കോഴിക്കോട്:ചെണ്ടമേളത്തിൽ വിസ്മയം തീർത്ത് പത്ത് വയസുകാരൻ. കൊയിലാണ്ടി മുത്താമ്പിയിലെ 'കർണ്ണികാരത്തിൽ' പ്രതാപിന്‍റെയും ജിഷയുടേയും മകൻ ഋതുപർണ്ണഘോഷാണ് കൊട്ടിക്കയറുന്നത്. പെരുവട്ടൂർ അമൃത വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. വടക്കെ മലബാറിലെ തായമ്പക വിദ്വാൻ കലാമണ്ഡലം ശിവദാസൻ മാരാരുടെ ശിക്ഷണത്തിലാണ് ചെണ്ട അഭ്യസിച്ചത്.
അഞ്ചാം വയസിൽ പഠനം തുടങ്ങിയ ഋതുപർണ്ണഘോഷ് 2021 ഡിസംബറിൽ അരങ്ങേറ്റം കുറിച്ചു. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ചെറുതാഴം ചന്ദ്രൻ മാരാർ എന്നിവർക്കൊപ്പവും മേളത്തിൽ പങ്കെടുത്തു. തനിക്ക് സാധിക്കാതെ പോയത് മകനിലൂടെ നേടിയെടുത്തതിന്‍റെ അഭിമാന നിമിഷത്തിലാണ് അച്ഛൻ പ്രതാപ്. ഗർഭസ്ഥ ശിശുവായിരിക്കുമ്പോൾ തന്നെ ചെണ്ടമേളം കേൾപ്പിച്ച് തുടങ്ങിയതാണ്. അപ്പോൾ മുതൽ പ്രതികരിച്ച് തുടങ്ങിയ കുഞ്ഞ് വളരാൻ തുടങ്ങിയപ്പോഴും അത് തുടർന്നു.