കേരളം

kerala

ETV Bharat / state

നേതൃത്വം മാറാതെ മുസ്‌ലിം ലീഗ്: പിഎംഎ സലാം ജനറല്‍ സെക്രട്ടറിയായി തുടരും - ലീഗ്

മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു, പ്രസിഡന്‍റും ട്രഷററും തല്‍സ്ഥാനത്ത് തുടരും

IUML General state General Secretary  IUML General state General Secretary PMA Salam  PMA Salam Continues  PMA Salam  General Secretary of Indian Union Mulim league  Indian Union Mulim league  കസേരകള്‍ മാറിയില്ല  മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി  പിഎംഎ സലാം വീണ്ടും  പ്രസിഡന്‍റും ട്രഷററും തുടരും  പിഎംഎ സലാം  കുഞ്ഞാലിക്കുട്ടി  ലീഗ്  മുസ്‌ലിംലീഗ്
നേതൃത്വം മാറാതെ മുസ്‌ലിം ലീഗ്: പിഎംഎ സലാം ജനറല്‍ സെക്രട്ടറിയായി തുടരും

By

Published : Mar 18, 2023, 5:24 PM IST

Updated : Mar 18, 2023, 7:02 PM IST

പിഎംഎ സലാം മാധ്യമങ്ങളോട് പ്രതികരിക്കുന്നു

കോഴിക്കോട്:അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. താത്‌കാലിക ജനറൽ സെക്രട്ടറിയായിരുന്ന പിഎംഎ സലാം ആ കസേരയിൽ സ്ഥിര നിയമിതനായി. കുഞ്ഞാലിക്കുട്ടിയുടെ ആശീർവാദത്തോടെയാണ് സംഗതികളെല്ലാം അവസാനിച്ചത്. സെക്രട്ടറി സ്ഥാനത്തേക്ക് കുഞ്ഞാപ്പയ്ക്ക് മോഹം ഉണ്ടായിരുന്നെങ്കിലും അതിനെ ഒരിക്കലും മറുവിഭാഗം അംഗീകരിക്കില്ല, അപ്പോൾ സംഗതി തെരഞ്ഞെടുപ്പിലേക്ക് പോകും. അത് വീണ്ടും വിഷയങ്ങളെ വഷളാക്കും എന്ന് മനസിലാക്കിയതോടെ കുഞ്ഞാപ്പയുടെ സ്വന്തക്കാരനായ സലാം വീണ്ടും ലീഗ് ജനറൽ സെക്രട്ടറിയായി.

കാര്യങ്ങളൊക്കെ പുറത്ത് അവതരിപ്പിക്കാൻ ഒരു സ്ഥാനം നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത് പോലെ. കെ.എം ഷാജി അടങ്ങുന്ന കുഞ്ഞാലിക്കുട്ടി വിരുദ്ധ വിഭാഗം വലിയ തരത്തിലുള്ള സമ്മർദങ്ങളാണ് ഈ കഴിഞ്ഞ കാലയളവിൽ ലീഗിൽ ഉണ്ടാക്കിയത്. എം.കെ മുനീറിനെ മുൻനിർത്തി അവർ നടത്തിയ യുദ്ധങ്ങൾ എല്ലാം ഓരോ വേളയിലും വലിയ ചെറുത്തുനിൽപ്പോടെ നേരിട്ടതാണ് കുഞ്ഞാലിക്കുട്ടിയുടെ നിലനിൽപ്പിന്‍റെ രഹസ്യം. സി.എച്ച് മുഹമ്മദ് കോയയുടെ മകൻ എന്ന തലയെടുപ്പിനെ ഉയർത്തി കാണിച്ച് മുനീറിനെ ജനറൽ സെക്രട്ടറി ആക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജില്ല കമ്മിറ്റികളുടെ പ്രധാനികളെ എല്ലാം പാണക്കാട്ടേക്ക് വിളിച്ചുവരുത്തി കേട്ട സാദിഖലി തങ്ങൾ, അവരോട് എല്ലാം പങ്കുവച്ചത് അതിലും സുപ്രധാനമായ ചില കാര്യങ്ങളാണ്.

മുസ്‌ലിംലീഗിനെ സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ചില വിഭാഗീയ പ്രശ്‌നങ്ങളുണ്ട്. എന്നാൽ പാർട്ടിയുടെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കുന്ന രീതിയിലേക്ക് അത് വളർത്തരുത് എന്നാണ് തങ്ങളും പങ്കുവച്ചത്. മുസ്‌ലിം സമുദായം ഒന്നടങ്കം വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. അത് ചെറുതാണെന്ന് ആരും കരുതുന്നുമില്ല. നിലനിൽപ്പിന്‍റെ രാഷ്ട്രീയമാണ് ലീഗ് പ്രധാനമായും ഇന്ന് ചർച്ച ചെയ്യുന്നതും ചെയ്യേണ്ടതും. രാജ്യതലസ്ഥാനത്ത് പ്രവർത്തിക്കുന്ന ലീഗ് നേതാക്കൾക്ക് അതിൻ്റെ നിജസ്ഥിതി നേരിട്ട് അറിയാം. ന്യൂനപക്ഷ സമുദായങ്ങൾ അതിരുവിട്ട് അവർക്കിടയിൽ തന്നെ കലാപക്കൊടി ഉയർത്തിയാൽ അത് ആ സമൂഹത്തിൻ്റെ ഒന്നടങ്കം നശിപ്പിക്കാനുള്ള വഴിയായി മാറും എന്ന് പല നേതാക്കൾക്കും നന്നായി അറിയാം. അതുകൊണ്ടു തന്നെയാണ് കേരളത്തിൽ ഇടതുപക്ഷത്തെ വെറുപ്പിക്കാതെയും തമിഴ്‌നാട്ടിൽ ഡിഎംകെയോട് ഒത്തുചേർന്നും ലീഗ് പ്രവർത്തിച്ചു പോരുന്നത്. അതിനിടയിൽ സ്ഥാനത്തിന് വേണ്ടിയുള്ള തമ്മിലടി മറ്റുള്ളവർക്ക് എളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാക്കാനും അത് വടി കൊടുത്ത് അടി വാങ്ങുന്നതിന് സമാനമാകുമെന്നും പാണക്കാട് കുടുംബത്തിനും നന്നായി അറിയാം.

പിഎംഎ സലാമിനെതിരെ കടുത്ത എതിർപ്പ് ഒരു ഭാഗത്തുനിന്നും ഉണ്ടായില്ല എന്നതാണ് മറ്റൊരു പ്ലസ് പോയിൻ്റ്. രണ്ട് വിഭാഗത്തെയും കേട്ടുകൊണ്ട് വലിയ തരത്തിലുള്ള പ്രശ്‌നങ്ങൾ ഇല്ലാതെ പാർട്ടിയെ മുന്നോട്ടു കൊണ്ടുപോകാൻ സലാമിന് ഇതുവരെ കഴിഞ്ഞിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി വിഭാഗത്തിൻ്റെ ആജ്ഞാനുവർത്തിയാണ് സലാം എന്ന് ലീഗിലെ മറു വിഭാഗത്തിന് നന്നായി അറിയാം. എന്നാൽ എം.കെ മുനീറിനെ നേതൃസ്ഥാനത്തേക്ക് എത്തിച്ചാൽ അത് എത്രത്തോളം ഫലവത്താകും എന്ന കാര്യത്തിൽ ലീഗിനുള്ളിലെ വലിയൊരു വിഭാഗത്തിന് ആശങ്കയുണ്ട്. രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകൾ പരാജയപ്പെട്ട് നിൽക്കുന്ന യുഡിഎഫിന് അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിനെയും അതുകഴിഞ്ഞ് നിയമസഭ തെരഞ്ഞെടുപ്പിനെയും അഭിമുഖീകരിക്കേണ്ടതുണ്ട്. ആ സമയത്ത് കാര്യങ്ങൾ നല്ല രീതിയിൽ കൊണ്ടുപോകാൻ മുനീറിനേക്കാൾ മികച്ചത് സലാം ആണെന്ന് ലീഗ് നേതാക്കൾ പൊതുവിൽ മനസിലാക്കിക്കാണും. ഒരു പക്ഷേ പാണക്കാട് കുടുംബവും കരുതുന്നത് അത് തന്നെയാവും.

എന്നാൽ കുഞ്ഞാലിക്കുട്ടിക്കെതിരെ പാണക്കാട് കുടുംബത്തിലുള്ളവർ പരസ്യമായി രംഗത്ത് വന്നതിൻ്റെ ചരിത്രവും ചിത്രവും മായാതെ കിടപ്പുണ്ട്. കാലാകാലങ്ങളായി പാർട്ടിയുടെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാപ്പയാണെന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈനലി ശിഹാബ് തങ്ങടെ പരസ്യ പ്രതികരണം ചിലരെ സ്‌തബ്‌ദരാക്കി. ചന്ദ്രിക വിവാദം എന്ന ഓമനപ്പേരിൽ പുറത്തുവന്ന തുറന്ന ഷോക്കിൽ നിന്ന് കുഞ്ഞാലിക്കുട്ടി കയറിയത് സാദിഖലി തങ്ങളെ കൂട്ടുപിടിച്ചാണ്. പരസ്യ പ്രതികരണങ്ങളെ രഹസ്യമായി ഒതുക്കിയുള്ള ആ മുന്നേറ്റത്തിൽ കുഞ്ഞാപ്പ ശരിക്കും വിയർത്തു. ആ കുപ്പായമൊക്കെ അഴിച്ച് വച്ച കുഞ്ഞാപ്പ വീണ്ടും ശക്തനായി പിടിച്ചു നിന്നു. പാർട്ടിയുടെ വളർച്ചയാണ് അവിടെ കണ്ടത്.

മേൽപ്പറഞ്ഞതിനേക്കാൾ എല്ലാം രൂക്ഷമായ മറ്റൊരു വിഷയം, കുഞ്ഞാലിക്കുട്ടി പക്ഷത്തെ സംഘടന തെരഞ്ഞെടുപ്പിലൂടെ തോൽപ്പിച്ച് മറുപക്ഷം നേതൃനിരയിലേക്ക് വന്നാൽ ഒരുപക്ഷേ ലീഗ് പിളരാനുള്ള സാധ്യത പോലും തള്ളിക്കളയാൻ ആവില്ല. കാരണം പാർട്ടിയുടെ നിലനിൽപ്പാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. അതിനെ ഒരു പരിധിവരെ ട്രാക്കിലാക്കാൻ കഴിഞ്ഞ കാലങ്ങളിൽ നടന്ന ഫണ്ട് ശേഖരണത്തിലൂടെ ലീഗിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന പ്രസിഡന്‍റായി ചുമതലയേറ്റതിന് പിന്നാലെ സാദിഖലി തങ്ങൾ കേരളത്തിലുടനീളം കുഞ്ഞാലിക്കുട്ടിയുമൊത്ത് നടത്തിയ സന്ദർശനത്തിൽ പാർട്ടിയുടെ ധനസമാഹരണം നല്ല രീതിയിൽ നടന്നിട്ടുണ്ട്. ഒരുപക്ഷേ ഭാവിയിൽ അതിനെ തകിടം മറിക്കുന്ന രീതിയിലേക്ക് പാർട്ടി സംവിധാനത്തെ അതിൻ്റെ നേതൃനിരയെ കൊണ്ടുപോകാൻ പാണക്കാട് കുടുംബത്തിനും താത്‌പര്യമില്ല. അതുകൊണ്ടുതന്നെയാവാം ഒരു സമവായത്തിലൂടെ കാര്യങ്ങൾ മുന്നോട്ടുപോയത്.

വിഭാഗീയത വച്ചുപൊറുപ്പിക്കില്ല എന്ന് ഉറപ്പിച്ചു കൊണ്ടാണ് ലീഗ് പുതിയ സംസ്ഥാന കൗൺസിൽ തുടങ്ങിയതു പോലും. ലീഗ് സെക്രട്ടറിയായിരുന്ന കെ.എസ് ഹംസയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ് ഏറ്റവും ഒടുവിൽ എടുത്ത തീരുമാനം. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിന് നിലവിൽ സസ്പെൻഷനിൽ ആയിരുന്ന ഹംസയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നാണ് സാദിഖലി തങ്ങൾ വ്യക്തമാക്കിയത്. ഇത് മറ്റുള്ള അച്ചടക്ക ലംഘകർക്ക് ഒരു പാഠമാകുമ്പോൾ അവിടെയും കുഞ്ഞാപ്പ യൂണിയൻ്റെ നീക്കങ്ങൾ വിജയിച്ചു.

അതേസമയം ജനങ്ങൾക്കൊപ്പം ഇഴുകിച്ചേർന്ന് പ്രവർത്തിക്കേണ്ടതിന്‍റെ അനിവാര്യത കൂടി ലീഗ് നേതൃത്വം കുറച്ചുകൂടി മനസിലാക്കേണ്ടതുണ്ട് എന്നാണ് പൊതുവിലയിരുത്തൽ. കോഴിക്കോട് ജില്ല കമ്മിറ്റി രൂപീകരിച്ചപ്പോൾ കുഞ്ഞാലിക്കുട്ടി മുന്നോട്ടുവച്ച പേരുകളെ വെട്ടി മറ്റ് രണ്ടുപേർ വന്നതും അതിനോട് ചേർത്ത് വായിക്കാം. കെ.എം ഷാജി പക്ഷം മുന്നോട്ട് വച്ച എം.എ റസാഖ് മാസ്റ്റർ, ടി.ടി ഇസ്‌മയിൽ എന്നിവർക്ക് ജില്ല കമ്മിറ്റിൽ ഭൂരിപക്ഷ പിന്തുണ ലഭിച്ചതും അവരുടെ ജനകീയത കൂടി കണക്കിലെടുത്താണ്. ഇത് സംസ്ഥാന തലത്തിലും നടപ്പിലായാൽ ബിരിയാണി കഴിച്ച് ഉറങ്ങാൻ വേണ്ടി മാത്രം യോഗം വിളിക്കുന്നവരല്ല ലീഗ് നേതാക്കൾ എന്ന ദുഷ്പേര് ഒരു പരിധി വരെ മാറി കിട്ടും.

സംസ്ഥാന സെക്രട്ടേറിയറ്റില്‍ ആരെല്ലാം: സയ്യിദ്‌ സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായ പുതിയ സംസ്ഥാന സെക്രട്ടേറിയറ്റില്‍ വി.കെ ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പടെ പത്ത് വൈസ് പ്രസിഡന്‍റുമാരാണുള്ളത്. എം.സി മായിൻ ഹാജി, അബ്ദുറഹിമാൻ കല്ലായി, സി.എ.എം.എ കരീം, സി.എച്ച്‌ റഷീദ്, ടി.എം. സലീം, സി.പി ബാവഹാജി, ഉമ്മർ പാണ്ടികശാല, പൊട്ടൻകണ്ടി അബ്ദുല്ല, സി.പി സൈതലവി എന്നിവരാണ് മറ്റുള്ള വൈസ് പ്രസിഡന്‍റുമാര്‍.

ജനറല്‍ സെക്രട്ടറിയായി അഡ്വ.പി.എം.എ സലാമും സെക്രട്ടറിമാരായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഉള്‍പ്പടെ പതിനൊന്ന് പേരുമാണുള്ളത്. അബ്ദുറഹിമാൻ രണ്ടത്താണി, അഡ്വ.എൻ ഷംസുദ്ധീൻ, കെ.എം ഷാജി, സി.പി ചെറിയ മുഹമ്മദ്, സി.മമ്മുട്ടി, പി.എം സാദിഖലി, പാറക്കൽ അബ്ദുള്ള, യു.സി രാമൻ, അഡ്വ.മുഹമ്മദ് ഷാ, ഷാഫിചാലിയം എന്നിവരാണ് മറ്റുള്ള സെക്രട്ടറിമാര്‍. ട്രഷററായി സി.ടി അഹമ്മദലിയും തുടരും.

ഇവരെക്കൂടാതെ സയ്യിദ്‌ സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽവഹാബ്, അബ്ദുസമദ്‌സമദാനി, കെ.പി.എ മജീദ്, എം.കെ മുനീർ, മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ.കെ ബാവ, കുട്ടി അഹമ്മദ്കുട്ടി, പി.കെ അബ്ദുറബ്ബ്, ടി.എ അഹമ്മദ് കബീർ, കെ.ഇ അബ്ദുറഹിമാൻ, എൻ.എ നെല്ലിക്കുന്ന്, പി.കെ ബഷീർ, മഞ്ഞലാംകുഴി അലി, പി. ഉബൈദുള്ള, അഡ്വ.എം.ഉമ്മർ, സി.ശ്യാം സുന്ദർ, സി.എച്ച്‌റഷീദ്, ടി.എം സലീം, എം.സി വടകര എന്നിവരാണ് സംസ്ഥാന സെക്രട്ടറിയേറ്റിലുള്ളത്. കൂടാതെ സ്ഥിരം ക്ഷണിതാക്കളായി അഹമ്മദ്‌കുട്ടി ഉണ്ണിക്കുളം, അഡ്വ.റഹ്‌മത്തുളള, സുഹറ മമ്പാട്, അഡ്വ.കുൽസു, അഡ്വ നൂർബീന റഷീദ്‌, പി.കെ ഫിറോസ്, പി.കെ നവാസ് എന്നിവരുമുണ്ട്.

തര്‍ക്കമില്ലാത്ത തെരഞ്ഞെടുപ്പ്:ഭാരവാഹി തെരഞ്ഞെടുപ്പിൽ ഒരു തർക്കവും ഉണ്ടായില്ലെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. എല്ലാം മാധ്യമ സൃഷ്‌ടിയാണെന്നും ഇല്ലാത്ത തർക്കങ്ങൾ ഉണ്ടെന്ന് പ്രചരിപ്പിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സത്യം അറിയാൻ തന്നെ വിളിച്ച് ചോദിച്ചാൽ മതിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്‌എസിനോട് നോ കോംപ്രമൈസ്:ആർഎസ്എസുമായി ലീഗ് എംഎൽഎ ചർച്ച നടത്തി എന്ന വാദം തള്ളി മുസ്‌ലിംലീഗ്. ആർഎസ്എസ് നോടുള്ള നിലപടിൽ ഒരു മാറ്റവുമില്ലെന്നും ലീഗ് വ്യക്തമാക്കി. അതേസമയം മുസ്‌ലിം ലീഗിനെ രാഷ്‌ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ആര്‍എസ്‌എസ് അംഗീകരിക്കുന്നുവെന്നും മലപ്പുറത്ത് വച്ച് സിറ്റിങ് എംഎല്‍എയുമായി ചര്‍ച്ച നടത്തിയെന്നും ആർഎസ്എസ് പ്രാന്ത കാര്യവാഹക് പി എൻ ഈശ്വരൻ വാര്‍ത്ത സമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.

Last Updated : Mar 18, 2023, 7:02 PM IST

ABOUT THE AUTHOR

...view details