കോഴിക്കോട്: വിലങ്ങാട് ആദിവാസി കോളനികളിലെ ഏഴരകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. അവലോകന യോഗത്തിൽ കരാറുകാരോട് പൊട്ടിത്തെറിച്ച് കലക്ടർ. പന്നിയേരി, കുറ്റല്ലൂർ, മാടാഞ്ചേരി, വായാട് കോളനികളുടെ വികസനത്തിന് അനുവദിച്ച തുകയിൽ നിന്ന് ഒരു കോടി രൂപ കരാറുകാർ കൈപറ്റിയെങ്കിലും പ്രവൃത്തികൾ പലതും തുടങ്ങുക പോലും ഉണ്ടായില്ല. പന്നിയേരി ആദിവാസി കോളനിയിലേക്ക് നാലര കിലോമീറ്റർ റോഡ് നിർമിക്കാൻ മണ്ണ് നീക്കിയെങ്കിലും പ്രവൃത്തി നടന്നില്ല. പത്ത് വീടുകളുടെ നവീകരണ പ്രവൃത്തിയും കടലാസിലൊതുങ്ങി.
വിലങ്ങാട് കോളനിയിൽ വികസന മുരടിപ്പ്; ക്ഷുഭിതനായി കലക്‌ടർ കുടിവെള്ള പദ്ധതിക്ക് പൈപ്പിട്ടെങ്കിലും വെള്ളം ലഭിച്ചില്ല. ചെക്ക്ഡാം, കൾച്ചറൽ സെന്‍റർ, നടപ്പാത, ടൈലറിംങ് യൂണിറ്റ്, സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയവയും പദ്ധതിയിലുണ്ടെങ്കിലും ഒന്നും നടക്കാതെ പോയതോടെ പ്രതിഷേധം ശക്തമായി. ഇതോടെ രാവിലെ 11.30ഓടെ ജില്ല കലക്ടറും ഇ.കെ. വിജയൻ എംഎൽഎയും സ്ഥലത്തെത്തി നാട്ടുകാരുടെയും ഉദ്യേഗസ്ഥരുടെയും യോഗം വിളിക്കുകയും യോഗത്തിൽ കലക്‌ടർ ക്ഷുഭിതനാകുകയുമായിരുന്നു.
കരാറുകാർക്ക് നൽകേണ്ട 40 ലക്ഷം എഫ്ഐടി കമ്പനി നൽകാത്തതാണ് പണി നിലക്കാൻ ഇടയാക്കിയതെന്ന് ചൂണ്ടിക്കാട്ടിയതോടെ എഫ്ഐടി ഉദ്യോഗസ്ഥരോട് രാജിവെച്ച് പോകാനും വിശദമായ റിപ്പോർട്ട് തന്നില്ലെങ്കിലും അറസ്റ്റ് ചെയ്യുമെന്നും കലക്ടർ പറഞ്ഞു. എഫ്ഐടി എറണാകുളത്തെ ഡയറക്ടറെ ഫോണിൽ വിളിച്ച് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. നൽകിയ തുക കൊണ്ട് പ്രവൃത്തി നടത്താത്ത കരാറുകാരെനെ സമയബന്ധിതമായി പണി തീർത്തില്ലെങ്കിൽ കരിമ്പട്ടികയിൽ പെടുത്തി ക്രിമിനൽ കേസ് എടുക്കുമെന്നും കലക്ടർ പറഞ്ഞു.
എഫ്ഐടി ഉദ്യോഗസ്ഥരിൽ നിന്നും കരാറുകാരിൽ നിന്ന് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി കലക്ടർ രേഖ മൂലം എഴുതി ഒപ്പിട്ടു വാങ്ങി. ഒന്നാം ഘട്ട പ്രവൃത്തി അടുത്താഴ്ച തുടങ്ങി ഫെബ്രുവരിയോടെ അവസാനിപ്പിക്കുമെന്ന് കരാറുകാർ ഉറപ്പ് നൽകി. പ്രവൃത്തിയുടെ ഓരോ ഘട്ടവും വാട്സ്‌ആപ്പ് വഴി കലക്ടറെ അറിയിക്കും. ഫെബ്രുവരിയിൽ കലക്ടർ സ്ഥലത്തെത്തി പ്രവൃത്തി നേരിട്ട് വിലയിരുത്തും. ട്രൈബൽ വകുപ്പിനും വീഴ്ച പറ്റിയതായി കലക്ടർ ചൂണ്ടിക്കാട്ടി.