.

ALSO READ:കൂടത്തായി കൊലക്കേസ്: പ്രതിഭാഗം സുപ്രീം കോടതിയിലേക്ക്

ABOUT THE AUTHOR

...view details