കോഴിക്കോട്: ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍റെ മണ്ഡലമായ എലത്തൂരിനെ ചൊല്ലി എൻസിപിയിലുണ്ടായ പൊട്ടിത്തെറിയില്‍ കേന്ദ്ര നേതൃത്വം ഇടപെടുന്നു. കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ടിപി പീതാംബരന്‍റെ അധ്യക്ഷതയിൽ കോഴിക്കോട് ചേർന്ന യോഗത്തിൽ നേതാക്കൾ തമ്മിൽ വാക്കേറ്റത്തിലേക്ക് വരെ കാര്യങ്ങൾ എത്തിയ പശ്ചാത്തലത്തിലാണ് കേന്ദ്ര നേത്വത്വം ഇടപെടുന്നത്.
എകെ ശശീന്ദ്രന്‍റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി തര്‍ക്കം; എൻസിപി കേന്ദ്ര നേതൃത്വം ഇടപെടുന്നു
വർഷങ്ങളായി മത്സര രംഗത്ത് തുടരുന്ന ശശീന്ദ്രനെ മാറ്റി മണ്ഡലത്തിൽ ഇത്തവണ പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു
വർഷങ്ങളായി മത്സര രംഗത്ത് തുടരുന്ന ശശീന്ദ്രനെ മാറ്റി മണ്ഡലത്തിൽ ഇത്തവണ പുതുമുഖങ്ങൾക് അവസരം നൽകണമെന്ന് പാർട്ടിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ ശശീന്ദ്രന് പകരം പുതുമുഖങ്ങളെ നിർത്തുന്ന കാര്യം പാർട്ടി കേന്ദ്രനേതൃത്വം പരിഗണിക്കുന്നുണ്ട്. മുൻ മന്ത്രിയും എൻസിപിയുടെ സ്ഥാപക നേതാവുമായ എസി ഷണ്‍മുഖദാസിന്‍റെ മരുമകൻ പ്രൊഫസർ ടി. സജീവന്‍റെ പേരാണ് കേന്ദ്ര നേതൃത്വം പ്രധാനമായി പരിഗണിക്കുന്നത്.
നേരത്തെ ഏലത്തൂര്‍ ഉൾപ്പെട്ട ബാലുശ്ശേരി മണ്ഡലത്തെ 25 വർഷം നിയമസഭയിൽ പ്രതിനിധീകരിച്ച എസി ഷണ്മുഖദാസ് നാല് തവണ സംസ്ഥാന മന്ത്രിയും ആയിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിൽ നിന്നും ഒരാൾ സ്ഥാനാർഥിയാവുകയാണെങ്കിൽ ആ തീരുമാനത്തെ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ മണ്ഡലത്തിലെ വോട്ടർമാർ അനുകൂലിക്കുമെന്ന കാഴ്ചപ്പാടാണ് എൻസിപിക്കുള്ളത്.