കേരളം

kerala

ETV Bharat / state

'എന്‍റെ പേര് വെളിപ്പെടുത്തേണ്ട സമയമായി'; സിവിക് ചന്ദ്രന്‍റെ കേസില്‍ സ്വയം വെളിപ്പെടുത്തി അതിജീവിത - kerala news updates

എന്‍റെ പേര് വെളിപ്പെടുത്തേണ്ട കാലമായിരിക്കുന്നു. ഇത്ര കാലം ഞാൻ ചുമന്ന അതിനെതിരായുള്ള എന്‍റെ സ്വകാര്യമായ എല്ലാ കാരണങ്ങളെയും ഞാൻ മന:പൂർവ്വം മറന്നുകളയുന്നു. ഇതിന്‍റെ പേരിൽ വരാനുള്ളതിനെയെല്ലാം സ്വീകരിക്കാൻ തയാറായിരിക്കുന്നു.

agianst civic  civic chandran case updates  എന്‍റെ പേര് വെളിപ്പെടുത്തേണ്ട സമയമായി  സിവിക് ചന്ദ്രന്‍റെ കേസ്  പേര് വെളിപ്പെടുത്തേണ്ട കാലമായിരിക്കുന്നു  ആക്‌ടിവിസ്റ്റ് സിവിക് ചന്ദ്രന്‍  സിവിക് ചന്ദ്രനെതിരായ ലൈംഗിക അതിക്രമ പരാതി  കോഴിക്കോട് വാര്‍ത്തകള്‍  കോഴിക്കോട് പുതിയ വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  kerala news updates  latest news in kerala
സിവിക് ചന്ദ്രന്‍റെ കേസില്‍ സ്വയം വെളിപ്പെടുത്തി അതിജീവിത

By

Published : Oct 22, 2022, 9:45 AM IST

കോഴിക്കോട്: ആക്‌ടിവിസ്റ്റ് സിവിക് ചന്ദ്രനെതിരായ ലൈംഗിക അതിക്രമ പരാതിയിൽ സ്വയം വെളിപ്പെടുത്തി അതിജീവിത രംഗത്ത്. സിവിക് ചന്ദ്രന് കോഴിക്കോട് ജില്ല കോടതി അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കിയതോടെയാണ് പരാതിക്കാരി പേര് വെളിപ്പെടുത്തി രംഗത്തെത്തിയത്. തന്നെ അപമാനിക്കുകയും സിവിക് ചന്ദ്രന് വേണ്ടി പക്ഷം പിടിക്കുകയും ചെയ്‌ത സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരെ അതിരൂക്ഷമായി വിമർശിച്ചു കൊണ്ടാണ് സമൂഹ മാധ്യമത്തിലെ കുറിപ്പ്.

കുറിപ്പിൻ്റെ പൂർണരൂപം:

പ്രിയരേ,
അസ്വസ്ഥതയുടെ ദിനരാത്രങ്ങൾ പിന്നിട്ട്, നീണ്ട കാത്തിരിപ്പിനൊടുവിൽ കേൾക്കാൻ കാത്തിരുന്ന വാർത്ത എത്തിയിരിക്കുകയാണ്. ഇപ്പോൾ അനുഭവിക്കുന്ന വികാരം എന്തെന്ന് പറഞ്ഞറിയിക്കാൻ എനിക്കറിയാവുന്ന ഭാഷയിലെ വാക്കുകൾക്ക് പ്രാപ്‌തിയില്ല. വളരെക്കാലത്തിന് ശേഷം ആശ്വാസമെന്തെന്ന് അറിയുകയാണ്. ഇത് സാമൂഹിക നീതിയുടെ വിജയം.

ഭരണഘടന ദുർബല വിഭാഗങ്ങൾക്ക് നൽകിയ നിമയത്തിന്‍റെ സംരക്ഷണം. സ്വന്തം മന:സാക്ഷിയെ വഞ്ചിച്ച് ആത്മാഭിമാനം പണയപ്പെടുത്തി സമൂഹത്തിൽ ഉയർച്ചയും അംഗീകാരവും ലഭിക്കണമെന്ന് ആഗ്രഹിക്കാത്ത സ്ത്രീകൾക്ക് തല ഉയർത്തിപ്പിടിച്ചു നിൽക്കാൻ ആത്മധൈര്യം നൽകിയ വിധി. ഇതേ കേസിന് മുൻപുണ്ടായ വിധിയിൽ നഷ്‌ടപ്പെട്ടുപോയ ആത്മവിശ്വാസം ഞാൻ ഇപ്പോൾ വീണ്ടെടുക്കുന്നു.

ഉന്നത ബന്ധങ്ങളോ സ്വാധീനമോ പ്രിവിലേജോ ഇല്ലാത്ത സമൂഹത്തിൽ ജനിച്ച് എഴുത്തിന്‍റെ ലോകത്ത് കൂടുതലായി ഇടപഴകാൻ ആഗ്രഹിച്ച എനിക്ക്, എന്നെപ്പോലെയുള്ളവർക്ക് ഇനിയും ഇത്തരമൊരനുഭവം ഉണ്ടാകരുത്. പൊതുസമൂഹം നൽകുന്ന പ്രിവിലേജുകളില്ലെന്ന മുൻവിധിയോടെ, ധരിച്ച വസ്ത്രം നോക്കി സ്ത്രീയെ അളക്കുന്ന, പുരോഗമന ചിന്താഗതി എന്നാൽ സ്ത്രീകളെ കൺസെന്‍റില്ലാതെ ആക്രമിക്കാമെന്ന മനോഭാവത്തോടെ ഒരു സ്ത്രീയെയും ചൂഷണം ചെയ്യാൻ ഇനി മേലിൽ ഒരു പുരുഷനും മുതിരരുത്. അത്തരക്കാർക്കുള്ള ഒരു പാഠമായിരിക്കട്ടെ ഈ വിധി.

ഇത്ര കാലം ആരെന്ന് പോലുമറിയാതെ എന്നെ കേട്ടതിന് നന്ദി. ഈ സംഭവത്തിന് മേലുണ്ടായ നിരവധി സംവാദങ്ങളിൽ ഒരു വ്യക്തി എന്ന നിലയിൽ സമൂഹത്തിന് മുമ്പിൽ മുഖമോ ശബ്‌ദമോ ഇല്ലാതെ അധിക്ഷേപിക്കപ്പെടുമ്പോൾ ഈ പ്രശ്‌നത്തിന്‍റെ നിജസ്ഥിതി പൊതുസമൂഹത്തിനോട് പങ്കുവെയ്ക്കാൻ എനിക്ക് ഒരു സ്പേസ് തന്ന് സഹായിച്ച മാധ്യമത്തോടും റിപ്പോര്‍ട്ടറോടും ആദ്യം തന്നെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുകയാണ്.

ഇപ്പോൾ എന്‍റെ പേര് വെളിപ്പെടുത്തേണ്ട കാലമായിരിക്കുന്നു. ഇത്ര കാലം ഞാൻ ചുമന്ന അതിനെതിരായുള്ള എന്‍റെ സ്വകാര്യമായ എല്ലാ കാരണങ്ങളെയും ഞാൻ മന:പൂർവ്വം മറന്നുകളയുന്നു. ഇതിന്‍റെ പേരിൽ വരാനുള്ളതിനെയെല്ലാം സ്വീകരിക്കാൻ തയാറായിരിക്കുന്നു. ഈ സംഭവത്തിൽ അനുകൂലമായ ഒരു വിധി വന്നു കഴിഞ്ഞാൽ ഈ മറഞ്ഞിരിക്കൽ അവസാനിപ്പിക്കണമെന്ന് മുമ്പേ തീരുമാനിച്ചതാണ്.

കഴിഞ്ഞ ഏപ്രിൽ 17ന് ഈ സംഭവം നടന്നത് മുതൽ പിന്നീട് പുറത്ത് പറഞ്ഞതിന് ശേഷം ഇതുവരെ സാംസ്‌കാരിക കേരളം ഈ വിഷയത്തിൽ അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങൾ നടത്തി. നിങ്ങൾ ഇത്രയും കാലം തേടിയ, കണ്ടെത്തിയ, പിന്തുണച്ച, വഞ്ചിച്ച , പരിഹസിച്ച, ശാസിച്ച, ഉപദേശിച്ച, കുറ്റപ്പെടുത്തിയ, പ്രതിസന്ധിയിലാക്കിയ ആ ദലിത് സ്ത്രീ മുഖം ഈയുളളവളാണ്. സിവിക് അല്ലാത്ത സിവിക് ചന്ദ്രനെതിരെ ആദ്യമായി പോലീസിൽ പരാതി നൽകിയത് ഞാനാണ്.

75 വയസുള്ള അയാൾ ഇത്രയും കാലം നിരവധി സ്ത്രീകളെയാണ് ഇത്തരത്തിൽ അപമാനിച്ചിട്ടുള്ളത്. എന്നാൽ ഇതുവരെ ആരും അയാൾക്കെതിരെ പരസ്യമായി പ്രതികരിക്കാൻ ധൈര്യപ്പെട്ടില്ല. അത്രയേറെ പൊതുസമ്മതനായിരുന്നു അയാൾ. അതിന്‍റെ കാരണമാണ് പാഠഭേദം മാസികയിലൂടെ അയാൾ നടത്തിയ ഗീർവ്വാണങ്ങൾ.

സ്ത്രീ പക്ഷവാദിയെന്നും ദലിത് സംരക്ഷകനെന്നും നടിച്ച് അയാൾ ചെയ്‌ത് കൂട്ടിയ പ്രവർത്തനങ്ങൾ. സ്വന്തം ആശയങ്ങൾ നൽകി വളർത്തിയെടുത്ത കപട ദലിത് ഫെമിനിസ്‌റ്റ് മൃദുലാദേവിയുടെ നിരുപാധികമായ പിന്തുണ. അറിയപ്പെടുന്ന അക്കാദമിക് പണ്ഡിതയായ ഡോ. ജെ. ദേവികയുടെ കടുത്ത സപ്പോർട്ടോട് കൂടിയ 'അറക്കൽ' നീതി.

അയാളുടെ ശ്രമദാനം കൊണ്ട് ഉയർന്നുവന്ന ചില സാഹിത്യകാരികൾ/ കാരൻമാർ, ആക്‌ടിവിസ്റ്റുകൾ, കവികൾ, സമാന രീതിയിൽ പെരുമാറുന്നവർ ഇത്യാദി ഇരട്ടത്താപ്പുകാർ. സിവിക് ചന്ദ്രൻ സാമൂഹിക പരിഷ്‌ കർത്താവും കലക്‌ടറും കോളജ് അധ്യാപികയുമായ മക്കളുടെ പിതാവും എന്ന നിലയ്ക്ക് ഇത്തരമൊരു അതിക്രമം നടത്താൻ ഇടയില്ലെന്നും ഇത് കേവലം tarnish മാത്രമാണെന്ന് പറഞ്ഞുകൊണ്ട് എസി - എസ്‌ടി അട്രോസിറ്റി ആക്‌ട് തകിടം മറിച്ച കോഴിക്കോട് സെഷൻസ് കോടതി വിധി നൽകിയ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കിയ ഈ വേളയിൽ ഒരു കാര്യം കൂടി പറഞ്ഞ് നിർത്തുന്നു.

പാഠഭേദം എഡിറ്റർ
മൃദുലാദേവി ദലിത് സമൂഹത്തിനോട്, സ്ത്രീകളോട് മാപ്പുപറയുക. കാലങ്ങളായി ദലിത് സ്ത്രീകളെ മാനിപ്പുലേറ്റ് ചെയ്തുകൊണ്ടിരുന്ന സിവിക് ചന്ദ്രനെതിരെ കൃത്യമായ തെളിവുകളുണ്ടായിട്ടും വ്യാജ ICC ക്കുള്ളിൽ ഒതുക്കി അയാളെ പിന്തുണച്ച് രക്ഷിക്കാൻ ശ്രമിച്ച് പരാതി കൊടുത്ത എന്നെ സംശയത്തിൽ നിർത്തി സിവിക് ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പാഠഭേദത്തിന്‍റെ എഡിറ്റർഷിപ്പിൽ ഇപ്പോഴും തുടരുന്ന അവർ ദലിതർക്കും സ്ത്രീകൾക്കും വേണ്ടി സംസാരിക്കാൻ അർഹതയില്ല എന്ന് മനസ്സിലാക്കാനുള്ളത് കൂടിയാണ് ഈ വിധി.

ഇത്തരമൊരു വിധി പ്രഖ്യാപിച്ച് ദലിത് സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിച്ച ബഹുമാനപ്പെട്ട കോടതിക്ക് നന്ദി.
ഈ പോരാട്ടത്തിൽ എന്നോടൊപ്പമുള്ള മുഴുവൻ പേരെയും ഈ വേളയിൽ ഞാൻ ചേർത്തുപിടിക്കുന്നു. അതിജീവിത ഐക്യദാർഢ്യ സമിതി, ഫെമിനിസ്റ്റ് ലോയേഴ്‌സ് കലക്‌ടീവ് തുടങ്ങി ഞാൻ ഒരിക്കൽ പോലും കാണുകയോ നേരിട്ട് അറിയുകയോ ചെയ്യാത്ത നീതിക്ക് വേണ്ടി സംസാരിച്ച ഒരുപാട് മനുഷ്യരുണ്ട്...

ഈ വിജയം നിങ്ങളുടേതാണ് നീതിയുടേതാണ്. ഇത് സത്യം തുറന്ന് പറയാനാകാതെ ജീവിക്കുന്ന, പോരാടുന്ന എല്ല അതിജീവിതമാർക്കുമായി ഞാൻ സമർപ്പിക്കുന്നു. എന്‍റെ ഒപ്പം നിന്നവർക്ക് നന്ദി. എന്നെ വിശ്വസിച്ചതിന്.

സിവിക് ലൈംഗികാതിക്രമം നടത്തിയെന്ന് രണ്ട് സ്ത്രീകൾ പരാതി നൽകിയിട്ടും അയാളെ മഹത്വവത്കരിച്ച് പിന്തുണച്ചവർക്കും നന്ദി. മനുഷ്യരെ മനസിലാക്കാൻ ഞാനിനിയും പഠിക്കേണ്ടിയിരിക്കുന്നുവെന്ന് എന്നെ ബോധ്യപ്പെടുത്തിയതിന്, നിങ്ങളെ ഏറ്റവും നന്നായി മനസിലാക്കാൻ അവസരം തന്നതിന്...
പോരാട്ടം നിലയ്ക്കുന്നില്ല! അഭിവാദ്യങ്ങൾ❤️🙏

സസ്നേഹം
(പേര്)

കുറിപ്പ്:- അതിജീവിത സ്വയം പേര് വെളിപ്പെടുത്തിയെങ്കിലും നിയമം അനുശാസിക്കാത്തതിനാല്‍ ഞങ്ങള്‍ക്ക് പേര് വെളിപ്പെടുത്താനാവില്ല- ഇടിവി ഭാരത്

ABOUT THE AUTHOR

...view details