കോഴിക്കോട്:കായവറുത്തതും ശര്‍ക്കര വരട്ടിയുമില്ലാത്ത ഓണസദ്യയെ കുറിച്ച് മലയാളികള്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല. ഏത്തയ്‌ക്ക തൊണ്ടുകീറി മഞ്ഞള്‍ വെള്ളിത്തിലിട്ട് കറ കളഞ്ഞ് നാലായി നുറുക്കി എണ്ണയില്‍ വറുത്ത് കോരും. വറുത്ത കോരിയ ഏത്തയ്‌ക്ക തിളപ്പിച്ച ശര്‍ക്കര പാനിയില്‍ ഏലയ്‌ക്കയും ചുക്കും ചേര്‍ത്ത് ഇളക്കിവരട്ടിയെടുക്കുന്നതോടെ ശര്‍ക്കരവരട്ടി തയ്യാര്‍. ഓണക്കാലമാകുമ്പോള്‍ കായവറുക്കല്‍ കേന്ദ്രങ്ങളെല്ലാം സജീവമാകും. പതിവുപോലെ ഇത്തവണയും കായവറുത്തതും ശർക്കരവരട്ടിയും വിപണിയിലേക്ക് ഒരുങ്ങിക്കഴിഞ്ഞു.
ഓണക്കാലത്ത് വിപണിയില്‍ കായവറുത്തതും ശര്‍ക്കരവരട്ടിയും തയ്യാര്‍
കൊവിഡ് പശ്ചാത്തലത്തില്‍ ആവശ്യക്കാര്‍ കുറഞ്ഞുവെന്ന് കച്ചവടക്കാര്‍.
ഒരു കിലോ കായവറുത്തതിന് 360 രൂപയാണ് വില. ശര്‍ക്കരവരട്ടിക്ക് കിലോക്ക് 380 രൂപയും. മുമ്പ് ഒരു കിലോ ഏത്തയ്‌ക്കക്ക് 30 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 53 രൂപയാണ് വില. പാളയത്ത് നിന്നാണ് ഇവിടേക്ക് ആവശ്യമായ ഏത്തയ്‌ക്ക എടുത്തിരുന്നത്. ഓണക്കാലത്ത് വിദേശത്തേക്ക് വരെ ഉപ്പേരി കയറ്റി അയച്ചിരുന്നു. എന്നാല്‍ ഇത്തവണ കൊവിഡ് പശ്ചാത്തലത്തില്‍ ആവശ്യക്കാര്‍ കുറഞ്ഞുവെന്ന് കച്ചവടക്കാര്‍ പറഞ്ഞു. ജില്ലയിലെ മിക്ക പ്രദേശങ്ങളും കണ്ടെയ്‌ന്‍മെന്‍റ് സോണായതിനാല്‍ വാങ്ങാനെത്തുന്നവരും കുറവാണ്. മുമ്പ് രാവിലെ ഏഴ് മണിയോടെ തുറക്കുന്ന കായവറുക്കൽ കേന്ദ്രങ്ങൾ രാത്രി 8 മണി വരെ സജീവമായിരുന്നു. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ രാവിലെ 11 മണി മുതൽ 6.30 വരേയാണ് പ്രവർത്തന സമയം. പ്രതിസന്ധിയിൽ തൊഴിലാളികളുടെ എണ്ണവും കുറച്ചു.