കേരളം

kerala

By

Published : Jul 14, 2022, 6:31 PM IST

ETV Bharat / state

കോഴിക്കോടിന്‍റെ മലയോര മേഖലകളില്‍ മഴ ശക്തം, വ്യാപക കൃഷിനാശം ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

താമരശ്ശേരിയിലും മാവൂരിലും വീടുകള്‍ക്ക് നാശനഷ്ടം. മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂർ, മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളില്‍ കൃഷിനാശം. പേരാമ്പ്ര എസ്റ്റേറ്റില്‍ റബ്ബര്‍ മരങ്ങള്‍ കടപുഴകി

മഴയില്‍ വ്യാപക കൃഷിനാശം; മലയോര പ്രദേശങ്ങളില്‍ മഴ ശക്തം, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി
മഴയില്‍ വ്യാപക കൃഷിനാശം; മലയോര പ്രദേശങ്ങളില്‍ മഴ ശക്തം, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

കോഴിക്കോട് : ജില്ലയിലെ മലയോര മേഖലകളില്‍ കനത്ത കാറ്റും മഴയും കൃഷിനാശവും. തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂർ, മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളില്‍ വ്യാപക നാശമാണുണ്ടായത്. താമരശ്ശേരിയിലും മാവൂരിലും വീടുകൾക്ക് മുകളിൽ മരം വീണു. പേരാമ്പ്ര പ്ലാന്റേഷൻ കോർപറേഷൻ എസ്റ്റേറ്റിലെ നൂറുകണക്കിന് റബ്ബർ മരങ്ങൾ നിലം പതിച്ചു.

നഗരത്തിൽ കാര്യമായ മഴയില്ലെങ്കിലും മലയോര മേഖലയിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. വ്യാപകമായ നാശനഷ്ടവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താമരശ്ശേരിയിൽ ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. ചുങ്കം പനംതോട്ടത്തിൽ ടി.പി സുബൈറിൻ്റെ വീടിന് മുകളിലേക്കാണ് മരം വീണത്.

മലയോര പ്രദേശങ്ങളില്‍ മഴ ശക്തം, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

മാവൂരിലും നിരവധി വീടുകൾ തകർന്നിട്ടുണ്ട്. പേരാമ്പ്ര പ്ലാന്‍റേഷൻ കോർപറേഷൻ എസ്റ്റേറ്റിൽ നൂറുകണക്കിന് റബ്ബർ മരങ്ങളാണ് നിലം പതിച്ചത്. കുറ്റ്യാടി കാവിലുംപാറയിൽ നിരവധി മരങ്ങൾ കടപുഴകി. തൊട്ടിൽപാലം കുണ്ടുതോട് റോഡിൽ മണിക്കൂറുകളോളമാണ് ഗതാഗതം തടസപ്പെട്ടത്.

മഴ തുടരുന്ന സാഹചര്യത്തിൽ കക്കയം ഡാമിന്‍റെ ഷട്ടർ 30 സെന്‍റിമീറ്റർ ഉയർത്തി. 50 ഘടനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. കുറ്റ്യാടി പുഴയോരത്തുള്ളവർക്ക് ജാഗ്രതാനിര്‍ദേശവും ജില്ല ഭരണകൂടം നൽകിയിട്ടുണ്ട്. ജില്ലയുടെ ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും വൈദ്യുതി ബന്ധം താറുമാറായിരിക്കുകയാണ്.

Also Read: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കാരശ്ശേരി പഞ്ചായത്തിൽ മാത്രം 20ഓളം കർഷകരുടെ വാഴകള്‍ നശിച്ചു. കുലച്ചതും വിളവെടുപ്പിനോട് അടുക്കുന്നതുമായ വാഴകള്‍ നശിച്ചെന്ന് കര്‍ഷകര്‍ പറഞ്ഞു. വാഴകൾക്ക് ഇൻഷുറൻസ് ഉണ്ടെങ്കിലും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം വർഷങ്ങളായി തങ്ങൾക്കത് ലഭിക്കാറില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

Also Read: കോഴിക്കോട് തോണി മറിഞ്ഞ് ഒരാളെ കാണാതായി: രണ്ടുപേരെ രക്ഷപ്പെടുത്തി

കൃഷി നാശം സംഭവിക്കുമ്പോൾ കൃഷി ഓഫിസർമാർ സ്ഥലം സന്ദർശിക്കാറുണ്ട്. എന്നാല്‍ ഇൻഷുറൻസ് ലഭിക്കുന്നതിനുവേണ്ടി കൃഷി ഓഫിസർമാർ നൽകുന്ന റിപ്പോർട്ടിൽ പ്രിൻസിപ്പൽ കൃഷി ഓഫിസർ നടപടി സ്വീകരിക്കുന്നില്ല. ലക്ഷങ്ങളാണ് ഓരോ കർഷകർക്കും ഇൻഷുറൻസ് ഇനത്തിൽ ലഭിക്കാനുള്ളത്. രാസവളത്തിന്‍റെ വിലവർധന മൂലം ഏറെ ദുരിതത്തിലായിരിക്കുകയാണെന്നും അധികൃതരില്‍ നിന്ന് നടപടിയില്ലെന്നും കർഷകർ പറയുന്നു.

ABOUT THE AUTHOR

...view details