കോഴിക്കോട്:ഈ തീരത്തിനും തിരകൾക്കും പറയാനുള്ളത് സ്വാതന്ത്ര്യസമരപോരാട്ടങ്ങളുടെ മാത്രം കഥയല്ല. കടല്‍ കടന്നെത്തിയ വിദേശികൾ ഈ മണ്ണ് കീഴടക്കിയ കഥ കൂടി കോഴിക്കോടിന്‍റെ കടലിനും തീരത്തിനും പറയാനുണ്ട്. ആ കഥകൾ വെറും ഓർമകൾ മാത്രമായി അവസാനിക്കുമോ എന്ന ആശങ്കയിലായിരുന്നു കോഴിക്കോടിനെ സ്‌നേഹിക്കുന്നവർ. വിസ്‌മൃതിയിലേക്ക് മറയുമായിരുന്ന ഓർമകൾ കോഴിക്കോടിന്‍റെ കടല്‍ തീരത്ത് വീണ്ടും അലയടിച്ചുയരുകയാണ്.
ചരിത്രം ഇവിടെ പുനർജനിക്കുന്നു: ഈ ചുമരുകളില്‍ തിരയടിച്ചുയരട്ടെ ആ ഓർമകൾ - കേരള ചരിത്രം
സ്വാതന്ത്ര്യസമര ചരിത്രത്തിലെ ത്യാഗോജ്ജ്വല മുഹൂർത്തങ്ങൾ വർത്തമാന കാലത്തോട് സംവദിക്കും വിധമാണ് ഫ്രീഡം സ്‌ക്വയർ ഒരുക്കിയിരിക്കുന്നത്. കോഴിക്കോടിന്‍റെ തീരത്തണഞ്ഞ അറബ്, ചൈനീസ്, പോർച്ചുഗീസ് വൈദേശിക വാണിജ്യ സാംസ്‌കാരിക പൈതൃകങ്ങളും സാമൂതിരി രാജവാഴ്ച്ചയുടെ സുവർണ സ്മരണകളും ബ്രിട്ടീഷ് കൊളോണിയൽ അധിനിവേശത്തിനെതിരായ സമരചരിതങ്ങളും ഈ ചുവരുകളിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

ഉപ്പുസത്യാഗ്രഹവും ബ്രിട്ടീഷ് പട്ടാളത്തിന്‍റെ ക്രൂര മർദ്ദനങ്ങളുടേയും കഥകൾ നിറയുന്ന ഫ്രീഡം സ്ക്വയർ കോഴിക്കോട് കടപ്പുറത്ത് ഉയർന്നുകഴിഞ്ഞു. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ത്യാഗോജ്ജ്വല മുഹൂർത്തങ്ങൾ വർത്തമാന കാലത്തോട് സംവദിക്കും വിധമാണ് ഫ്രീഡം സ്‌ക്വയർ ഒരുക്കിയിരിക്കുന്നത്. കോഴിക്കോടിന്‍റെ തീരത്തണഞ്ഞ അറബ്, ചൈനീസ്, പോർച്ചുഗീസ് വൈദേശിക വാണിജ്യ സാംസ്‌കാരിക പൈതൃകങ്ങളും സാമൂതിരി രാജവാഴ്ച്ചയുടെ സുവർണ സ്മരണകളും ബ്രിട്ടീഷ് കൊളോണിയൽ അധിനിവേശത്തിനെതിരായ സമരചരിതങ്ങളും ഈ ചുവരുകളിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ഫ്രീഡം സ്ക്വയർ ഉയർന്നതോടെ കള്‍ച്ചറല്‍ ബീച്ച് പദവിയും കോഴിക്കോട് തീരത്തിന് സ്വന്തമായി.
എ പ്രദീപ് കുമാർ എംഎല്‍എ മുൻകൈയെടുത്ത് രണ്ടരക്കോടി രൂപ ചെലവിലാണ് ഫ്രീഡം സ്ക്വയറിന്‍റെ നിര്‍മാണം പൂർത്തിയാക്കിയത്. സ്‌ക്വയറിനോട് ചേർന്ന് തെക്ക് ഭാഗത്ത് സമ്മേളനങ്ങളും പൊതുപരിപാടികളും നടത്താനുള്ള വിശാലമായ സ്റ്റേജും പണി തീർത്തിട്ടുണ്ട്. മറുവശത്ത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിനായി സ്ഥിരം വേദിയും ഒരുക്കിയിട്ടുണ്ട്. സാംസ്ക്കാരിക ആഘോഷങ്ങള്‍, ചര്‍ച്ച നയിക്കാനുള്ള സൗകര്യങ്ങള്‍, വിദേശ എഴുത്തുകാരുള്‍പ്പെടെ പങ്കെടുക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിനുള്ള സ്ഥിരം വേദി എന്നിവയൊക്കെ ഇതിൽ ഉൾപ്പെടും. കള്‍ച്ചറല്‍ ബീച്ചിന്‍റെ രൂപമാറ്റത്തിന് വിനോദസഞ്ചാര വകുപ്പ് അനുവദിച്ച നാല് കോടി രൂപയാണ് ഉപയോഗിച്ചത്. പ്രശസ്ത ആർക്കിടെക്ടുമാരായ വിനോദ് സിറിയക്, പിപി വിവേക് എന്നിവരാണ് കൾച്ചറൽ ബീച്ചും ഫ്രീഡം സ്‌ക്വയറും രൂപകല്പന ചെയ്തത്.