കോഴിക്കോട്: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി പ്രഖ്യാപിച്ച പണിമുടക്ക് മാറ്റി വെച്ചു. രാവിലെ 11മണിക്ക് ബസ് ഉടമകളുമായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വെച്ച് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബസ് ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിലാണ് നടപടി. ഫെബ്രുവരി 20നകം ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചില്ലെങ്കില്‍ 21 മുതല്‍ സമരം ആരംഭിക്കുമെന്നും സമരസമിതി അറിയിച്ചു.
വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, മിനിമം ബസ് ചാര്‍ജ് പത്ത് രൂപയാക്കുക, സമഗ്രമായ ഗതാഗതനയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.